വളപട്ടണം സ്റ്റേഷനില്‍ മാത്രം 12 കേസുകളില്‍ പ്രതി : അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കാന്‍ നീക്കം


കണ്ണൂര്‍ : കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ് നീക്കം. സംസ്ഥാനമാകെ 23 വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ കൊടും ക്രിമിനലാണെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കും. അര്‍ജുനെതിരെ രണ്ട് വധശ്രമക്കേസുകളും, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേല്‍പ്പിക്കല്‍ കേസും, തട്ടി കൊണ്ടുപോകല്‍ കേസും, അടക്കം ഗുരുതര വകുപ്പുകള്‍ ചേര്‍ത്തുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

2014 മുതല്‍ അര്‍ജുന്‍ സ്ഥിരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയാണെന്ന് പല കേസുകളിലും നേരത്തെ കുറ്റപത്രം നല്‍കിയിരുന്നു. അര്‍ജുനെതിരെ വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മാത്രമുള്ളത് 12 കേസുകളാണ്. പുതിയ കേസുകള്‍ ഉള്‍പ്പെടെ ആകെ 23 കേസികളില്‍ അര്‍ജുന്‍ പ്രതിയാണ്. ഉടന്‍ കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് കണ്ണൂര്‍ കലക്ടര്‍ പി വിഷ്ണുരാജിന് നല്‍കാനാണ് നീക്കം.

ഞായറാഴ്ച്ചപുലര്‍ച്ചെ രണ്ടരയോടെ കണ്ണൂര്‍ നഗരത്തിലെ താളിക്കാവിലെ അപ്പാര്‍ട്ട്‌മെന്റില്‍ അഭിഭാഷക ഡെലീറ്റ ടൈറ്റസിന്റെ ഫ്‌ലാറ്റില്‍ നിന്നാണ് അര്‍ജുന്‍ ആയങ്കിയെ പൊലീസ് പിടികൂടിയത്. അര്‍ജുന്‍ എത്തിയത് കീഴടങ്ങാനാണെന്നും, പ്രതിയെ ഒളിപ്പിച്ചിട്ടില്ലെന്നും ഡെലീറ്റ മാധ്യമങ്ങളോട് പറഞ്ഞു. ഞായറാഴ്ച്ച രാവിലെ കീഴടങ്ങാനായിരുന്നു അര്‍ജുന്‍ ആയങ്കിയുടെ പദ്ധതി. എന്നാല്‍ അതിന് മുന്നേ പൊലീസെത്തിയെന്നും ഡെലീറ്റ പറഞ്ഞു.

നേരത്തെ തളിപ്പറമ്പിലെ ലോഡ്ജിലാണ് ആയങ്കി ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് വ്യക്തമായതോടെ ഇവിടെ നിന്നാണ് അഭിഭാഷകയുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തുന്നത്. അഭിഭാഷകയെ കാണാനെത്തിയപ്പോഴാണ് അര്‍ജുന്‍ ആയങ്കിയെ കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവര്‍ പൊലീസിന് നല്‍കിയ വിവരമാണ് നിര്‍ണായകമായത്.

പൊലീസിനെ വെല്ലുവിളിച്ച്, കണ്ണൂര്‍ തളിപ്പറമ്പിലെ ഒരു അപാര്‍ട്‌മെന്റിലാണ് അര്‍ജുന്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് ഒളിത്താവളം മനസിലാക്കിയെന്ന് സംശയിച്ച് ഓട്ടോയില്‍ പയ്യന്നൂര്‍ ഭാഗത്തേക്ക് കടന്നു. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് വിളിച്ച് കാറുമായി സുഹൃത്തിനെ വരുത്തി. കണ്ണൂര്‍ ടൗണിലേക്ക് എത്തിയത് ഈ കാറില്‍ ആയിരുന്നു. ഓട്ടോ ഡ്രൈവര്‍ പൊലീസിനെ വിവരം അറിയിച്ചതോടെയാണ് കുടുങ്ങിയത്. ഫ്‌ലാറ്റിലേക്ക് പൊലീസ് എത്തിയതോടെ അര്‍ജുന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റുചെയ്യാന്‍ വാറന്റില്ലെന്ന് അഭിഭാഷക ദമ്പതികള്‍ വാദിച്ചുവെങ്കിലും അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച ആയങ്കിയെ പൊലീസ് ബലപ്രയോഗത്തിലുടെ കീഴടക്കുകയായിരുന്നു ഞായറാഴ്ച്ച രാവിലെ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. രക്ഷപ്പെടാതിരിക്കാന്‍ കൈ വിലങ്ങ് വെച്ചാണ് ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ച് കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനിലെത്തിച്ചത്. കണ്ണൂരിലെ കേസിലെ നടപടികള്‍ക്ക് ശേഷം അര്‍ജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദേശപ്രകാരമായിരിക്കും തുടര്‍ നടപടികളെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം.


Read Previous

ഹോർമുസ് തുറക്കാൻ യുഎസ് ആറ് ആവശ്യങ്ങൾ അംഗീകരിക്കണം; നിലപാട് കടുപ്പിച്ച് ഇറാൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »