യു.എസുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ വിട്ടുവീഴ്ചകള്‍ ചെയ്തു’; രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ച് റാം മാധവിന്റെ അമേരിക്കന്‍ സന്ദര്‍ശനം


ന്യൂഡല്‍ഹി: മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് റാം മാധവിന്റെ അമേരിക്കന്‍ സന്ദര്‍ശനം ഇന്ത്യയില്‍ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. വാഷിങ്ടണിലെ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ‘ന്യൂ ഇന്ത്യ കോണ്‍ഫറന്‍സില്‍’ അദേഹം നടത്തിയ ചില പരാമര്‍ശങ്ങളാണ് വിവാദങ്ങല്‍ക്ക് കാരണം.

ട്രംപ് ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഇറാന്‍, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തി. കൂടാതെ അമേരിക്ക ഏര്‍പ്പെടുത്തിയ 50 ശതമാനം ഇറക്കുമതി തീരുവ ഇന്ത്യ എതിര്‍പ്പില്ലാതെ അംഗീകരിച്ചെന്നുമുള്ള പ്രസ്താവനകളാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ എത്രത്തോളം വിട്ടുവീഴ്ചകള്‍ ചെയ്തു എന്ന് വ്യക്തമാക്കാനായിരുന്നു ഈ പരാമര്‍ശങ്ങള്‍.

അതേസമയം പ്രസ്താവന പുറത്തുവന്നതോടെ പ്രതിപക്ഷം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ബിജെപി സര്‍ക്കാര്‍ അമേരിക്കയുടെ മുന്നില്‍ കീഴടങ്ങി എന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ ആരോപണം. നാഗ്പൂരില്‍ കപട ദേശീയത പ്രസംഗിക്കുന്നവര്‍ അമേരിക്കയില്‍ പൂര്‍ണ വിധേയത്വമാണ് പ്രകടിപ്പിക്കുന്നതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ആര്‍എസ്എസ് എന്നാല്‍ ‘രാഷ്ട്രീയ സറണ്ടര്‍ സംഘം’ എന്നാണെന്നും അദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നായിരുന്നു എഐസി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണം. പ്രധാനമന്ത്രി യു.എസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണെന്നതിന് മുതിര്‍ന്ന ആര്‍എസ്എസ് നേതാവിന്റെ തുറന്നുപറച്ചില്‍ തന്നെ തെളിവാണ്. പണ്ട് അമേരിക്കയുടെ ഏഴാം കപ്പല്‍പ്പട ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിയപ്പോള്‍ പോലും ഇന്ത്യ പതറിയിരുന്നില്ല. എന്നാല്‍ ഇന്ന് ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് കൈമാറി യിരിക്കുകയാണ്. വിദേശ മണ്ണില്‍ ഇന്ത്യയുടെ ശബ്ദം നഷ്ടമായി. ഈ കീഴടങ്ങലിന് ശേഷം പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ മോഡിക്ക് അര്‍ഹതയില്ലെന്നും കെ.സി വേണുഗോപാല്‍ എക്‌സില്‍ കുറിച്ചു.

വിവാദം കനത്തതോടെ തന്റെ പ്രസ്താവന വസ്തുതാപരമായ തെറ്റാണെന്ന് സമ്മതിച്ച് റാം മാധവ് ക്ഷമാ പണം നടത്തി. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയിട്ടില്ലെന്നും അമേരിക്കയുടെ ഉയര്‍ന്ന താരിഫ് നിരക്കുകളെ ഇന്ത്യ ശക്തമായി എതിര്‍ത്തിട്ടുണ്ടെന്നും അദേഹം പിന്നീട് വിശദീകരിച്ചു.

ചുരുക്കത്തില്‍ ഇന്ത്യയുടെ വിദേശ നയത്തെയും സാമ്പത്തിക താല്‍പര്യങ്ങളെയും സംബന്ധിച്ച് അദേഹം നടത്തിയ തെറ്റായ പ്രസ്താവനയും തുടര്‍ന്നുണ്ടായ രാഷ്ട്രീയ കോലാഹലങ്ങളുമാണ് ഈ സന്ദര്‍ശനത്തെ വാര്‍ത്തകളില്‍ നിറച്ചത്.


Read Previous

‘കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്തി, ഹിറ്റ്‌ലിസ്റ്റ് തയ്യാറാക്കി’; അക്രമിക്കെതിരെ ട്രംപിനെ വധിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി

Read Next

ജോലി നഷ്ടമായത് 30000 ത്തോളം ജീവനക്കാര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ഒറാക്കിള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »