
പാലക്കാട്: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നില്‍ മുഖ്യമന്ത്രി യുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് പങ്കുണ്ടെന്ന് പി വി അന്‍വര്‍ എംഎല്‍എ. താൻ അറിഞ്ഞ കാര്യങ്ങൾ കേരളം ഞെട്ടുന്നതാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പി ശശിക്ക് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നിരവധി പെട്രോള്‍ പമ്പുകളിലും, പുതുതായി നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നതിലും ബിനാമിയായി വലിയ നിക്ഷേപമുണ്ട്. അതിലെ ഒരു ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവെന്ന് പി വി അന്‍വര്‍ ആരോപിച്ചു.
നവീന്‍ ബാബു കൈക്കൂലിക്കാരനാണെന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ കയറി വന്ന് വെറുതെ ഡയലോഗ് അടിച്ചതല്ല. എഡിഎം നവീന്‍ ബാബു സത്യസന്ധമായി പ്രവര്‍ത്തിച്ചു വന്ന ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഒരിക്കലും കൈക്കൂലിക്ക് വശംവദനായിട്ടില്ല. കണ്ണൂര്‍ ജില്ലയില്‍ പി ശശിയുടെ അമിതമായ ഇടപെടല്‍ പലപ്പോഴും എഡിഎം എതിര്‍ത്തിട്ടുണ്ട്. പി ശശിയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്ന് പി വി അന്‍വര്‍ പറഞ്ഞു.
സമ്മര്‍ദ്ദത്തിനകത്ത് കണ്ണൂരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്നു വന്നപ്പോഴാണ് നവീന്‍ ബാബു സ്വന്തം ജില്ലയിലേക്ക് മാറ്റം ചോദിക്കുന്നത്. ഇങ്ങനെ മാറി പോകുന്ന ഘട്ടത്തി ലാണ് ഇവനൊരു പണി കൊടുക്കണം എന്ന് പി ശശി ആലോചിച്ചത്. ഇയാള്‍ വലിയ അഴിമതിക്കാരനാണെന്ന് പൊതുസമൂഹത്തിന് മുന്നില്‍ അറിയപ്പെടട്ടെ എന്ന ലക്ഷ്യ ത്തോടെ പി ശശി ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ യാത്രയയപ്പ് വേദിയിലേക്ക് പറഞ്ഞു വിടുകയായിരുന്നുവെന്ന് അന്‍വര്‍ കുറ്റപ്പെടുത്തി.
ഇപ്പോള്‍ നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് മുമ്പ് പരാതി കിട്ടിയതായി കള്ളപ്പ രാതിയുണ്ടാക്കി അതിന് രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസും പി ശശിയും ചെയ്യുന്നത്. സിപിഎമ്മിനാണ് ഇതിന്റെ ഉത്തരവാദിത്തം. ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയെ ഈ നാടിന്റെ ഗുണ്ടായിസത്തിന്റെ തലവനായി വാഴ്ത്തുന്ന അവസ്ഥയിലേക്ക് സര്‍ക്കാര്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണ്. എഡിജിപി എം ആര്‍ അജിത് കുമാറിനെപ്പോലെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും നൊട്ടോറിയസ് ക്രിമിനലായി ഓരോ ദിവസം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുകയാണെന്നും പി വി അന്‍വര്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം കൊണ്ട് കാര്യമില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.