‘ഏഴു സുന്ദര രാത്രികൾ’, ‘പെരിയാറേ പെരിയാറേ’, ‘തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി’, താഴമ്പൂ മണമുള്ള തണുപ്പുളള രാത്രിയിൽ’, രാഗസാന്ദ്ര ഗീതങ്ങള്‍ സമ്മാനിച്ച് ‘ചന്ദ്രകളഭം ചാർത്തിയുറങ്ങുന്ന ദേവരാജന്‍ മാസ്റ്റര്‍ ഓര്‍മകളില്‍


ഓര്‍മകളില്‍ ദേവഗീതം : മലയാളികളുടെ പ്രിയപ്പെട്ട ദേവരാജന്‍ മാസ്‌റ്ററുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ്സ്. ഇന്ത്യന്‍ സിനിമ സംഗീത ലോകത്തെ വിഖ്യാത വ്യക്തിത്വമാണ് ജി. ദേവരാജന്‍. 300ലധികം സിനിമകള്‍, 20 തമിഴ് ചിത്രങ്ങള്‍, നാല് കന്നട സിനിമകള്‍ എന്നിവയിലായി 3,000 ലധികം ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു.

പകരം വയ്‌ക്കാനില്ലാത്തതാണ് ഇന്ത്യന്‍ സംഗീത ലോകത്തിനുള്ള അദ്ദേഹത്തിന്‍റെ സംഭാവനകള്‍. അദ്ദേഹത്തിന്‍റെ പല രചനകളും മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളായി നിലകൊള്ളുന്നു. കേരള സര്‍ക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം അഞ്ച് തവണയാണ് ദേവരാജന്‍ മാസ്‌റ്റര്‍ നേടിയത്. 2005ല്‍ അദ്ദേഹത്തിന് ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചിരുന്നു.

കൊല്ലം ജില്ലയിലെ പരവൂരില്‍ മൃദംഗ വിദ്വാനായിരുന്ന കൊച്ചു ഗോവിന്ദന്‍ ആശാന്‍റെയും കൊച്ചു കുഞ്ഞിന്‍റെയും മകനായി 1927 സെപ്റ്റംബര്‍ 27നാണ് ജനനം. മുത്തച്ഛന്‍ നാരായണൻ ആശാൻ, കഥകളി കലാകാരനായിരുന്നു. പരവൂര്‍ ഗോവിന്ദന്‍ ദേവരാജന്‍ എന്നാണ് മുഴുവൻ പേര്. കോട്ടപ്പുറം ഹൈസ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. മഹാത്മ ഗാന്ധി കോളജില്‍ നിന്നും ഇക്കണോമിക്‌സില്‍ ബിഎയും കരസ്ഥമാക്കി.

സംഗീത ലോകത്തേയ്‌ക്കുള്ള അരങ്ങേറ്റം : ഒരു ക്ലാസിക്കല്‍ ഗായകനായി സംഗീത ലോകത്ത് ജീവിതം ആരംഭിച്ച ദേവരാജന്‍, 17ാം വയസ്സില്‍ തന്‍റെ ആദ്യ ക്ലാസിക്കല്‍ കച്ചേരി അവതരിപ്പിച്ചു. പിന്നീട് 1947നും 1967നും ഇടയില്‍ നിരവധി ക്ലാസിക്കല്‍ കച്ചേരികള്‍ അവതരിപ്പിച്ചു. ഓള്‍ ഇന്ത്യ റേഡിയോയുടെ തിരുവനന്തപുരം, തൃശൂര്‍ നിലയങ്ങളില്‍ അദ്ദേഹം കൂടുതല്‍ കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. തന്‍റെ ക്ലാസിക്കൽ കച്ചേരികൾക്കൊടുവിൽ, ഉള്ളൂർ എസ് പരമേശ്വരയ്യർ, കുമാരനാശാൻ, ചങ്ങമ്പുഴ, ജി.കുമാരപിള്ള, ഒ.എൻ.വി കുറുപ്പ്, പി ഭാസ്‌കരൻ തുടങ്ങി പലരുടെയും കവിതകൾക്ക് ഈണം പകര്‍ന്നു.

ആദ്യ സിനിമ : 1955ല്‍ പുറത്തിറങ്ങിയ ‘കാലം മാറുന്നു’ എന്ന സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കിക്കൊണ്ടാണ് ചലച്ചിത്ര സംഗീത ലോകത്തേയ്‌ക്കുള്ള ദേവരാജന്‍ മാസ്‌റ്ററുടെ അരങ്ങേറ്റം. കവിയും ഗാന രചയിതാവുമായ വയലാര്‍ രാമവര്‍മ്മയുമായി ചേര്‍ന്ന് 1959ല്‍ ‘ചതുരംഗം’ എന്ന സിനിമയില്‍ പ്രവര്‍ത്തിച്ച്‌ പുതിയൊരു കൂട്ടുകെട്ടിന് തുടക്കം കുറിച്ചു.

വയലാര്‍-ദേവരാജന്‍ കൂട്ടുകെട്ടില്‍ സുവര്‍ണ കാലഘട്ടം : അതേസമയം വയലാറുമൊന്നിച്ചുള്ള രണ്ടാമത്തെ കൂട്ടുകെട്ടായിരുന്നു ‘ഭാര്യ’. ഭാര്യ വലിയ ഹിറ്റാവുകയും അവര്‍ ഒരു ജനപ്രിയ സഖ്യമായി മാറുകയും ചെയ്‌തു. വയലാർ രാമവർമ്മയുമായുള്ള ദേവരാജന്‍ മാസ്‌റ്ററുടെ സഹകരണം മലയാള ചലച്ചിത്ര സംഗീത ലോകത്തിന് സുവർണ കാലഘട്ടം സമ്മാനിച്ചു.

ദേവരാജന്‍ ഹിറ്റുകള്‍ : മലയാള ചലച്ചിത്ര സംഗീതത്തിൽ നിരവധി രാഗങ്ങൾ ഉപയോഗിച്ച്‌ 100ലധികം രചനകൾ അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്. കർണാടക, ഹിന്ദുസ്ഥാനി മെലഡികള്‍ക്കൊപ്പം നാടന്‍ ശൈലികളും പാശ്ചാത്യ ശൈലിയും ചേർത്ത് അദ്ദേഹം സംഗീതത്തില്‍ വ്യത്യസ്‌ത രീതികള്‍ സ്വീകരിച്ചു. ശക്തനായ നിരീശ്വരവാദി ആയിരുന്നിട്ടുകൂടി, ‘ഹരിവരാസനം’, ‘ഗുരുവായൂർ അമ്പലനടയിൽ’, ‘ചെത്തി മന്ദാരം തുളസി’, ‘നിത്യവിശുദ്ധയാം കന്യാമറിയമേ’ തുടങ്ങി നിരവധി ഭക്തി ഗാനങ്ങൾ അദ്ദേഹത്തില്‍ നിന്ന് പിറവിയെടുത്തു. ഈ ഭക്തി ഗാനങ്ങള്‍ എക്കാലത്തെയും ക്ലാസിക്കുകളായി നിലകൊള്ളുന്നു.

സഹായികളായെത്തി പില്‍ക്കാലത്ത് പ്രശസ്‌തരായവര്‍ : യേശുദാസ്, പി.ജയചന്ദ്രൻ, പി.മാധുരി, പി.സുശീല എന്നിവരാണ് അക്കാലത്ത് അദ്ദേഹത്തിന്‍റെ മിക്ക ഗാനങ്ങളും ആലപിച്ചിരുന്നത്. യേശുദാസ്, ജയചന്ദ്രൻ എന്നീ സംഗീത പ്രതിഭകള്‍ അവരുടെ ഗോഡ്‌ഫാദറായാണ് ദേവരാജനെ ഓർക്കുന്നത്. 130ലധികം ഗായകർക്കൊപ്പവും ദേവരാജന്‍ മാസ്‌റ്റര്‍ പാടിയിട്ടുണ്ട്. പ്രശസ്‌ത സംഗീത സംവിധായകരായ എ.ആർ റഹ്മാൻ, ഇളയരാജ, എം.ജയചന്ദ്രൻ, വിദ്യാസാഗർ, ഔസേപ്പച്ചൻ, ജോൺസൺ, എം.കെ അർജുനൻ, ആർ.കെ.ശേഖർ എന്നിവര്‍ അവരുടെ തുടക്കക്കാലത്ത് ദേവരാജന്‍ മാസ്‌റ്ററുടെ സഹായികളായി പ്രവര്‍ത്തിച്ചിരുന്നു.

പ്രധാന സിനിമകള്‍ : ‘ഓമനക്കുട്ടന്‍’, ‘ഭൂമീദേവി പുഷ്‌പിണിയായി’, ‘അമ്മിണി അമ്മാവന്‍’, ‘വിഷ്‌ണു വിജയം’, ‘ചട്ടക്കാരി’, ‘പൊന്നി’, ‘ശാലിനി എന്‍റെ കൂട്ടുകാരി’, ‘മീന്‍’, ‘പറങ്കിമാല’ എന്നിവയാണ് അദ്ദേഹത്തിന്‍റെ പ്രശസ്‌ത മലയാള ചിത്രങ്ങള്‍. ‘കാവല്‍ ദൈവം’, ‘കസ്‌തൂരി തിലകം’, ‘അണ്ണൈ വേളാങ്കണ്ണി’, ‘പരുവ കാലം’, ‘മരം’, ‘അന്തരംഗം’, ‘വിള്ളിയനൂര്‍ മാത’ എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന തമിഴ്‌ ചിത്രങ്ങളാണ്.

ദേവരാജന്‍ മാസ്‌റ്ററുടെ എക്കാലത്തെയും ഹിറ്റുകള്‍ : ‘മനുഷ്യൻ മതങ്ങളെ സൃഷ്‌ടിച്ചു’, ‘ആയിരം പാദസരങ്ങൾ കിലുങ്ങി’, ‘ഉജ്ജയിനിയിലെ ഗായിക’, ‘ഏഴു സുന്ദര രാത്രികൾ’, ‘പെരിയാറേ പെരിയാറേ’, ‘തങ്കഭസ്‌മക്കുറിയിട്ട തമ്പുരാട്ടി’, ‘ചന്ദ്രകളഭം ചാർത്തിയുറ ങ്ങും’, ‘താഴമ്പൂ മണമുളള തണുപ്പുളള രാത്രിയിൽ’ തുടങ്ങി അദ്ദേഹം ഈണം നല്‍കിയ ഗാനങ്ങള്‍ ഇന്നും മലയാളികളുടെ ചുണ്ടുകളില്‍ വിടരും.

ദേവരാജന്‍റെ സമ്പൂർണ കൃതിയായ ‘ദേവഗീതികൾ’ അദ്ദേഹം തന്നെ രചിച്ച് പുറത്തി റക്കിയിരുന്നു. 2006 മാർച്ച് 15ന് ചെന്നൈയിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മരിക്കുമ്പോൾ അദ്ദേഹത്തിന് 78 വയസ്സായിരുന്നു. വാക്കു കളിലൂടെയും വരികളിലൂടെയും അക്ഷരങ്ങളിലൂടെയും സംഗീതത്തിന് ജീവന്‍ നല്‍കിയ പ്രതിഭയുടെ വിയോഗം മലയാള സംഗീത ലോകത്തിനും മലയാള സിനിമയ്‌ക്കും തീരാനഷ്‌ടമാണ്.


Read Previous

ഇത്‌ 10 രൂപയുടെയും 50 രൂപയുടെയും തൂവാലയല്ല, ഒരു ലക്ഷം രൂപയോളം വിലമതിക്കും, ചുമര് നിറഞ്ഞ് ചമ്പ തൂവാല’

Read Next

വൃക്കയില്‍ നിന്ന് നീക്കിയത് 418 കല്ലുകള്‍; അറുപത് വയസുകാരന്‍റെ ശസ്ത്രക്രിയ വിജയമെന്ന് ഡോക്‌ടര്‍മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular