30 വയസിലും പക്ഷാഘാതം; ശ്രദ്ധ വേണം ഈ കാര്യങ്ങളിൽ, അതിജീവിക്കാം; ജീവിതം തിരിച്ചുപിടിക്കാം; പ്രതിരോധിക്കാൻ അറിയേണ്ടത്


ഇന്ന് ലോകപക്ഷാഘാത ദിനം. Together We Are # Greater Than Stroke എന്നതാണ് ഈ വര്‍ഷത്തെ പക്ഷാഘാത ദിന പ്രമേയം. ലോകത്താകമാനം ഏകദേശം 1.5 കോടി ആളുകള്‍ക്ക് ഓരോ വര്‍ഷവും പക്ഷാഘാതം വരികയും അതില്‍ ഏകദേശം 50 ലക്ഷത്തോളം പേര്‍ക്ക് സ്ഥിരമായ വൈകല്യമുണ്ടാവുകയും ചെയ്യുന്നതായി കണക്കാക്കുന്നു. മനുഷ്യരുടെ മരണകാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ് പക്ഷാഘാതം (സ്‌ട്രോക്ക്) ഉള്ളത്.

മുന്‍ കാലങ്ങളില്‍ 60 വയസ് പിന്നിട്ടവരിലാണ് പക്ഷാഘാതം കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ 30 വയസ്സുവരെയായിരിക്കുന്നു പക്ഷാഘാതത്തിന്റെ പ്രായപരിധി. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം, വിശദീകരിക്കുകയാണ് കൊച്ചി ലോക് ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോസര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍.

എന്താണ് സ്‌ട്രോക്ക്?

തലച്ചോറിലെ രക്തക്കുഴലുകളില്‍ എവിടെയെങ്കിലും തടസമുണ്ടാകുമ്പോഴാണ് അഥവാ മസ്തിഷ്‌കാഘാതം സംഭവിക്കുന്നത്. ഇത് മൂന്നുതരമാണുള്ളത്.

  1. ഇസ്‌കീമിക് സ്ട്രോക്

രക്തക്കുഴലുകളില്‍ രക്തം കട്ടപിടിച്ച് ബ്ലോക്കാകുന്നതുകൊണ്ടുണ്ടാകുന്നതാണ് ഇസ്‌കീമിക് സ്ട്രോക്. ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നത്.

  1. ഹെമറേജിക് സ്ട്രോക്

രക്തസമ്മര്‍ദം കൂടി രക്തക്കുഴലുകള്‍ പൊട്ടി ഉണ്ടാകുന്നു.

  1. എംബോളിക് സ്ട്രോക്

ഹൃദയത്തിലോ കാലിലോ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തോ ക്ലോട്ട് ഉണ്ടെങ്കില്‍ അത് തലച്ചോറില്‍ ചെന്ന് രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുന്നവയാണ് എംബോളിക് സ്ട്രോക്.

എന്തുകൊണ്ട് സ്‌ട്രോക്ക്?

60 വയസ് കഴിഞ്ഞവരിലാണ് സ്ട്രോക് സാധാരണ കാണുന്നത്. ഈ പ്രായം ആകുമ്പോഴേക്കും രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകാറുണ്ട്. നിര്‍ഭാഗ്യമെന്നു പറയട്ടേ, ഇപ്പോള്‍ 30 വയസുള്ളവരിലും പക്ഷാഘാതം കണ്ടുതുടങ്ങിയിട്ടുണ്ട്.

അമിഭാരവും ആരോഗ്യകരമല്ലാത്ത ജീവിതരീതി പിന്തുടരുന്നതുമാണ് ഇതിനുള്ള പ്രധാനകാരണം. ഇതിനൊപ്പം അനിയന്ത്രിതമായ രക്തസമ്മര്‍ദം, പ്രമേഹം, പുകവലി, മയക്കുമരുന്ന് ഉപയോഗം, കൂടിയ കൊളസ്ട്രോള്‍, ശാരീരികപ്രവര്‍ത്തനങ്ങളുടെ കുറവ് എന്നിവയെല്ലാം അപകടസാധ്യത കൂട്ടുന്നു. ഇപ്പോഴത്തെ ജോലിയുടെ ഭാഗമായുള്ള കടുത്ത സ്ട്രെസും യുവാക്കളിലെ സ്‌ട്രോക്കിനു പിന്നിലെ പ്രധാന കാരണമാണ്.

അവഗണിക്കരുത് പ്രീ സ്‌ട്രോക്കിനെ

50 ശതമാനം ആളുകള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ഒരു സ്ട്രോക്ക് അവരുടെ ജീവിതകാലത്ത് എപ്പോഴെങ്കിലും അനുഭവപ്പെട്ടേക്കാം. ചെറുതായി ബലക്കുറവ് അനുഭവപ്പെടുക, നാക്ക് കുഴയുക പോലുള്ള ലക്ഷണങ്ങള്‍ വരുകയും മിനുറ്റുകള്‍ക്കുള്ളില്‍ ഇത് അപ്രത്യക്ഷമാകുകയും ചെയ്യുന്ന പ്രീ സ്ട്രോക്ക് (ട്രാന്‍സിയന്റ് ഇസ്‌കീമിക് അറ്റാക്ക്) ശ്രദ്ധിക്കേണ്ട ഒന്നാണ്. ഇത് ഗുരുതരമായ സ്ട്രോക്കിന്റെ ഏറ്റവും ചെറിയ രൂപമാണ്. സാധാരണയായി ഒരുപാട് പേരില്‍ ഇത് പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും പലപ്പോഴും ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഇതില്‍ തുടങ്ങി മരണത്തിലേക്കുവരെ നയിക്കുന്ന ഗുരുതരമായ സ്ട്രോക്കുകളുണ്ട്. മുതിര്‍ന്നവരില്‍ ഒരു 10-15 ശതമാനം പേരിലും ഇതു കാണാന്‍ സാധിക്കും.

ട്രാന്‍സിയന്റ് ഇസ്‌കീമിക് സ്ട്രോക് വന്നവരില്‍ പിന്നീട് സ്ട്രോക് വരാനുള്ള സാധ്യത അധികമാണ്. ഇവര്‍ ശരിയായ മാര്‍ഗനിര്‍ദേശം സ്വീകരിച്ച് രക്തക്കുഴലില്‍ എവിടെയാണ് തടസമെന്ന് മനസ്സിലാക്കി ചികിത്സയെടുക്കണം. ഇത് ശരിക്കും ഒരു മുന്‍കൂര്‍ സൂചനയാണ്. ഗുരുതരമായുള്ള തടസമാണെങ്കില്‍ സ്റ്റെന്റ് ഇട്ട് രക്തക്കുഴലുകളെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കി കൊണ്ടുവരണം. ചിലപ്പോള്‍ ശസ്ത്രക്രിയ പോലുള്ളവയും വേണ്ടിവന്നേക്കാം.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍

മസ്തിഷകത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ഗൗരവമായെടുക്കണം. ഒരു ഭാഗത്തെ കൈക്കോ കാലിനോ മരവിപ്പ്, തളര്‍ച്ച, ചുണ്ട് കോടിപ്പോകുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞുപോകുക തുടങ്ങിയവയാണ് സാധരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഇതിനെയാണ് FASTഎന്നു പറയുന്നത്.

Face: മുഖം കോടുക

Arm Weakness: പെട്ടെന്നുണ്ടാകുന്ന, കൈകാലുകളുടെ തളര്‍ച്ച, മരവിപ്പ്

Speech: സംസാരിക്കുന്നതിലുണ്ടാവുന്ന ബുദ്ധിമുട്ട്

Time to Act: എത്രയും വേഗത്തില്‍ ആശുപത്രിയിലെത്തിച്ചു ചികിത്സ ലഭ്യമാക്കുക.

മസ്തിഷകത്തിന്റെ ഏതെങ്കിലും പ്രവര്‍ത്തനം പെട്ടെന്ന് കുറയുകയാണെങ്കില്‍ അത് ഗൗരവമായെടുക്കണം. ഒരു ഭാഗത്തെ കൈക്കോ കാലിനോ മരവിപ്പ്, തളര്‍ച്ച, ചുണ്ട് കോടിപ്പോകുക, സംസാരിക്കുമ്പോള്‍ കുഴഞ്ഞുപോകുക തുടങ്ങിയവയാണ് സാധരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഇതിനെയാണ് FASTഎന്നു പറയുന്നത്.

തലച്ചോറിലെ ഏതു ഭാഗത്താണോ ബ്ലോക്ക് വരുന്നത് ആ ഭാഗത്തിന്റെ പ്രവര്‍ത്തനം കുറയും. തലകറക്കം, കാഴ്ചയില്‍ മങ്ങല്‍, കേള്‍വിക്കുറവ്, നടക്കാന്‍ ബുദ്ധിമുട്ട് ഇങ്ങനെയൊക്കെ തുടങ്ങിയ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം. ഈ ലക്ഷണങ്ങളെല്ലാം പ്രകടമാകുകയാണെങ്കില്‍ ഡോക്ടറെ കണ്ട് സ്‌ട്രോക്കിന്റെ ലക്ഷണമണോയെന്ന് സ്ഥിരീകരിക്കണം.

സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന ഒരു വ്യക്തിയെ എല്ലാ സജ്ജീകരണ ങ്ങളുമുള്ള ആശുപത്രിയില്‍ എത്രയും വേഗം എത്തിക്കണം. ബ്ലോക്ക് വന്നാല്‍ ധമനികളില്‍ തുടര്‍ച്ചയായി തകരാറ് സംഭവിച്ചുകൊണ്ടിരിക്കും. തലച്ചോറിലെ ഞരമ്പുകളില്‍ തകരാറ് വന്നാല്‍ അത് സ്ഥായിയാണ്. ആദ്യത്തെ നാലര മണിക്കൂറിനുള്ളില്‍ ചികിത്സ തുടങ്ങിയിരിക്കണം. എത്രയും നേരത്തെ രോഗിയെ ആശുപത്രിയില്‍ എത്തിക്കുന്നുവോ അതനുസരിച്ച് രോഗിക്കുണ്ടാകുന്ന ആഘാതവും കുറഞ്ഞിരിക്കും.

സ്‌ട്രോക്കിലെ പ്രധാന അപകടഘടകം ജീനുകളാണ്. അച്ഛനോ അമ്മയ്‌ക്കോ സഹോദരങ്ങള്‍ക്കോ രോഗം ബാധിച്ചിട്ടുണ്ടെങ്കില്‍ നമുക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം, അമിതഭാരം, പുകവലി,അലസമായ ജീവിതശൈലി, മയക്കുമരുന്ന്, സ്ഥിരം ജങ്ക്ഫുഡ് അടങ്ങിയ ഡയറ്റ് ഒക്കെ പക്ഷാഘാതം ക്ഷണിച്ചുവരുത്തുന്നവയാണ്. വ്യായാമം ശീലമാക്കണം. എപ്പോഴും ആക്ടീവായിരിക്കുമ്പോള്‍ ചെറിയ രക്തക്കുളലുകള്‍ രൂപപ്പെടാന്‍ തുടങ്ങും. ഇങ്ങനെ വരുമ്പോള്‍ ഏതെങ്കിലും പ്രധാന ധമനിയില്‍ തടസം നേരിട്ടാലും ചെറിയ ധമനികളിലൂടെ രക്തയോട്ടം നടക്കും.

ജീവിതശൈലീ രോഗങ്ങളുള്ളവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് സ്‌ട്രോക് വരാനുള്ള സാധ്യത രണ്ടു മുതല്‍ മൂന്നു ശതമാനംവരെ കൂടുതലാണ്. ഒരു പ്രാവശ്യം സ്‌ട്രോക് വന്ന വ്യക്തിക്ക് വീണ്ടും വരാനുള്ള സാധ്യത 30 മുതല്‍ 50 ശതമാനം വരെ കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ ജീവിതകാലം മുഴുവന്‍ മരുന്ന് കഴിക്കേണ്ടി വരും 90 ശതമാനം സ്‌ട്രോക്കും കൃത്യമായി ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കുന്നവയാണ്. പതിവായ വ്യായാമവും കൃത്യമായ ചെക്കപ്പും ശീലമാക്കുക.


Read Previous

‘കളമശേരിയില്‍ നടന്നത് ബോംബ് സ്‌ഫോടനം തന്നെ; പൊട്ടിത്തെറിച്ചത് ടിഫിന്‍ ബോക്‌സില്‍ ഘടിപ്പിച്ച സ്‌ഫോടകവസ്തു’ സ്ഥിരീകരിച്ച് ഡിജിപി

Read Next

കളമശേരി സ്ഫോടന പരമ്പര: ബോംബുവച്ചത് താനാണെന്ന് കൊച്ചി സ്വദേശി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular