ദുബായിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെടുത്തു കേരളത്തില്‍ വിവിധ മേഖലകളില്‍ നിക്ഷേപിച്ചെന്ന കേസില്‍ മലയാളി വ്യവസായി അറസ്റ്റിൽ. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് സ്വദേശി അബ്ദുള്‍ റഹ്മാനാണ് പിടിയിലായത്. കൊച്ചിയിലെ ഹോട്ടലില്‍ നിന്നാണ് ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചനകൾ.

കസ്റ്റഡിയിലെടുത്ത ഇയാളെ എൻഫോറക്ടറേറ്റ് ഓഫീസിലേക്ക് മാറ്റി. കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഇയാളെ ചോദ്യം ചെയ്തു വരികയാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഇയാളുടെ ഉടമസ്ഥതയിലുള്ള 25 സ്ഥലങ്ങളിലും ഇ.ഡിയുടെ റെയ്ഡ് നടക്കുന്നുണ്ട്. ദുബായ് ഭരണകൂടത്തിന്റെ കൂടി ആവശ്യപ്രകാരമാണു കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. തുടർന്ന് കേന്ദ്രസർക്കാർ അന്വേഷണത്തിന് നിർദ്ദേശിക്കുകയായിരുന്നു.
2017-18 കാലയളവില്‍ ദുബായിലെ വിവിധ ബാങ്കുകളെ കബളിപ്പിച്ച് അബ്ദുള്‍ റഹ്മാന്‍ 300 കോടിയോളം രൂപ തട്ടിയെടുത്തെന്നാണു കേസ്. ഈ പണം കേരളത്തിൽ എത്തിച്ച ഇവിടെ വിവിധ മേഖലകളിൽ നിക്ഷേപിക്കുകയായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പണം നിക്ഷേപിച്ച വിവിധ മേഖലകളെ സംബന്ധിച്ച് ഇടിക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം തുടർന്നു വരിക യാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. പ്രധാനമായും റിയൽ എസ്റ്റേറ്റ് സിനിമ അടക്കമുള്ള മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നതെന്നാണ് വെളിപ്പെടുത്തൽ. മലയാളത്തിലെ പ്രമുഖ ചിത്രങ്ങളിലും ഇദ്ദേഹം പണം മുടക്കിയിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്.
മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട `’മഹേഷിൻ്റെ പ്രതികാരം´ എന്ന സിനിമയ്ക്കായി ഏകദേശം 60 ശതമാനത്തോളം പണം മുടക്കിയത് അബ്ദുള്‍ റഹ്മാന്‍ ആണെന്നാണ് ഇഡി കണ്ടെത്തല്‍. മാത്രമല്ല ഇയാൾ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഡാലിയ ബില്‍ഡേഴ് സിൻ്റെ പാര്‍ട്ണറാണെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടുന്നു. മറ്റു ചില ചിത്രങ്ങളുമായി ഇദ്ദേഹത്തിന് സാമ്പത്തിക ബന്ധമുണ്ടെന്നുള്ള വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്. ഇദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ സാമ്പത്തിക വിഷയവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭ്യമാകുമെന്നും ഇഡി കരുതുന്നു.