തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്, മലപ്പുറത്ത് കാൻസർ സെന്റർ; 40 കഴിഞ്ഞവർക്ക് സൗജന്യ വാർഷിക പരിശോധന


തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ പൂർണ്ണമായി തിരുത്തിയെഴുതുന്ന വൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ. മലബാറിന്റെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകേകുന്ന പ്രഖ്യാപനങ്ങൾക്കൊപ്പം ദീർഘകാലമായി മുടങ്ങിക്കിടന്ന നിർണ്ണായക പദ്ധതികൾ പുനരുജ്ജീവിപ്പിക്കുന്ന നയങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്.

ബജറ്റിലെ പ്രധാന ആരോഗ്യ പ്രഖ്യാപനങ്ങൾ ഇങ്ങനെ:

രണ്ടാം മെഡിക്കൽ കോളജും ഹരിപ്പാട് പദ്ധതിയും: തലസ്ഥാന നഗരിയുടെ ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തിരുവനന്തപുരത്ത് രണ്ടാമതൊരു മെഡിക്കൽ കോളജ് സ്ഥാപിക്കും. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കമിടുകയും പിന്നീട് മുടങ്ങുകയും ചെയ്ത ഹരിപ്പാട് മെഡിക്കൽ കോളജ് പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

മലപ്പുറത്തിന് പുതിയ കാൻസർ സെന്റർ: മലപ്പുറം താലൂക്ക് ആശുപത്രിയെ അത്യാധുനിക സൌകര്യങ്ങളോടെയുള്ള സൂപ്പർ സ്പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തും. ഇതിനൊപ്പം മലപ്പുറം ജില്ലയിൽ പുതിയ കാൻസർ സെന്ററും സ്ഥാപിക്കും.

കാൻസർ പ്രതിരോധവും മൊബൈൽ ലാബുകളും: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കാൻസർ രോഗബാധ മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കുന്നതിന് ബജറ്റിൽ മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. ഇതിനായി അത്യാധുനിക സൌകര്യങ്ങളുള്ള പുതിയ മൊബൈൽ ടെസ്റ്റിങ് ലാബുകൾ സജ്ജമാക്കാൻ 20 കോടി രൂപ വകയിരുത്തി.

40 കഴിഞ്ഞവർക്ക് വാർഷിക പരിശോധന: ജീവിതശൈലീ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 40 വയസ്സ് കഴിഞ്ഞ എല്ലാ പൗരന്മാർക്കും വർഷത്തിലൊരിക്കൽ നിർബന്ധിത ആരോഗ്യ പരിശോധന ഉറപ്പാക്കാനുള്ള പുതിയ പദ്ധതി നടപ്പിലാക്കും.

ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി: കേരളത്തെ മികച്ച രാജ്യാന്തര ആരോഗ്യസംവിധാനങ്ങളുടെ കേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിട്ട് ‘കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി’ സ്ഥാപിക്കും. പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. ആഗോള ആരോഗ്യ ടൂറിസം മേഖലയിലെ പ്രധാന ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റാൻ ‘റീച്ച് കേരള’ പദ്ധതിയും ബജറ്റിലുണ്ട്.

മെഡിക്കൽ കോളജുകളുടെ വികസനം: കാസർകോട്, മഞ്ചേരി, വയനാട്, ഇടുക്കി എന്നീ പിന്നോക്ക ജില്ലകളിലെ മെഡിക്കൽ കോളജുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ഇതിനൊപ്പം സംസ്ഥാനത്തെ മുൻനിര മെഡിക്കൽ കോളജുകൾക്ക് തനതായ വികസനത്തിനായി സ്വയംഭരണ പദവി നൽകുമെന്നും ബജറ്റിൽ പറയുന്നു.

അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നും കെയർ ഗിവർ കോഴ്സും: വിപണിയിൽ കനത്ത വിലയുള്ള അപൂർവ്വ രോഗങ്ങൾക്കുള്ള മരുന്നുകൾ കുറഞ്ഞ ചെലവിൽ രോഗികൾക്ക് ലഭ്യമാക്കാൻ സർക്കാർ പ്രത്യേക നടപടി സ്വീകരിക്കും. കൂടാതെ, വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരെയും വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പരിചരിക്കുന്നതിനായി സർക്കാർ കോളേജുകളിൽ പുതിയ ‘കെയർ ഗിവർ സർട്ടിഫിക്കറ്റ് കോഴ്സുകൾ’ ആരംഭിക്കും.


Read Previous

വെറുതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പ്രയോജനപ്പെടുത്തും, ഭൂനിയമങ്ങള്‍ പരിഷ്‌കരിക്കും; ഭൂപരിഷ്‌കരണം 2 പ്രഖ്യാപിച്ച് ബജറ്റ്

Read Next

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം, നികുതിയില്‍ 50 ശതമാനം ഇളവ്; ടൂറിസ്റ്റ് ബസുകളുടെ നികുതിയും കുറയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »