എന്നും ഒറ്റയാള്‍ പോരാട്ടം; ജനഹൃദയങ്ങള്‍ ഏറ്റെടുത്ത ‘രാഷ്ട്രീയ നിലപാട്’; കേരളത്തിന്റെ ‘സതീശനിസം’


കൊച്ചി: പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയാണ് പറവൂര്‍ എംഎല്‍എയായ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തിച്ചത്. മുഖ്യമന്ത്രി കസേരയിലേ ക്കുള്ള പേരാട്ടത്തില്‍ തന്നെക്കാള്‍ സീനിയറായ നേതാക്കളുണ്ടായിട്ടും അവരെ അവഗണിക്കേണ്ടി വന്നു ഹൈക്കമാന്‍ഡിന്. സഭയ്ക്കകത്തും പുറത്തും കോണ്‍ഗ്രസിന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു വിഡി സതീശന്‍. ഒരു തവണ പോലും മന്ത്രിയാകാതെയാണ് സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്.’

2021ല്‍ വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കുമ്പോള്‍ സഭയില്‍ കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം വെറും 21 സീറ്റായിരുന്നു. അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ പാര്‍ട്ടിയുടെ അംഗബലം 63 ആക്കി ഉയര്‍ത്തിയ സതീശന്‍ ഐക്യജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയവും സമ്മാനിച്ചു. ആദ്യമായി കേരളത്തില്‍ നൂറിലധികം സീറ്റ് നേടുന്ന മുന്നണിയാക്കി യുഡിഎഫിനെ മാറ്റന്നതില്‍ ‘സതീശനിസം’ വലിയ പങ്കുവഹിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷവും പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടു വരുന്ന വിഷയങ്ങളെ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഠിനാധ്വാനം നടത്തുകയും അതിലൂടെ ഭരണപക്ഷത്തെ മുള്‍മുനയിലാക്കുകയും ചെയ്തിരുന്നത് വിഡി സതീശനായിരുന്നു. ഏതു വിഷയവും ആഴത്തില്‍ പഠിച്ച ശേഷം സഭയിലും പുറത്തും അവതരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. അത് വലിയ തോതില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

കെഎസ് യുവിലൂടെ രാഷ്ട്രീയത്തിലേയ്‌ക്കെത്തിയ വിഡി സതീശന്‍ എറണാകുളം ജില്ലയിലെ നെട്ടൂര്‍ സ്വദേശിയാണ്. വടശ്ശേരി ദാമോദര മേനോനാണ് പിതാവ്. മാതാവ് വി വിലാസിനി. നെട്ടൂര്‍ എസ്‌വിയുപി സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും പനങ്ങാടില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. തേവര സേക്രഡ് ഹാര്‍ട് കോളജിലെ പഠനശേഷം നിയമ ബിരുദം എടുത്തിട്ടുണ്ട്.

എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലറും എംജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനു മായിരുന്നു. എന്‍എസ്‌യു ദേശീയ സെക്രട്ടറിയായും തുടര്‍ന്ന് എഐസിസി സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 1996ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ തോറ്റു കൊണ്ടാണ് വീഡി സതീശന്റെ രാഷ്ട്രീയ തുടക്കം. പിന്നീട് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്ന കെഎം ദിനകരനെ 7,792 വോട്ടിന് തോല്‍പ്പിച്ചു ആദ്യമായി നിയമസഭയിലെത്തി. മികച്ച ഭൂരിപക്ഷത്തില്‍ 2001ല്‍ മണ്ഡലം പിടിച്ച വിഡി സതീശന്‍ തുടര്‍ന്നു 2006, 2011, 2016, 2021, 2026 തെരഞ്ഞെടുപ്പുകളില്‍ മികച്ച ഭൂരിപക്ഷം സ്വന്തമാക്കിയാണ് സഭയിലേയ്ക്ക് എത്തിയിട്ടുള്ളത്. പന്ത്രണ്ടാം നിയമസഭയില്‍ കോണ്‍ഗ്രസ് വിപ്പായിരുന്നു.

തെരഞ്ഞെടുപ്പ് വിജയങ്ങള്‍

2006ലെ കേരള നിയമസഭ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് കെ. എം. ദിനകരനെ പരാജയപ്പെടുത്തി.

2011-ല്‍ സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍നെ 11,349 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി

2016ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ശാരദ മോഹനെ 20,634 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

2021ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ എംടി നിക്‌സണിനെ പരാജയപ്പെടുത്തി

2026ല്‍ പറവൂരില്‍ നിന്ന് സിപിഐയുടെ ടൈസണെ പരാജയപ്പെടുത്തി.


Read Previous

കാത്തിരിപ്പിന് വിരാമം; പടനയിച്ചവന്‍ തന്നെ നയിക്കും; വിഡി സതീശന്‍ കേരള മുഖ്യമന്ത്രി

Read Next

വി ഡി സതീശനു വേണ്ടി ക്ഷേത്രങ്ങളിലും പള്ളികളിലും പ്രത്യേക പ്രാർത്ഥന, ശത്രുസംഹാരപൂജ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »