ഷാര്‍ജ പുസ്തകോത്സവം: മലയാന്മയുടെ അക്ഷരകൂട്ട്‌; വിവിധ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനം ഒറ്റനോട്ടത്തില്‍.


ഫിറ്റ്‌നസിന്റെ പുതു പാഠങ്ങള്‍ പകര്‍ന്ന് യാസ്മിന്‍

ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഫിറ്റ്‌നസ് മേഖലയിലെ രാജ്ഞി എന്നറിയപ്പെടുന്ന യാസ്മിന്‍ കറാച്ചിവാല കായിക ക്ഷമതയുടെ പുത്തന്‍ പാഠങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചു. ഫിറ്റ്‌നസ് നേടാനുള്ള മാര്‍ഗങ്ങളും, സ്ഥിര വ്യായാമവും ഭക്ഷണ ക്രമവും പാലിക്കേണ്ടതിന്റെ ആവശ്യകതയും അടക്ക മുള്ള കാര്യങ്ങളെ കുറിച്ചായിരുന്നു അവര്‍ സദസ്സുമായി സംവദിച്ചത്.

യാസ്മിന്റെ രണ്ടാമത്തെ പുസ്തകമായ ‘ദി പെര്‍ഫെക്റ്റ് 10’ മേളയിലെ ബുക് ഫോറത്തില്‍ പ്രകാശനം ചെയ്തു. തുടര്‍ന്ന്, പ്രമുഖ മാധ്യമ പ്രവര്‍ത്തക മഞ്ജു രമണന്‍ പുസ്തകത്തെ കുറിച്ച് സംസാരിച്ചു. സദസ് ആവേശപൂര്‍വമാണ് പരിപാടിയില്‍ പങ്കെടുത്തത്. അപ്രതീക്ഷിതമായി വര്‍ക്കൗട്ട് സെഷനുമുണ്ടായിരുന്നു. പരിശീലന സെഷനില്‍ പങ്കെടുക്കുന്നവര്‍ തുടക്കക്കാരാണോ അല്ലയോ എന്നത് പ്രശ്‌നമല്ല. എല്ലാവര്‍ക്കും ബാധകമായ ചില ഫിറ്റ്‌നസ് നിയമങ്ങളുണ്ട്. അത് പാലിച്ചാല്‍ ആര്‍ക്കും ഫിറ്റ്‌നസ് നേടാവുന്നതേയുള്ളൂ -അവര്‍ പറഞ്ഞു.

സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയാണ് യാസ്മിന്‍ കറാച്ചിവാല. കത്രീന കൈഫ്, ദീപിക പദുകോണ്‍, ആലിയ ഭട്ട് തുടങ്ങിയ ബോളിവുഡ് താരങ്ങളുടെ ഫിറ്റ്‌നസ് പരിശീലകയാണ് യാസ്മിന്‍. കോവിഡ് 19 മഹാമാരി കാലയളവില്‍ യാസ്മിന്‍ ഒരു പുതിയ ഫിറ്റ്‌നസ് സമീപനം തന്നെ ആവിഷ്‌കരിച്ച് നടപ്പാക്കി ലോക ശ്രദ്ധ നേടി.

എല്ലാവരും വീടുകളില്‍ അടഞ്ഞിരുന്ന അക്കാലത്ത് ദിവസേന രാവിലെ ഒമ്പത് മുതല്‍ ഉച്ച ഒരു മണി വരെ ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ ക്‌ളാസ്സെടുത്തു അവര്‍. ഫിറ്റ്‌ന സോടെയിരിക്കാന്‍ നിത്യവും 10 മിനിറ്റ് മാത്രം ചലിച്ചു നോക്കൂവെന്ന ഏറ്റവും ലളിതമായ ഉപദേശം നല്‍കി. കുഞ്ഞു കാര്യങ്ങളിലൂടെ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഫിറ്റ്‌നസ് ടിപ്‌സ് നല്‍കി യാസ്മിന്‍ സര്‍വരുടെയും പ്രിയം പിടിച്ചുപറ്റി. താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് വമ്പിച്ച ഫലമുണ്ടായെന്നും അല്‍ഭുതപ്പെടുത്തിയ കാര്യമായിരുന്നു അതെന്നും യാസ്മിന്‍ ഓര്‍ത്തെടുത്തു. യാസ്മിന്റെ ‘ദി പെര്‍ഫെക്റ്റ് 10’ ഇതിനകം വന്‍ ജനപ്രീതി നേടിക്കഴിഞ്ഞിരിക്കുന്നു. വ്യക്തികളുടെ ഫിറ്റ്‌നസ് യാത്ര എളുപ്പമാക്കു ന്നതാണ് പുസ്തകത്തിലെ പ്രമേയം. ആരോഗ്യം വേണോ, എങ്കില്‍ ഫിറ്റ്‌നസ് നേടി അതിലേക്കെത്തൂ, അതില്‍ ഒഴികഴിവില്ലെന്ന് ശക്തമായി പറയുന്നു ഈ പുസ്തകം.

പുസ്തകത്തിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ 10 മിനിറ്റ് വര്‍ക്കൗട്ട് വീഡിയോ ലഭിക്കും. ഓരോ വ്യായാമവും എങ്ങനെ ചെയ്യണമെന്ന് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഒരു മാറ്റ് ഉണ്ടെങ്കില്‍ എവിടെയും എക്‌സര്‍സൈസ് ചെയ്യാന്‍ കഴിയും. ‘സ്റ്റാക്ക്‌സ് റ്റു സക്‌സസ്സ്’ എന്നാണ് യാസ്മിന്‍ അതിനെ വിളിക്കുന്നത്. 10 മിനിറ്റ് കൈവശമുണ്ടെങ്കില്‍ ഒരു സ്റ്റാക്ക് ചെയ്യൂ. 20 മിനിറ്റ് ഉണ്ടെങ്കില്‍ രണ്ട് സ്റ്റാക്കുകള്‍ ചെയ്യുക. അപ്പര്‍ ബോഡി, ലോവര്‍ ബോഡി, ഫുള്‍ ബോഡി, അബ്‌ഡോമിനല്‍, കാര്‍ഡിയോ എന്നിങ്ങനെ യാസ്മിന്‍ അവയെ വീണ്ടും വിഭജിച്ചാണ് പരിശീലനത്തിന് ഒരുക്കുന്നത്.

യാസ്മിന്‍ കറാച്ചിവാലയുടെ ഫിറ്റ്‌നസ് യാത്ര ആരംഭിച്ചത് ഏറ്റവുമടുത്ത സുഹൃത്തില്‍ നിന്നായിരുന്നു. 18 വയസില്‍ അന്ന് മാറ്റിമറിച്ച ആ ജീവിതത്തിന് ഇന്ന് പ്രായം 53. ”നീ എന്റെ ഉറ്റ സുഹൃത്താണെങ്കില്‍ എന്നോടൊപ്പം വര്‍ക്കൗട്ട് ചെയ്യൂ”വെന്നായിരുന്നു ആ ക്ഷണം. സുഹൃത്തിന്റെ ക്ഷണം സ്വീകരിച്ച് അന്നൊരു ഹെല്‍ത് ക്‌ളബ്ബില്‍ ചേര്‍ന്നു.
എന്നിരുന്നാലും, ആദ്യമൊക്കെ കഠിന പ്രയാസമായി തോന്നിയിരുന്നു. പേശിയോ കൈകളോ അനക്കാന്‍ ആവശ്യമായ എന്തും ചെയ്യുന്നത് യാസ്മിന്‍ വെറുത്തു. സ്‌കൂളില്‍ പോലും ഒരിക്കലും അത്‌ലറ്റിക് പരിശീലനത്തിന് പോയില്ല. ഷോട്ട്പുട്ടോ, ജാവലിനോ ഒക്കെയാണ് തെരഞ്ഞെടുത്തിരുന്നത്. കാരണം അതിന് ചലിക്കേണ്ടതില്ല, ശക്തി മാത്രം പ്രയോഗിച്ചാല്‍ മതിയല്ലോ. പിന്നെ, ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പോയി. എന്നാല്‍, അവിടെ യഥാര്‍ത്ഥത്തില്‍ എയ്‌റോബിക്‌സ് ക്‌ളാസായിരുന്നു നടന്നിരുന്നത്. അതേ സമയം, പൂര്‍ണമായ ഒരു നിലപാടും തീരുമാനവും അത് നടപ്പാക്കലും തനിക്കാവശ്യ മാണെന്ന് അധികം വൈകാതെ തിരിച്ചറിഞ്ഞു. അതേത്തുടര്‍ന്ന്, ക്‌ളാസില്‍ പോയിത്തുടങ്ങി.

ബലഹീനതകളെ നേരിടാനുറച്ചു. ക്‌ളാസ് തീര്‍ന്നപ്പോള്‍ താനൊരു പടു വിഡ്ഢി യാണെന്നും ഒന്നിനും കൊള്ളാത്തയാളാന്നെും തോന്നി. എങ്കിലും, തുടരുക തന്നെയെന്ന് തീരുമാനിച്ചു. സ്ഥിരോത്സാഹം ആവേശമായി മാറി. അതിന് നല്ല ഫലമുണ്ടായി. പതുക്കെ മെച്ചപ്പെടുത്തി ഉല്‍സാഹപൂര്‍വം മുന്നേറി. ഓരോ ദിവസം കഴിയുന്തോറും ആത്മവിശ്വാസം കൂടിവന്നു. അങ്ങനെ, ഒരിക്കല്‍ അപരിചിതവും ഭയപ്പെടുത്തുന്നതു മായ ഡാന്‍സ് സ്റ്റുഡിയോ പിന്നീട് തന്റെ വ്യക്തിഗത വളര്‍ച്ചയുടെയും ശാക്തീകര ണത്തിന്റെയും ഇടമായി മാറിയെന്നവര്‍ ഈയിടെ അനുസ്മരിച്ചത് ഈ രംഗത്ത് നിലകൊള്ളുന്നവര്‍ക്ക് മാതൃകയാണ്.

പുസ്തക മേളയില്‍ യാസ്മിന്‍ കറാച്ചിവാലയുടെ ‘ദി പെര്‍ഫെക്റ്റ് 10’ സൈനിംഗ് സെഷനുമുണ്ടായിരുന്നു.

അമ്മയുടെയും മകളുടെയും പുസ്തക പ്രകാശനം ഒരേ വേദിയില്‍’; അപൂര്‍വ കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ച് ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍

ഷാര്‍ജ: പ്രവാസി എഴുത്തുകാരി മഞ്ജു ശ്രീകുമാറിന്റെ ‘ബാല്‍ക്കണിക്കാഴ്ചകള്‍’ എന്ന ചെറുകഥാ സമാഹാരവും വളര്‍ന്നു വരുന്ന കഥാകാരിയും മകളുമായ ശിവാംഗി ശ്രീകുമാറിന്റെ ‘ദി റെഡ് വിച്ച്’ എന്ന ഇംഗ്ലീഷ് ഫാന്റസി നോവലും ഓരേ സമയം പ്രകാശനം ചെയ്തു. ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെയറില്‍വച്ച് നവംബര്‍ ആറിനായിരുന്നു ഈ അപൂര്‍വ പ്രകാശനം നടന്നത്. സുസമസ്യ പബ്ലിഷേഴ്‌സ് ആണ് പ്രസാധകര്‍.

ഒരാളുടെ പ്രവൃത്തി നല്ലതോ മോശമോ എന്ന് നിര്‍ണയിക്കുന്നത് അവരുടെ പ്രവൃത്തികളല്ലെന്ന് ശിവാംഗി ശ്രീകുമാര്‍ പറയുന്നു. സമൂഹം ചിലതരം ആളുകളെ മോശക്കാരായി കണക്കാക്കുന്നത് അവര്‍ അവരുടെ നിലവാരത്തിന് യോജിച്ച തല്ലാത്തതുകൊണ്ടാണെന്ന് പതിനേഴു വയസുകാരിയായ എഴുത്തുകാരി തന്റെ നോവലില്‍ പറയുന്നു. ‘ദി റെഡ് വിച്ച്’ എന്ന നോവലില്‍ എഴുത്തുകാരി പറയാന്‍ ശ്രമിക്കുന്നതും അത് തന്നെയാണ്.

നല്ലതോ ചീത്തയോ എന്ന ചിന്തയില്ലാതെ രഹസ്യമായി മന്ത്രവാദം പഠിക്കുന്ന കഥാപാത്രം. അര്‍ദാന്‍ എന്ന രാജകുമാരാന്‍. ഒന്നാമനായി ജനിക്കാത്തതുകൊണ്ട് അവന് ഒരു ഭരണാധികാരവും നല്‍കിയിരുന്നില്ല. അത് അവനെ എപ്പോഴും വേദനിപ്പിച്ചിരുന്നു. ചുവന്ന മന്ത്രവാദിനിയുടെ ശക്തിയും അവള്‍ ആളുകളുടെ ഭയം ആളിക്കത്തിക്കു ന്നതും അവന്‍ അറിയുകയും അവളെ കണ്ടെത്താന്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു. അവസാനം രാജകുമാരന് എന്ത് സംഭവിക്കുന്നു…അവനെ കാത്തിരുന്ന വിധി എന്താണ്? ഇത്തരം കഥാ സന്ദര്‍ഭങ്ങളിലൂടെയാണ് നോവല്‍ പോകുന്നത്.

അതേസമയം തന്റെ കൊച്ചു ഫ്‌ളാറ്റിന്റെ ചെറിയ ബാല്‍ക്കണിയിലൂടെ കഥാകാരി കണ്ട വെയിലും മഴയും ആകാശവും തൊട്ടു മുന്‍പിലെ കെട്ടിടത്തിലെ ബാല്‍ക്കണി കളിലെ ജീവിതങ്ങളുമാണ് ബാല്‍ക്കണിക്കാഴ്ചകളില്‍ കാണാന്‍ കഴിയുന്നത്. തന്റെ ഇരുപത്തിയഞ്ച് കൊല്ലത്തെ പ്രവാസ ജീവിതത്തിനിടയില്‍ കണ്ട കാഴ്ചകളും കേട്ട അനുഭവങ്ങളും എല്ലാം കോര്‍ത്തിണക്കി പത്ത് കഥകള്‍ ആക്കിയാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ കഥാകാരിയുടെ പത്തു ബാല്‍ക്കണിക്കാഴ്ച കളാണ് പുസ്തകം.

ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍, ലാല്‍ബാഗ് എക്‌സ്‌പ്രെസ്, സമസ്യാരവം, ഗഡീസ്, ഡാര്‍ക്ക് റൂട്ട്‌സ്, കഥ പറയുന്ന ഗ്രാമങ്ങള്‍ എന്നി പുസ്തകങ്ങളുടെ ഭാഗമായിരുന്നു എഴുത്തുകാരി. ഇരുപത്തിയൊന്ന് വാരിയെല്ലുകള്‍, ഡാര്‍ക്ക് റൂട്ട്‌സ്, അക്കാഫ് ഇവന്റസ് 2023 എന്നി പുസ്തകങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവുമായിരുന്നു മഞ്ജു ശ്രീകുമാര്‍.

ന്‍പത് വര്‍ഷത്തോളം ദുബായിലും ഷാര്‍ജയിലുമായി വിവിധ അന്താരാഷ്ട്ര കമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ എഴുത്തിനും ഡെസേര്‍ട് ഡ്രൈവിനും വ്‌ളോഗിങിനും ഒപ്പം സാമൂഹ്യ പ്രവര്‍ത്തന കൂട്ടായ്മകളിലും സജീവമാണ്. തൃശൂര്‍ ജില്ലയിലെ വെള്ളാങ്ങല്ലുര്‍ സ്വദേശിനിയാണ് മഞ്ജു ശ്രീകുമാര്‍. 1998 മുതല്‍ കുടുംബത്തോടൊപ്പം ദുബായില്‍ താമസം.

ഭര്‍ത്താവ് ശ്രീകുമാര്‍. മക്കള്‍ സാരംഗ്, സൗരവ്, ശിവാംഗി.

മരുഭൂമി നാഗരികത എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു, ലിബിയൻ വംശജനായ നോവലിസ്റ്റ് ഇബ്രാഹിം അൽ-കോനി

ഷാർജ: മരുഭൂമി നാഗരികതയുടെ കളിത്തൊട്ടിലാണ് അത് എന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചുവെന്ന് ലിബിയൻ വംശജനായ നോവലിസ്റ്റ് ഇബ്രാഹിം അൽ-കോനി പറഞ്ഞു. ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.

തുവാരെഗ് മരുഭൂമിയിൽ ജനിച്ച അൽ-കോനി, യൂറോപ്പിലേക്ക് കുടിയേറുന്നതിന് മുമ്പ് മരുഭൂമിയിൽ തന്നെയാണ് തന്റെ കുട്ടിക്കാലം ചെലവഴിച്ചത്. മരൂഭൂമിയുടെ കഥകൾ അവിടുത്തെ മണൽത്തരികൾ തന്നെയാണ് തന്നോട് പറഞ്ഞതെന്ന് അൽകോനി വ്യക്തമാക്കി. തന്റെ അ‍ഞ്ചാമത്തെ വയസ്സിലാണ് മരുഭൂമിയുടെ തലോടൽ തന്നിൽ നിന്നും നഷ്ടപ്പെടുന്നത്. പത്രപ്രവർത്തനം പഠിക്കുന്നതിനായാണ് റഷ്യയിലെത്തുന്നത്. പിന്നീട് അവിടെ ഒരു അറബിക്ക് പത്രം സ്ഥാപിച്ചു.

ഓരോ കുടിയേറ്റത്തിനും സാംസ്കാരികമായ് ഒരുപാട് കഥകൾ പറയുവാനുണ്ടാകും. ചിലത് നഷ്ടപ്പെടലുകളാവാം, ചിലത് നേടിയെടുത്ത സൗഭാഗ്യങ്ങളാവാം. സൗജന്യമായി ലഭിക്കുമെന്ന് നിങ്ങൾ വിചാരിച്ചാൽ നിങ്ങൾക്കത് ചിലപ്പോൾ ലഭിച്ചെന്ന് വരില്ലെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മപ്പെടുത്തി. 40 ഭാഷകളിലായി 81 പുസ്തകങ്ങൾ രചിച്ച എഴുത്തുകാരനാണ് അൽ-കോനി. ഷാർജ ബുക്ക് അതോറിറ്റി അൽ കോനിയെ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ സാംസ്കാരിക വ്യക്തിത്വമായി ആദരിച്ചു.

ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാകുന്നത് സന്തോഷം; വിജയത്തിന് കുറുക്കുവഴികളില്ലെന്നും നിഹാരിക എന്‍.എം

ഷാര്‍ജ: മനുഷ്യ ജീവിതം നിരീക്ഷിച്ചതിലൂടെയാണ് ഇന്നത്തെ നിലയിലുള്ള കോമഡി കോണ്ടന്റ് ക്രിയേറ്ററായി തനിക്ക് വളരാന്‍ സാധിച്ചതെന്ന് ഇന്റര്‍നെറ്റ് സെന്‍സേഷന്‍ നിഹാരിക എന്‍.എം. ചുറ്റുമുള്ളവരില്‍ ചിരി പടര്‍ത്താനാവുകയെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അതില്‍ താന്‍ ഏറെ ആനന്ദം കണ്ടെത്തുന്നുവെന്നും അവര്‍ അഭിപ്രായപ്പെട്ടു. വിജയത്തിന് കുറുക്കുവഴികളില്ലെന്നും പ്രവര്‍ത്തിച്ചു കൊണ്ടേയിരി ക്കുകയെന്നാണ് തനിക്ക് നല്‍കാനുള്ള സന്ദേശമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍ ബാള്‍ റൂമില്‍ ഒരുക്കിയ സംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍. 19-ാം വയസില്‍ തന്നെ അമ്മ വേഷം ചെയ്തിരുന്നു താനെന്ന് നിഹാരിക പറഞ്ഞു. എന്നാല്‍ തന്നെയും, ഒന്നിനു വേണ്ടിയും മറ്റൊന്നും മാറ്റിവെച്ചില്ല. വിദ്യാഭ്യാസമാണ് പരമ പ്രധാനം. പ്രത്യേകിച്ചും, ഇന്നത്തെ കാലത്ത് പെണ്‍കുട്ടികള്‍ നല്ല വിദ്യാഭ്യാസം നേടണം. അതിലൂടെ അവര്‍ക്ക് ജീവിതത്തെ കുറിച്ച് നല്ല ബോധവും ബോധ്യവുമുണ്ടാകും. അസ്തിത്വവും വ്യക്തിത്വവു മുണ്ടാകുമെന്നും എഞ്ചിനീയറിംഗ് ബിരുദധാരി കൂടിയായ നിഹാരിക അഭിപ്രായപ്പെട്ടു.

പഠിക്കാനുള്ള സമയത്ത് കൃത്യമായി പഠിക്കുക. അതോടൊപ്പം തന്നെ, പാഷന്‍ എന്താണോ അത് പിന്തുടരുകയും ചെയ്യുക. അല്ലാതെ, പാഷന്‍ എന്നുവെച്ച് പഠനം ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങളില്‍ ഏര്‍പ്പെടരുതെന്നാണ് ന്യൂജെന്‍ കുട്ടികള്‍ക്ക് തനിക്ക് നല്‍കാനുള്ള ഉപദേശമെന്നും അവര്‍ പറഞ്ഞു. കോണ്ടന്റ് ക്രിയേഷനിലേക്ക് എത്തിയ വഴിയെ കുറിച്ചും അവര്‍ വിശദീകരിച്ചു. ഇന്ത്യയില്‍ ടിക്‌ടോക് നിരോധിച്ച സമയ ത്തായിരുന്നു കോണ്ടന്റ് ക്രിയേഷനില്‍ സജീവമായത്. കോളജ് വിദ്യാര്‍ത്ഥിനി യായിരിക്കുമ്പോള്‍ അഛനാണ് കാമറ ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചത്.

ആദ്യ കാലത്ത് ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമ്പോള്‍ ധാരാളം മോശം കമന്റുകള്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, അതൊന്നും കാര്യമാക്കിയില്ല. പറയാനുള്ള കാര്യങ്ങള്‍ നേരെ ചൊവ്വേ സത്യസന്ധമായി പറഞ്ഞു. തമാശ പറയുമ്പോഴും ആത്മാര്‍ത്ഥത ചോര്‍ന്നു പോകാതിരിക്കാന്‍ ശ്രദ്ധിച്ചു. കോണ്ടന്റ് ക്രിയേറ്റര്‍മാരെ സംബന്ധിച്ച പ്രധാന കാര്യം, ഒ.ടി.ടിയിലേക്ക് വരെ പ്രവേശനം കിട്ടിത്തുടങ്ങിയെ ന്നതാണ്. അതോടൊപ്പം തന്നെ, സാങ്കേതിക വിദ്യ വളര്‍ന്ന ആധുനിക കാലത്തെ ശരിക്കും നിരീക്ഷിച്ച് അതിനൊപ്പം സഞ്ചരിക്കാനാവണമെന്നതും.

ഓരോ 5 സെക്കന്റ് കൂടുമ്പോള്‍ ഓണ്‍ലൈനിന്റെ സ്വഭാവ സവിശേഷതകള്‍, അഥവാ അല്‍ഗോരിതം, ട്രെന്‍ഡിംഗ് തുടങ്ങിയവ മാറിക്കൊണ്ടിരിക്കുന്നുണ്ട്. അത് മനസ്സി ലാക്കി പ്രവര്‍ത്തിച്ച് മുന്നേറാനാകും. അതിനിടയ്ക്ക് ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാന കാര്യം, കോണ്ടന്റില്‍ മൗലികതയും ഒറിജിനാലിറ്റിയും പാലിക്കണമെന്നതാണ്. അതില്ലാത്ത ഉള്ളടക്കത്തിന് ആയുസ്സുണ്ടാവില്ല. നിലവാരവും പോകും.

‘ലിറ്റില്‍ ലൈക്, മോര്‍ ഹാര്‍ഡ്‌വര്‍ക്’ എന്നത് എപ്പോഴും മനസ്സിരുത്തേണ്ട കാര്യമാണ്. കുറച്ചൊക്കെ ഭാഗ്യമുണ്ടാവാം. എന്നാല്‍, കഠിനാധ്വാനമാണ് ഏറ്റവുമധികം വേണ്ടത്. ഒരു പ്രൊഫഷനോട് പാഷനൊക്കെ ആവാം. എന്നാലത്, സ്റ്റുപിഡ് ആയിക്കൂടാ. മറ്റു കാര്യങ്ങളില്‍ നിന്നെല്ലാം മാറി ‘ഇത് മാത്രം’ എന്ന ചിന്ത ഭരിക്കരുത്. ലൈക് ആയാലും തുക ആയാലും നമ്പറിന്റെ പിന്നാലെ പോകരുത്. പണത്തിന് അമിത പ്രാധാന്യം

നിരവധി പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായത് ജീവിതത്തിലെ മഹാ ഭാഗ്യമായി കാണുന്നു. വിജയ് ദേവരകൊണ്ടെ, വിക്രം തുടങ്ങിയ താരങ്ങള്‍ ആ പട്ടികയില്‍ പ്പെടുന്നു. സ്വപ്ന സാഫല്യമാണ് ആ വലിയ വ്യക്തിത്വങ്ങള്‍ക്കൊപ്പം നില്‍ക്കാനായ നിമിഷങ്ങള്‍. പ്രിയങ്ക ചോപ്രയുമായി ചേര്‍ന്ന് 15 മിനിറ്റ് വീഡിയോ ചെയ്തത് വലിയ അനുഭവമായിരുന്നു. പ്രിയങ്കയുടെ നല്ല പെരുമാറ്റം, അവരുടെ കോണ്‍ഫിഡെന്‍സ് അതെല്ലാം മനസ്സില്‍ അവരോടുള്ള ഇഷ്ടം കൂട്ടി. വ്യൂസ് ഒരു മില്യനായപ്പോള്‍ എന്താണ് തോന്നിയത് എന്ന ചോദ്യത്തിന്, 999,999 വ്യൂസ് ആയപ്പോള്‍ 1000000 ആവാന്‍ നോക്കിയിരിക്കുകയായിരുന്നു താനെന്നും, തന്റെ വ്യൂ കൂടി ചേര്‍ത്ത് അത് 1 മില്യണ്‍ ആക്കിയാലോ എന്ന് ഒരുവേള ചിന്തിച്ചുവെന്നും എന്നാലതിന് തുനിഞ്ഞില്ലെന്നും നിഹാരിക മറുപടി നല്‍കി.

വീട്ടിലെ പണികള്‍ക്കും ജോലി സമ്മര്‍ദങ്ങള്‍ക്കുമിടയ്ക്ക് നിഹാരികയുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ മനസ് സന്തോഷിക്കാറുണ്ടെന്ന് ഒരു വീട്ടമ്മ സദസ്സില്‍ നിന്ന് പറഞ്ഞതി നോടും; നിഹാരികയെ മാതൃകയാക്കി ഓണ്‍ലൈനില്‍ സജീവമാകുന്നതില്‍ ഉപദേശ ങ്ങള്‍ തേടി ഒരു കുട്ടി സംസാരിച്ചതിനോടും അവര്‍ വികാരപരമായി പ്രതികരിച്ചു. ജോലികള്‍ തുടരുക. പാഷന്‍ മുന്നോട്ട് കൊണ്ടുപോവുക. ലൈക് നോക്കാതെ പ്രവൃത്തിയില്‍ വ്യാപരിക്കഒക എന്നായിരുന്നു പ്രതികരണം. നെറ്റ്ഫ്‌ളിക്‌സില്‍ ‘ബിഗ് മൗത്ത്’ എന്ന പ്രധാന സീരിയല്‍ നിഹാരികയുടേതായുണ്ട്. അതില്‍ അഭിനയിച്ചു തുടങ്ങിയിട്ടുമുണ്ട്.

പ്രശ്നങ്ങൾ സ്വയം പരിഹരിക്കുക, സ്വയം പ്രചോദിതരാവുക: നീന ഗുപ്ത

ഷാർജ: സ്വന്തം ജീവിതത്തിലെ പ്രശ്നങ്ങൾക്ക് അവരവർ തന്നെ പരിഹാരം കണ്ടെത്തുന്നതാണ് ഉചിതമെന്നും മറ്റൊരാൾ വന്ന് അത് പരിഹരിച്ച് തരുമെന്ന കാത്തിരിപ്പ് വെറുതെയാകുമെന്നും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ നീന ഗുപ്ത അഭിപ്രായപ്പെട്ടു. ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിലെ ബുക് ഫോറം 1 ൽ ‘സച്ച് കഹോം തോ’ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ.

തന്റെ അഭിനയ ജീവിതവും എഴുത്തും സാമൂഹിക പ്രവർത്തനങ്ങളും മുൻനിർത്തി യാണ് നീന ഗുപ്ത സംസാരിച്ചത്. “നിങ്ങൾ വിജയിച്ചവരാണെങ്കിൽ എല്ലാം നല്ലതായി തോന്നും, സുന്ദരമായി തോന്നും. നിങ്ങൾ പരാജയപ്പെട്ടവരാണെങ്കിൽ ചെയ്യുന്നത് നല്ലതായി തോന്നണമെന്നില്ല. ജീവിതത്തിൽ വിജയിക്കാൻ ആത്മവിശ്വാസമാണ് പ്രധാനം. ആത്മാർത്ഥതയും അത്ര തന്നെ പ്രധാനപ്പെട്ടതാണ്” -അവർ പറഞ്ഞു.

ജീവിതത്തിൽ എന്തെങ്കിലും കാര്യങ്ങളോട് നോ പറയുമ്പോൾ വലിയ സന്തോഷം തോന്നിയിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്വന്തം നിലപാടിന്റെ പ്രകടനമാണത്. സത്യം പറയൽ പലപ്പോഴും അപകടകരമാണ്. ജീവിതാനുഭവങ്ങളിൽ നിന്നാണ് അത് പറയുന്നതെന്നും അവർ സൂചിപ്പിച്ചു. തന്റെ അഭിനയ കരിയറിൽ കുറെയധികം ടൈപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു. ജനങ്ങൾ അവാർഡിനെ കുറിച്ചല്ല ചിന്തിക്കുന്നത്, അഭിനയത്തെ കുറിച്ച് മാത്രമാണ്.

നല്ല രീതിയിൽ അഭിനയിച്ച് അവാർഡ് കിട്ടിയിട്ടുണ്ടെങ്കിലും പിന്നീട് മികച്ച റോളുകളെന്നും കിട്ടിയിട്ടില്ല. കോളജ് പഠന കാലത്ത് നാടകങ്ങളിൽ പുരുഷ വേഷങ്ങളിലാണ് ധാരാളം അഭിനയിച്ചിട്ടുള്ളത്. അത് നല്ല ശരീര ഉയരമുണ്ടായിരുന്നതി നാലായിരുന്നു. നാടകങ്ങളിൽ സ്ഥിരമായി അഭിനയിച്ചത് നാഷനൽ സ്കൂൾ ഓഫ് ഡ്രാമയിൽ എത്താൻ സഹായിച്ചു. അവിടെ എൽഗാസിയെ കണ്ടുമുട്ടാൻ കഴിഞ്ഞു. എൽഗാസി പ്രോൽസാഹനം നൽകിയിരുന്നുവെന്നും അഭിനയ ജീവിതത്തിലേക്ക് എത്തിയത് സംബന്ധിച്ച് ഗുപ്ത

സ്ത്രീകളെ സംബന്ധിക്കുന്ന പല കാര്യങ്ങളിലും പുസ്തകത്തിൽ എഴുതിയത് നടപ്പാക്കൽ അത്ര എളുപ്പമല്ല. ഇന്ത്യൻ വനിതകളുടെ ജീവിത നിലവാരത്തിൽ കാര്യമായ മാറ്റമുണ്ടെന്ന് പറയാനാവില്ല. ഒരു ശതമാനത്തിൽ താഴെ മാത്രമേ മാറ്റങ്ങൾ കണ്ടു തുടങ്ങുന്നുള്ളൂ. ഇന്ത്യൻ വനിതകൾ ആദ്യം വീട്ടു ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. എന്നാൽ, ഇന്ന് അങ്ങനെയല്ല, ഒരു ജോലിയുണ്ട്, അതോടൊപ്പം വീട്ടു ജോലികളും ചെയ്യണം. അതവരുടെ ജീവിത ഭാരം കൂട്ടുന്നതാണ്.

സ്വന്തം ജീവിതത്തെ ഒറ്റ വാചകത്തിൽ ചുരുക്കാമോ എന്നതിന് അവർ നൽകിയ മറുപടി , “മൂവ് ഓൺ” എന്നായിരുന്നു. മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നു തന്റെ ജീവിതമെന്നും അൻ അഭിപ്രായപ്പെട്ടു. സ്ത്രീ വിദ്യാഭ്യാസം വളരെ അത്യാവശ്യമുള്ള ഒരു കാലമാണിത്.പ്രതിസന്ധികളെ അതിജീവിക്കാൻ വിദ്യാഭ്യാസം സഹായിക്കും. തനിക്ക് മാതാപിതാക്കൾ നല്ല വിദ്യാഭ്യാസം നൽകി. പിഎച്ച്ഡി വരെ ചെയ്യാൻ സാധിച്ചു.

മറ്റൊരുപ്രധാന സന്ദേശമായി അവർ പറഞ്ഞത്, സിനിമാ മേഖലയിൽ നിലനിൽക്കാൻ സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പബ്ലിക്കായി പുക വലിക്കരുത് എന്നായിരുന്നു. പലപ്പോഴും സുഹൃത്തുക്കളെയൊക്കെ വിശ്വസിച്ച് നാം പലതും ചെയ്യും. എന്നാൽ, അതെല്ലാം പിന്നീട് പൊതുസമൂഹത്തിന് മുന്നിലെത്തുമ്പോൾ ദോഷകരമായിപ്പോകും. അതിന് വലിയ വില കൊടുക്കേണ്ടി വരും. താനങ്ങനെ ചെയ്തതു വഴിയുണ്ടായ ദുരനുഭവം പങ്കുവച്ചു കൊണ്ടാണ് അവർ ഇങ്ങനെയൊരു ഉപദേശം നൽകിയത്. അത്തരം തെറ്റുകൾ പറ്റിക്കൂടാ. മകൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന കാര്യം അവർ പങ്കുവച്ചു.

കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് ഒരധ്യായം തന്നെ അവരുടെ പുസ്തകത്തിലുണ്ട്. എന്നാൽ, കാസ്റ്റിങ് കൗച്ചിന്റെ ഗുണഫലങ്ങളോ ദോഷ ഫലങ്ങളോ അതൊരു വ്യക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്നാണവർ അഭിപ്രയപ്പെട്ടത്. എഴുത്ത് പോലെ തന്നെ ധീരമായാണ് നീന ഗുപ്ത തന്റെ നിലപാടുകൾ അവതരിപ്പിച്ചത്. ഗൾഫ് ന്യൂസ് എന്റർടെയിൻമെൻറ് എഡിറ്റർ മഞ്ജുഷ മോഡറേറ്ററായിരുന്നു. സദസ്സിൽ നിന്നുള്ള ചോദ്യങ്ങളോട് നീന ഗുപ്ത സന്ദർഭോചിതവും രസകരവുമായി മറുപടി നൽകി. ബുക് സൈനിംഗ് സെഷനും ഉണ്ടായിരുന്നു.

നളിനകുമാരിയുടെ ‘തനിച്ചായിപ്പോകുന്നവർ’ പുസ്തക പ്രകാശനം ചെയ്തു

ഷാർജ: നളിനകുമാരി വിശ്വനാഥ് രചിച്ച ‘തനിച്ചായിപ്പോകുന്നവർ’ പുസ്തക പ്രകാശനം ഷാർജ രാജ്യാന്തര പുസ്തക മേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. പ്രവീൺ പാലക്കീൽ നിയന്ത്രിച്ച ചടങ്ങിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം പുസ്തകം പ്രകാശനം ചെയ്തു. കഥാകൃത്ത് ഗീത മോഹൻ ഏറ്റുവാങ്ങി. പുസ്തക പരിചയം അനിൽകുമാർ സി പി നിർവ്വഹിച്ചു. ബഷീർ തിക്കോടി, പി ശിവപ്രസാദ് വെള്ളിയോടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. നളിനകുമാരി നന്ദി രേഖപ്പെടുത്തി.

സലീം അയ്യനത്തിന്റെ ‘മലപ്പുറം മെസ്സി’ ബർണാഡ് അന്നർട്ടെ എബി ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു

ഷാർജ: ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ സലീം അയ്യനത്തിന്റെ മലപ്പുറം മെസ്സി എന്ന പുസ്തകം ഘാന ദേശീയ ഫുട്ബോളറും, സിനിമാ നടനുമായ ബർണാഡ് അന്നർട്ടെ എബി, ഷാനിബ് കമാലിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സന്നിഹിതരായവർ മെസ്സിയുടെ ജെഴ്സി അണിഞ്ഞ് ആരവങ്ങളാൽ പവലിയനുകൾക്കരികിലൂടെ നടന്നു നീങ്ങിയത് കൗതുകമുണർത്തി.

പ്രശസ്ത എഴുത്തുകാരൻ അർഷാദ് ബത്തേരി അദ്ധ്യക്ഷനായ ചടങ്ങിൽ പോൾ സെബാസ്റ്റ്യൻ പുസ്തകത്തെ പരിചയപ്പെടുത്തി. പ്രവാസ ജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന കഥകളിൽ കാലത്തെ അടയാളപ്പെടുത്തുന്ന രാഷ്ട്രീയ നിരീക്ഷണ ങ്ങൾ ഉൾച്ചേർത്തതാണ് സലീമിന്റെ കഥകൾ എന്നും ബിംബങ്ങളാലും രൂപകങ്ങളാലും മനോഹരമാക്കിയ കഥകൾ വായനക്കാരെ ത്രസിപ്പിക്കുന്നതാണെന്നും പോൾ സെബാസ്റ്റ്യൻ പറഞ്ഞു.

ഷീലാ പോൾ രാമച്ച, മുനവ്വർ വളാഞ്ചേരി, പി.ശിവപ്രസാദ്, പുന്നക്കൻ മുഹമ്മദാലി, രാഗേഷ് വെങ്കിലാട്ട്, റാഫി അയ്യനത്ത്, ഷക്കീംചേക്കുപ്പ, ശ്രീജ വിനീഷ് കലാമണ്ഡലം, ഉഷ ഷിനോജ് എന്നിവർ സംസാരിച്ചു. സലീം അയ്യനത്ത് നന്ദിയും പറഞ്ഞു.

ജയപ്രഭയുടെ നോവല്‍ ‘സര്‍പ്പശാപം’ ബിജു നാരായണന്‍ പ്രകാശനം ചെയ്തു

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തക മേളയില്‍ ജയപ്രഭയുടെ നോവലായ ‘സര്‍പ്പശാപം’ മലയാള ഗായകന്‍ ബിജു നാരായണന്‍ പ്രകാശനം ചെയ്തു. സംഗീത സാമ്രാട്ട് രവീന്ദ്രന്‍ മാഷിന്റെ ഭാര്യയും എഴുത്തുകാരിയുമായ ശോഭന രവീന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി.

ചടങ്ങില്‍ കൈരളി ബുക്സ് ഡയറക്ടര്‍ മുരളി മോഹന്‍ പുസ്തക പരിചയം നടത്തി. ജയപ്രഭ മറുമൊഴി നടത്തി. രാജന്‍ നായര്‍ ചടങ്ങിന് ആശംസ അര്‍പ്പിച്ചു.

മാന്ത്രിക നോവല്‍ രംഗത്ത് നവാഗതയാണ് ജയപ്രഭ. മാന്ത്രിക നോവല്‍ ഇഷ്ടപ്പെടുന്ന ഒരു വായനക്കാരനെ സംബന്ധിച്ചിടത്തോളം നല്ലൊരു വായനാനുഭവം നല്‍കുന്ന കൃതിയാണ് സര്‍പ്പശാപം.

ഫാ. ബിജു പി. തോമസിന്റെ ‘ഉമ്മന്‍ ചാണ്ടി നന്മയുടെ പുണ്യാളന്‍’ രമേശ് ചെന്നിത്തല പ്രകാശനം ചെയ്തു

ഷാര്‍ജ: ഫാ. ബിജു പി. തോമസ് രചിച്ച ‘ഉമ്മന്‍ ചാണ്ടി നന്മയുടെ പുണ്യാളന്‍’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ. എ. റഹിമിന് നല്‍കി പ്രകാശനം ചെയ്തു. ലിപി പബ്ലിക്കേഷനാണ് പ്രസാധകര്‍.

ഉമ്മന്‍ ചാണ്ടിയുമായി ഇണങ്ങിയും പിണങ്ങിയും ദീര്‍ഘ നാള്‍ അടുത്ത് പ്രവര്‍ത്തിച്ച ഓര്‍മ്മകള്‍ രമേശ് ചെന്നിത്തല പങ്കുവച്ചു. ഉമ്മന്‍ ചാണ്ടിയുടെ നന്മയുടെ പാഠങ്ങള്‍ അടുത്ത തലമുറ ഏറ്റെടുക്കുമെന്ന് രമേശ് പറഞ്ഞു.

ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ സണ്ണിക്കുട്ടി എബ്രഹാം, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ലിപി അക്ബര്‍, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഇന്‍കാസ് യുഎഇ പ്രസിഡന്റ് മഹാദേവന്‍ വാഴശേരില്‍, ആര്‍. ഹരികുമാര്‍, വി.ടി.സലിം, അഡ്വ. ബാബുജി ഈശോ, പോള്‍ ജോര്‍ജ് പൂവത്തേരില്‍, റോജിന്‍ പൈനുംമൂട്, ഫാ. ബിജു പി. തോമസ് എന്നിവര്‍ സംസാരിച്ചു.

പോള്‍ സെബാസ്റ്റ്യന്റെ തിരക്കഥ ‘ആവേശം’ പ്രകാശനം ചെയ്തു

ഷാര്‍ജ: ഫാബിയന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പോള്‍ സെബാസ്റ്റ്യന്‍ രചിച്ച തിരക്കഥ ‘ആവേശം’ പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഷോര്‍ട്ട് ഫിലിം സംവിധായകനും കലാകാരനും ശില്പിയുമായ നിസാര്‍ ഇബ്രാഹിം റേഡിയോ ഏഷ്യ പ്രോഗ്രാം ഹെഡ് ആയ സിന്ധു ബിജുവിന് നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം നിര്‍വഹിച്ചത്.

എഴുത്തുകാരി പ്രിയ വിജയന്‍ ശിവദാസ് പുസ്തക പരിചയം നടത്തി. കവിയും കഥാകൃത്തുമായ ശ്രികലയും ചടങ്ങില്‍ പങ്കെടുത്തു.

“കാവ്യദലമർമ്മരങ്ങൾ” പ്രകാശനം ചെയ്തു

ഷാർജ: പ്രവാസി യുവ എഴുത്തുകാരൻ റ്റോജോമോൻ ജോസഫ് മരിയാപുരത്തിന്റെ 36 കവിതകൾ അടങ്ങുന്ന കവിതാസമാഹാരം “കാവ്യദലമർമ്മരങ്ങൾ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. റൈറ്റേസ് ഫോറം ഹാൾ നമ്പർ ഏഴിൽ‌ നവംബർ ആറിന് വൈകിട്ട് മൂന്നു മണിക്കായിരുന്നു പ്രകാശന ചടങ്ങ്. സീന്യൂസ് ലൈവ് ചീഫ് എകിസിക്യൂട്ടീവ് ഓഫിസർ ലിസി കെ ഫെർണാണ്ടസ് പുസ്തകം സീന്യൂസ് ലൈവ് ചീഫ് എഡിറ്റർ ജോ കാവാലത്തിനു കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.

പ്രശസ്ത എഴുത്തുകാരി രേഖാ ആർ താങ്കൾ പുസ്തക നിരൂപണം നടത്തി. ജോയി ആലൂക്കാസ് മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ ജസ്റ്റിൻ സണ്ണി, പ്രവാസി എഴുത്തുകാരി മഞ്ജു ശ്രീകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുസമസ്യാ യാണ് “കാവ്യദലമർമ്മരങ്ങൾ” പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജോയ് ആലുക്കാസിന്റെ ആത്‌മകഥ ‘സ്പ്രെഡിംഗ് ജോയ് ‘ ഷാർജ പുസ്തക മേളയിൽ പ്രകാശനം ചെയ്തു

ഷാർജ: പ്രമുഖ വ്യവസായി ജോയ് ആലുക്കാസിന്റെ ‘സ്പ്രെഡിംഗ് ജോയ് -ഹൗ ജോയ് ആലുക്കാസ് ബികേം ദി വേൾഡ്സ് ഫേവറിറ്റ് ജ്യൂവലർ’ ആത്മകഥ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. ജോളി ജോയ് ആലുക്കാസ്, ഹാർപർ കോളിൻസ് സിഇഒ അനന്ത പത്മനാഭൻ എന്നിവരുടെ സാന്നിധ്യത്തിൽ ഷാർജ ബുക് അഥോറിറ്റി സിഇഒ അഹ്മദ് ബിൻ റക്കാദ് അൽ ആമിരിയും പ്രമുഖ ബോളിവുഡ് അഭിനേത്രിയും ജോയ് ആലുക്കാസ് ബ്രാന്റ് ഗ്ലോബൽ അംബാസഡറുമായ കജോൾ ദേവ്ഗനും ചേർന്നാണ് പ്രകാശനം നിർവഹിച്ചത്.

സമൂഹത്തിലെ വിവിധ തലങ്ങളിൽ നിന്നുള്ളവരുടെ നിറഞ്ഞ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പ്രകാശന ചടങ്ങ്. പ്രമുഖ ഗവൺമെൻറ് ഉദ്യോഗസ്ഥരും വ്യവസായികളും ജോയ് ആലുക്കാസ് കുടുംബാംഗങ്ങളും ചടങ്ങിൽ സദസ്സിനെ സംബോധന ചെയ്തു.

ഈ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു വരുന്നത്. ഇന്ത്യ, യുഎഇ, ബഹ്റൈൻ എന്നിവിടങ്ങളിലെ എല്ലാ പ്രമുഖ ബുക് സ്റ്റോറുകളിലും പുസ്തകം ലഭ്യമാണ്. ആമസോൺ യുഎഇ, ഇന്ത്യ, സിംഗപ്പൂർ, യുഎസ്എ, യുകെ എന്നിവയിലും പ്രമുഖ ഇകൊമേഴ്സ് പോർട്ടലുകളിലും നിന്ന് ഈ ആത്മകഥ സ്വന്തമാക്കാം. ഷാർജ പുസ്തക മേളയിലെ ജഷൻമാൽ പവലിയനിൽ ഇംഗ്ലീഷ് പതിപ്പും, ഡിസി ബുക്സ് പവലിയനിൽ മലയാള വിവർത്തനവും ലഭ്യമാണ്.


കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ വിജയിക്കാം: ജോയ് ആലുക്കാസ്

കഠിനാധ്വാനവും പാഷനുമുണ്ടെങ്കിൽ ആർക്കും ഏത് മേഖലയിലും വിജയിക്കാനാകുമെന്നും ഇതാണ് തനിക്ക് നൽകാനുള്ള സന്ദേശമെന്നും ജോയ് ആലുക്കാസ് പുസ്തക പ്രകാശനത്തിലും ശേഷം നടന്ന വാർത്താ സമ്മേളനത്തിലും പറഞ്ഞു. ഇത്രയും വർഷത്തെ സംരംഭക ജീവിതം വലിയ പാഠങ്ങളാണ് തനിക്ക് നൽകിയത്. ബിസിനസ് ആഗ്രഹിക്കുന്നവർക്ക് ഇത് മാതൃകയാകുമെങ്കിൽ താൻ സന്തോഷിക്കും. “ഇത് എന്റെ നേട്ടമാണ്.

ഇത് മറ്റുള്ളവരുടെ വളർച്ചയ്ക്ക് ഗുണകരമാവണമെന്ന് താൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു” -അദ്ദേഹം അഭിപ്രായപ്പെട്ടു. ബിസിനസ് ഏറെ എളുപ്പമാണെന്നാണ് സമൂഹത്തിലെ ചിലരെങ്കിലും കരുതുന്നത്. എന്നാൽ, അതത്ര എളുപ്പമല്ല. വെല്ലുവി ളികളും പ്രശ്നങ്ങളുമുണ്ടാവാം. അവ തരണം ചെയ്ത് മുന്നേറാൻ കഴിയുന്ന മാർഗങ്ങളും രീതികളും ഈ പുസ്തകത്തിൽ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷം ഐപിഒ പ്രഖ്യാപിക്കാൻ ആലോചിക്കുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി

തന്റെ ജീവിത യാത്രയിലെ പ്രതിബദ്ധത, കഠിനാധ്വാനം, അഭിനിവേശം, സ്ഥിരോത്സാ ഹം എന്നിവയുടെ അനുഭവ സാക്ഷ്യമാണ് ഈ ആത്മകഥയെന്ന് ജോയ് ആലുക്കാസ് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്നേറാനുള്ള സന്ദേശവുമാണ് ആത്മകഥയിലൂടെ പങ്കു വെക്കാൻ ശ്രമിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. പിതാവിന്റെ ബിസിനസ് യാത്ര തനിക്ക് പ്രചോദനവും മാർഗദർശകവുമാണെന്ന് ജോൺ പോൾ ജോയ് ആലുക്കാസ് പറഞ്ഞു.

ഈ അനുഭവങ്ങൾ മാതൃക: കജോൾ ദേവ്ഗൻ

ഷാർജ: ജോയ് ആലുക്കാസുമായി ദീർഘകാലത്തെ ബന്ധമാണുള്ളതെന്നും ഈ പുസ്തകത്തിലെ അനുഭവങ്ങൾ മാതൃകയാണെന്നും ഇത് പ്രകാശനം ചെയ്ത കജോൾ ദേവ്ഗൻ അഭിപ്രായപ്പെട്ടു. ഈ യാത്ര അൽഭുതകരമാണ്. തിരക്കുകൾക്കിടയിലും ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം സമയം കണ്ടെത്തുന്നത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും കജോൾ പറഞ്ഞു. ഇതിന്റെ ശീർഷകം അർത്ഥവത്താണ് -സ്പ്രെഡിംഗ് ജോയ്. ഈ പുസ്തകം എല്ലാവരും വാങ്ങി വായിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

വിജയ സംഗീതം ‘ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: പോൾ സെബാസ്റ്റനും അഡ്വ. സെബി ജോസഫ് പുല്ലേലിയും ചേർന്ന് എഴുതിയ “വിജയ സംഗീതം”ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ വെച്ച് ഷാർജ ബുക്ക് ഫെയർ അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യുട്ടീവ് മോഹൻ കുമാർ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ബഷീർ തിക്കോടിക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. സാമൂഹ്യ പ്രവർത്തകനായ ഷെബിർ പുസ്തക പരിചയം നടത്തി. എഴുത്തുകാരി യായ പി ശ്രീകല പരിപാടി നിയന്ത്രിച്ചിരുന്നത്.

ആത്മാവിന്റെ ആറാം’ പ്രമാണം പ്രകാശനം ചെയ്തു

ഷാർജ: അക്ഷരോത്സവം നാലാം ദിവസം പിന്നിടുമ്പോൾ വായനലഹരിയിലാണ് ഷാർജ. വലിയ തിരക്കാണ് എക്സ്‌പോ സെന്ററിൽ അനുഭവപ്പെടുന്നത്. ആത്മാവിന്റെ ആറാം പ്രമാണം പ്രകാശനം നോവലിസ്റ്റും മാധ്യമപ്രവർത്തകനുമായ നാസർ ബേപ്പൂർ നോവലിസ്റ്റ് സബീന എം സാലിക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. അധ്യാപിക ദീപ ചിറയിൽ പുസ്തക പരിചയം നടത്തി. കവിയും കഥാകൃത്തുമായ പി ശ്രീകല പ്രോഗ്രാം മോഡറേറ്റർ.

തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങൾ ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു

ഷാർജ: തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട മൂന്നു പുസ്തകങ്ങളുടെ പ്രകാശനത്തിന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറം സാക്ഷ്യം വഹിച്ചു. തൃശ്ശൂർ ആസ്ഥാനമായുള്ള ഗ്രീൻ ബുക്സ് ആണ് മൂന്നു പുസ്തകങ്ങളുടെ യും പ്രസാധകർ.

ഇരുപതുവർഷത്തിലധികം കോളജിലെ കായികാദ്ധ്യാപകനായിരുന്ന ശ്രീ വി കെ എൻ മേനോനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘ഓർമ്മകളിലെ വി കെ എൻ മേനോൻ’ പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ കോളേജിന്റെ അറേബ്യൻ ഐക്യനാടുകളിലെ പൂർവ്വവിദ്യാർത്ഥിക്കൂട്ടായ്മയുടെ പ്രസിഡന്റ്‌ മുഹമ്മദ്‌ അഷ്‌റഫ്‌ സെക്രട്ടറി സൂരജ്‌കുമാറിന് നൽകി പ്രകാശനം ചെയ്തു. തൃശ്ശൂർ ജില്ലയിൽ കായിക രംഗത്തിന്റെ ഉന്നമനത്തിനായി അശ്രാന്ത പരിശ്രമം നടത്തിയ ശ്രീ വി കെ എൻ മേനോന്റെ പേരിലാണ് തൃശ്ശൂർ ഇൻഡോർ സ്റ്റേഡിയം. തൃശ്ശൂർ സ്പോർട്സ് കൗൺസിലിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.

ശിഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകൻ എന്ന് പേരുകേട്ട ‘ആർ പി ആർ നായരെക്കുറിച്ച് അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുടെ സ്നേഹമുദ്ര പതിഞ്ഞ ലേഖനങ്ങളുടെ സമാഹാരം പ്രൊഫ. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തിൽ ആർ പി ആർ നായരുടെ പ്രിയ ശിഷ്യ എഴുത്തുകാരി സി എസ് മീനാക്ഷി അദ്ദേഹത്തിന്റെ മകൾ നന്ദിനി സന്തോഷിന് നൽകി പ്രകാശനം ചെയ്തു. രണ്ടു പുസ്തകങ്ങളുടെയും ലേഖനങ്ങ ളുടെ ഏകോപനം നിർവ്വഹിച്ചിരിക്കുന്നത് ആർ കെ രവിയാണ്.

കോളേജിന്റെ പൂർവ്വവിദ്യാർത്ഥി റെജി കളത്തിൽ രചിച്ച ഓർമ്മക്കുറിപ്പുകളുടെ സമാഹാരം ‘മഴവില്ലിനു പുറകെ’ പ്രൊഫ. ടി കൃഷ്ണകുമാർ ഗിന്നസ് ബുക്ക്‌ റെക്കോർഡ് ഹോൾഡർ ഡോ. സുധീഷ് ഗുരുവായൂരിന് നൽകി പ്രകാശനം ചെയ്തു.

റസീന പി യുടെ ക്രൈം ത്രില്ലർ നോവൽ ‘ശിഖ’ പ്രകാശനം ചെയ്തു

ഷാർജ: റസീന പി യുടെ മൂന്നാമത്തെ പുസ്തകമായ ക്രൈം ത്രില്ലർ നോവൽ “ശിഖ “ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരനും ആക്ടിവിസ്റ്റും പബ്ലിക് സ്പീക്കറുമായ ബഷീർ തിക്കോടി പുസ്തകം പ്രകാശനം ചെയ്തു. ഷംസുദ്ദീൻ മദീന പുസ്തകം ഏറ്റുവാങ്ങി.

കെഎംസിസി കൺവീനിയറും പബ്ലിക് സ്പീക്കറുമായ ജലീൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹിബ ഫാത്തിമ ജിഐഎസ് അജ്മാൻ സ്വാഗതം ചെയ്തു. സമസ്യ പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ ‘പുഴക്കുട്ടി’ പ്രകാശനം ചെയ്തു

ഷാര്‍ജ: ചിത്രകാരനും കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ ആദ്യ നോവല്‍ ‘പുഴക്കുട്ടി’ ഷാര്‍ജ പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഗോത്ര കവി സുകുമാരന്‍ ചാലിഗദ്ദ എഴുത്തുകാരന്‍ ജേക്കബ് ഏബ്രഹാമിന് കോപ്പി നല്‍കിയാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച നോവല്‍ പ്രകാശനം ചെയ്തത്.

അനാഥ ബാല്യങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സങ്കടങ്ങളും അപമാനങ്ങളും പ്രമേയമാകുന്ന നോവലാണ് ‘പുഴക്കുട്ടി’. അഗതി മന്ദിരങ്ങളുടെ ചുമരുകള്‍ക്കുള്ളില്‍ കുട്ടികള്‍ നേരിടുന്ന കയ്‌പേറിയ അനുഭവങ്ങളുടെ തുറന്നെഴുത്തു കൊണ്ട് അത്യന്തം ഹൃദയ സ്പര്‍ശിയായ വായനാനുഭവം സമ്മാനിക്കുന്ന നോവലാണിത്.

കുട്ടികളുടെ വൈകാരിക, മാനസിക അവസ്ഥകളെ മനസ്സിലാക്കാന്‍ രക്ഷിതാക്കള്‍ ക്കും അധ്യാപകര്‍ക്കും ഉപകരിക്കുന്ന പുസ്തകം കൂടിയാണിത്. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ഷാബു കിളിത്തട്ടില്‍ അവതാരകനായിരുന്നു. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, എഴുത്തുകാരി ഹണി ഭാസ്‌കരന്‍ സംസാരിച്ചു.

ജോബിഷ് ഗോപി താണിശ്ശേരിയുടെ ആദ്യ നോവൽ “ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി ” പ്രകാശനം ചെയ്തു

ഷാർജ: ജോബിഷ് ഗോപി താണിശ്ശേരിയുടെ ആദ്യത്തെ നോവൽ “ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി ” ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. എഴുത്തുകാരൻ വെള്ളിയോടൻ പുസ്തകം പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മായിൽ മേലടി പുസ്തകം ഏറ്റു വാങ്ങി.

എഴുത്തുകാരനും ചാനൽ ഇനീഷേറ്ററുമായ പ്രവീൺ പാലക്കീൽ പുസ്തകാവതരണവും. ഗ്രീൻ ബുക്സ് പ്രസാധകൻ ഇ കെ നരേന്ദ്രൻ, എഴുത്തുകാരൻ ജോയ് ഡാനിയേൽ, ഗ്രാന്മ പ്രസിഡന്റ് ജമാൽ മന്തിയിൽ, ഹമീദ് ചങ്ങരകുളം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം “ഒറ്റമന്ദാരം ചിരിക്കുന്നു ” പ്രകാശനം ചെയ്തു

ഷാർജ: രാജേശ്വരി പുതുശ്ശേരിയുടെ മൂന്നാമത്തെ കവിതാ സമാഹാരം “ഒറ്റമന്ദാരം ചിരിക്കുന്നു ” ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ റൈറ്റേഴ്സ് ഫോറത്തിൽ വെച്ച് പ്രകാശനം ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മായിൽ മേലടിയിൽ നിന്ന് എഴുത്തുകാരനും ചാനൽ ഇനീഷേറ്ററുമായ പ്രവീൺ പാലക്കീൽ പുസ്തകം ഏറ്റു വാങ്ങി.

മലയാളം അധ്യാപികയായ ലിജി വിവേകാനന്ദൻ സ്വാഗതം പറഞ്ഞു.ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട്, മലയാളം അധ്യാപകനായ മുരളീധരൻ, എഴുത്തുകാരൻ വെള്ളിയോടൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ഉമ്മൻ ചാണ്ടിയുടെ ആത്മകഥ ‘കാലം സാക്ഷി ’ ഷാർജയിൽ പ്രകാശനം ചെയ്തു

ഷാർജ: ഉമ്മൻ ചാണ്ടിക്ക് ഇനിയും നീതി ലഭിക്കേണ്ടതുണ്ട്. അതിന് കാലം സാക്ഷിയാകും. ഉമ്മൻ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി ’ എന്ന പുസ്തകത്തിന്റെ പ്രകാശന വേദിയിൽ മകൾ അച്ചു ഉമ്മന്റെ ഉറച്ച വാക്കുകൾ. മൂല്യാധിഷ്ഠിത ജീവിതം നയിച്ച നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും വിജയത്തിന് വേണ്ടി അദേഹം കുറുക്കുവഴികൾ സ്വീകരിച്ചിരുന്നില്ലെന്നും അച്ചു ഉമ്മൻ പറഞ്ഞു.

ഷാർജ അന്തർദേശിയ പുസ്തകോത്സവ വേദിയായ എക്സ്പോ സെന്ററിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി എബ്രഹാം തയ്യാറാക്കിയ പുസ്തകം വ്യവസായിയും ആസ ഗ്രൂപ്പ് ചെയർമാനുമായ സി പി സാലിഹിന് നൽകി അച്ചു ഉമ്മൻ പ്രകാശനം ചെയ്തു.

ഉമ്മൻ ചാണ്ടി സ്വീകരിച്ച ഓരോ നിലപാടും ദൈവത്തിനും മനുഷ്യർക്കും നിരക്കുന്ന തായിരുന്നുവെന്ന് സണ്ണിക്കുട്ടി ഏബ്രഹാമിന്റെ സാക്ഷ്യം.ഈ പുസ്തകം തയ്യാറാക്കുക എന്നത് കാലത്തിന്റെ നിയോഗമായിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ സഹചാരിയായിരുന്ന പ്രവാസി സംഘടനാ നേതാവ് പുന്നക്കൻ മുഹമ്മദലി മാധ്യമ പ്രവർത്തക വനിത വിനോദ് എന്നിവർ പ്രസംഗിച്ചു.

കമര്‍ ബാനു വലിയകത്തിന്‍റെ ‘ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും’ പ്രകാശനം ചെയ്തു

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കമർ ബാനു വലിയകത്ത് എന്ന എഴുത്തുകാരിയുടെ ബഷീറും സുഹ്റയും പിന്നെ ചന്ദ്രികയും എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. റൈറ്റെഴ്സ് ഹാളില്‍ ആയിരുന്നു ചടങ്ങുകള്‍ നടന്നത് ഡോ.കെ പി സുധീര പുസ്തകം പ്രകാശനം നിര്‍വഹിച്ചു, ടി ആര്‍ മോഹനന്‍ പുസ്തകം ഏറ്റുവാങ്ങി

പ്രതാപന്‍ തായാട്ട് ആമുഖ പ്രഭാഷണം നടത്തി,പി കെ അനില്‍ കുമാര്‍ പുസ്തകം പരിചയപെടുത്തി, നാസര്‍ നാഷ്ക്കോ, ഹിബ അബ്ദുല്‍സലാം,സുലൈമാന്‍ മതിലകത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഹരിതം ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്

സബീന എം സാലിയുടെ ‘ലായം’ നോവൽ പ്രകാശനം ചെയ്തു

ഷാർജ: സബീന എം സാലി രചിച്ച് ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ലായം എന്ന നോവൽ പ്രകാശനം ചെയ്തു. ഷാർജ ഇന്റർനാഷണൽ ബുക്‌ഫെസ്റ്റിൽ വച്ചാിരുന്നു പ്രകാശനം. രാജ്യസഭ എം.പി സഖാവ് ബിനോയ് വിശ്വം എഴുത്തുകാരി വൈ എ സാജിദക്ക് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്.

ഷാജി ഹനീഫ് പ്രവീൺ പലക്കീൽ, നിഖില സമീർ, ഗീത മോഹൻ, സിദ്ധിക് അരോമ എന്നിവർ ആശംസകൾ നേർന്നു. വെള്ളിയോടൻ അവതാരകനായ ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ മലയാളം അദ്ധ്യാപിക ശ്രീമതി ദീപ ചിറയിൽ പുസ്തകം പരിചയപ്പെടുത്തി. സബീന എം സാലി മറുമൊഴി രേഖപ്പെടുത്തി. കേരളത്തിലുടനീളമുള്ള ഡി.സി ബുക്‌സ് ഷോറൂമുകളിൽ പുസ്തകം ലഭ്യമാണ്

നിഖില സമീറിന്‍റെ വൈദ്യേഴ്സ്‌ മൻസിൽ’ ഓർമക്കുറിപ്പുകളുടെ സമാഹാരം പ്രകാശനം ചെയ്തു

ഷാർജ∙ പിതാവിന്‍റെ ഉപ്പയുടെ നടക്കാതെ പോയ ഒരാഗ്രഹത്തിന് സൗദി റിയാദിൽ പ്രവാസിയായ മകളുടെ അക്ഷര സാക്ഷാത്കാരം– നിഖില സമീർ രചിച്ച ‘വൈദ്യേഴ്സ്‌ മൻസിൽ’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം ഷാർജ രാജ്യാന്തര പുസ്തകമേള ഹാൾ നമ്പർ ഏഴിലെ റൈറ്റേഴ്‌സ് ഫോറത്തിൽ എഴുത്തുകാരൻ ജേക്കബ് ഏബ്രഹാം പ്രകാശനം നിർവഹിച്ചു. എഴുത്തുക്കാരിയായ ഗീത മോഹന്‍ പുസ്തകം ഏറ്റുവാങ്ങി, എഴുത്തുക്കാരന്‍ പി കെ അനികുമാര്‍ പുസ്തകവിതരണം നടത്തി

പ്രതാപന്‍ തായാട്ട് ആമുഖ പ്രഭാഷണം നടത്തി, സബീന എം സാലി , വൈ എ സാജിദ്, ഹാറൂണ്‍ കക്കാട് ,മുരളി എന്നിവര്‍ സംസാരിച്ചു, വീളിയോടന്‍ സ്വാഗതവും , നിഖില സമീര്‍ നന്ദിയും പറഞ്ഞു, ഹരിതം ബുക്ക്സ് ആണ് പ്രസാധകർ.

എഴുത്തിന്റെ പൊൻ തിരിവെട്ടം എവിടെയോ മിന്നുന്നുണ്ടെന്ന് ആദ്യം കണ്ടെത്തിയത് എന്റെ ഉമ്മിച്ച ആയിരുന്നു. എഴുത്തിനേക്കാൾ ഒരുപിടി പ്രിയം കൂടുതൽ വായനയോട് തന്നെയാണ്. അന്നുമിന്നും അഴിഞ്ഞു വീണ് അലിയാൻ കഴിയുന്ന ആശ്രയവും അനുഗ്രഹമാണ് എനിക്ക് കവിതകൾ. അമേയ, നീയും നിലാവും രണ്ട് കവിതാ സമാഹാരങ്ങൾക്കു ശേഷമാണ് നിഖിലയുടെ വൈദ്യേഴ്സ് മൻസിൽ. വായനക്കാര്‍ക്ക്‌ മുന്നിലേക്കെത്തുന്നത്

പ്രവീൺ പാലക്കീലിന്റെ ‘ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി’ പ്രകാശനം ചെയ്തു

ഷാർജ: പ്രവീൺ പാലക്കീൽ രചിച്ച ‘ലിഫ്റ്റിനടുത്തെ പതിമൂന്നാം നമ്പർ മുറി’ കഥാസമാഹാരം രണ്ടാം പതിപ്പ് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനെ ചെയ്തു. പ്രസാധകയും എഴുത്തുകാരിയുമായ സംഗീത പുസ്തക പ്രകാശനം നിർവ്വഹിച്ചു. പ്രസാധകയും എഴുത്തുകാരിയുമായ എം എ ഷഹനാസ് പുസ്തകം ഏറ്റുവാങ്ങി.

കഥാകൃത്ത് ഗീതാമോഹൻ, മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഇസ്മയിൽ മേലടി, കവി പി ശിവപ്രസാദ്, എഴുത്തു കാരൻ വെള്ളിയോടൻ എന്നിവർ ആശംസകളർപ്പിച്ചു. പ്രവീൺ പാലക്കീൽ മറുമൊഴി നടത്തി. ഫേബിയൻ ബുക്സാണ് പ്രസാധകർ. പുസ്തക മേളയിൽ ഹരിതം ബുക്സ്റ്റാളിൽ പുസ്തകം ലഭ്യമാകും.

കെ രഘുനന്ദനന്റെ ‘ഓർമ്മകളുടെ പുസ്തകം’ പ്രകാശനം ചെയ്തു

ഷാർജ : എഴുത്തുകാരനും ഷാർജ ഇന്ത്യൻ സ്കൂളിലെ മലയാളം അധ്യാപകനുമായ കെ രഘുനന്ദനന്റെ ‘മുന്നിലേക്ക് കുതിച്ച വാക്ക് പിന്നിലേക്ക് മറിഞ്ഞ പ്രാണൻ’ എന്ന ഓർമകളുടെ പുസ്തകം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സിനിമാതാരം ഇർഷാദ് ജനകീയനായ മോട്ടിവേഷണൽ സ്പീക്കർ പി എം എ ഗഫൂറിനു നൽകിയാണ് പ്രകാശന കർമ്മം നിർവഹിച്ചത്. ബഷീർ തിക്കോടി പുസ്തക പരിചയം നിർവഹിച്ചു.

ഷാർജ ഇന്ത്യൻ സ്കൂൾ സി ഇ ഒ,കെ ആർ രാധാകൃഷ്ണൻ നായർ അനുഗ്രഹഭാഷണം നടത്തി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കേറ്റ് വൈ. എ റഹിം, മുൻ പ്രസിഡണ്ട് ഇ പി ജോൺസൺ എന്നിവർ ആശംസകൾ നേർന്നു. മച്ചിങ്ങൽ രാധാകൃഷ്ണൻ നിയന്ത്രിച്ച പ്രകാശന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്‌സ് എക്സിക്യൂട്ടീവ് പി വി മോഹൻകുമാർ ഷാർജ ബുക്ക് അതോറിറ്റിയുടെ സർട്ടിഫിക്കറ്റ് രഘുനന്ദനനു സമ്മാനിച്ചു.


Read Previous

കട്ടിലുകൾക്കിടയിൽ ഒരു ഭൂഖണ്ഡം ഷാർജയിൽ പ്രകാശനം ചെയ്തു

Read Next

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസ്; സുരേഷ് ഗോപിക്ക് നോട്ടീസ്; 19ന് മുന്‍പ് ചോദ്യം ചെയ്യലിന് ഹാജരാകണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular