
ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഹാജരാകാൻ ചാനൽ റിയാലിറ്റി ഷോ അവതാരകനും യുവതിയായ മോഡലിനും എക്സൈസിന്റെ നോട്ടീസ്. സിനിമ മേഖലയിലെ അണിയറ പ്രവർത്തകനും നോട്ടീസ് കൊടുത്തിട്ടുണ്ട്. അടുത്താഴ്ച ഹാജരാകാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിട്ടുള്ളത്. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവരോട് തിങ്കളാഴ്ച ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.
ഓമനപ്പുഴയിലെ റിസോർട്ടിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുൽത്താന (ക്രിസ്റ്റീന), റിയാലിറ്റി ഷോ അവതാരകനുമായി പണമിടപാട് നടത്തിയതായി എക്സൈസ് കണ്ടെത്തി യിരുന്നു. പാലക്കാടു സ്വദേശിനിയും കൊച്ചിയിൽ താമസക്കാരിയുമായ മോഡലുമായും തസ്ലിമയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇവർക്ക് സിനിമ മേഖലയിലും ബന്ധമുണ്ട്.
ഇത് പെൺവാണിഭ ഇടപാടുകളാണെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്. മോഡൽ മുഖേനേ പല പെൺകുട്ടികളെയും തസ്ലിമ പ്രമുഖർക്ക് എത്തിച്ചുകൊടുത്തതായാണ് സംശയം. തസ്ലിമയുടെ ഫോണിൽ പ്രൊഡ്യൂസർ എന്ന രീതിയിൽ പലരുടെയും പേരുണ്ട്. സിനിമ മേഖലയിലെ മറ്റൊരാൾക്കും തസ്ലിമയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതും പെൺവാണിഭ ഇടപാടാണെന്ന് സംശയിക്കുന്നു.