ഇടുക്കി: മൊബൈൽഫോൺ വാങ്ങി നൽകാത്തതിനു അമ്മാവനെ കൊന്ന കേസിൽ സഹോദരീപുത്രൻ പൊലീസ് പിടിയിൽ. ഇടുക്കി മറയൂരിൽ പി.ലക്ഷ്മണനെ കൊന്ന കേസിൽ അരുണാണ് അറസ്റ്റിലായത്. തമിഴ്നാട് പൊലീസിലെ റിട്ട.എസ്.ഐ ആയിരുന്നു ലക്ഷ്മണന്‍. സ്വന്തം വീടിനു മുന്നിലിട്ടാണ് ലക്ഷ്മണനെ അരുൺ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
അരുൺ അമ്മാവൻ ലക്ഷ്മണനുമായി നല്ല അടുപ്പത്തിലായിരുന്നെന്നു പൊലീസ് പറയുന്നു. കാന്തല്ലൂർ സ്വദേശിയായ അരുൺ ഇടയ്ക്കിടെ ലക്ഷ്മണന്റെ വീട്ടിലെത്തി താമസിക്കാറുണ്ടായിരുന്നു. ഒരു മാസം മുൻപു വീട്ടിലെത്തിയപ്പോൾ ലക്ഷ്മണൻ അരുണിന്റെ മൊബൈൽ വാങ്ങിവച്ചശേഷം തിരിച്ചു കൊടുത്തില്ല. ഇതിന്റെ പേരിൽ ഇന്നലെ ഇരുവരും തമ്മിൽ വഴക്കുണ്ടായി. പുതിയ ഫോൺ വാങ്ങിനൽകണമെന്നു പറഞ്ഞിട്ടും ലക്ഷ്മണൻ കേട്ടില്ല.തുടർന്നു കാറിൽ വച്ചിരുന്ന വാക്കത്തി എടുത്തു കൊണ്ടുവന്ന് അരുൺ ലക്ഷ്മണനെ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മറയൂർ എസ്എച്ച്ഒ ജിജോയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്കായി തിരച്ചിൽ നടത്തിയത്. ലക്ഷ്മണന്റെ ഭാര്യ: പരേതയായ ഇന്ദിര. മക്കൾ: രാജീവ്, രാധ.