വിമാന ദുരന്തം: രഞ്ജിതയുടെ സഹോദരൻ ഡി എൻ എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും, മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന


പത്തനംതിട്ട: വിമാന അപകടത്തിൽ മരിച്ച തിരുവല്ല പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡി എൻ എ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന. അഹമ്മദാബാദ് സിവിൽ ആശുപത്രി യിൽ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കളുടെ ഡിഎൻഎ സാമ്പിൾ ശേഖരണം ഇന്നലെ തന്നെ തുടങ്ങിയിരുന്നു.72 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. ഫലത്തിന്‍റെ അടിസ്ഥാനത്തിലാകും മൃതദേഹ ങ്ങൾ വിട്ടുകൊടുക്കുന്നത്.

രഞ്ജിത ബ്രിട്ടനിലെ പോട്‌സ് മൗത്തിലുള്ള ആശുപത്രിയിലാണ് ജോലി ചെയ്‌തിരുന്നത്. ദീർഘകാലം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്‌ത ശേഷം ഒരു വർഷം മുൻപാണ് രഞ്ജിത ലണ്ടനിലേക്ക് ജോലിക്കായി പോയത്. മക്കളുടെ ഭാവി അര്‍ബുദ രോഗിയായ അമ്മയുടെ സംരക്ഷണം, നിർമ്മാണം നടന്നു വരുന്ന പുതിയ വീടിന്‍റെ പൂർത്തീകരണം എല്ലാം ബാക്കി വച്ചാണ് രഞ്ജിത മടങ്ങിയത്.

മസ്ക്കറ്റിൽ രഞ്ജിതയുടെ അമ്മയും രണ്ട് മക്കളും ഒപ്പമുണ്ടായിരിന്നു. കുട്ടികള്‍ മസ്ക്കറ്റിലെ ഇന്ത്യന്‍ സ്‌കൂളിലാണ് പഠിച്ചത്.യുകെയിലേക്ക് പോകുന്നതിന്‍റെ ഭാഗമായാണ് രഞ്ജിത മക്കളെയും അമ്മയെയും നാട്ടിലേക്ക് കൊണ്ടുവന്നത്. മക്കളെ നാട്ടിലെ സ്‌കൂളില്‍ ചേർക്കുകയും ചെയ്‌തു.

രഞ്ജിത കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയായിരുന്നു. സർക്കാർ ജോലിയിൽ നിന്ന് അവധിയെടുത്താണ് വിദേശത്തേക്ക് പോയത്. ഇവിടുത്തെ ജോലിയുമായി ബന്ധപ്പെട്ട് അവധി ഉൾപ്പെടെ കാര്യങ്ങളുടെ നടപടികൾ പൂര്‍ത്തിയാക്കാനായാണ് രഞ്ജിത കുറച്ചു ദിവസത്തെ അവധിക്ക് നാട്ടിലെത്തി മടങ്ങിയത്.

ജോലിയിലെന്ന പോലെ കലാ രംഗത്തും മികവ് പുലര്‍ത്തിയിരുന്നു രഞ്ജിത. രഞ്ജിത പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്‌തിരുന്ന ഗാനം സങ്കട കാഴ്‌ചയാകുകയാണ്. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി, മന്ത്രി വീണ ജോർജ് എന്നിവർ രഞ്ജിതയുടെ വീട് സന്ദർശിച്ചു.

ഇതിനിടെ വിമാനദുരന്തത്തിന്‍റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് അഹമ്മദാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേരും. 8,200 മണിക്കൂർ വിമാനം പറത്തി പരിചയ മുള്ള ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ സുമീത് സബർവാളാണ് വിമാനം പറത്തിയത്. 1,100 മണിക്കൂർ പറക്കൽ നടത്തിയ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ ആയിരുന്നു സഹ പൈലറ്റ്.

അഹമ്മദാബാദിൽ നിന്ന് ലണ്ടൻ ഗാറ്റ്വലേക്ക് സർവീസ് നടത്തിയ വിമാനത്തിൽ 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും ഉണ്ടായിരുന്നു. വലിയൊ രു ദുരന്തത്തിന് കാരണമായ എയർ ഇന്ത്യ വിമാനം 171 ൻ്റെ സുരക്ഷാ വീഴ്‌ചയെക്കുറിച്ച് അന്വേഷിക്കാൻ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എ‌എ‌ഐ‌ബി) അന്വേഷണം ആരംഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.


Read Previous

വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്‌സിനെ ആക്ഷേപിച്ച് മോശം പോസ്‌റ്റ്; ഡപ്യൂട്ടി തഹസിൽദാര്‍ക്ക് അടിയന്തര സസ്പെന്‍ഷന്‍

Read Next

ബഹിരാകാശ നിലയത്തിലും തകരാറുകൾ: ആക്‌സിയോം-4 ദൗത്യം ഇനിയും നീളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »