മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ മാസപ്പടി ആരോപണത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം തുടങ്ങി. കൊച്ചിയിലെ സിഎംആർഎൽ കമ്പനിയിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ടീം പരിശോധന നടത്തുകയാണ്. സിഎം ആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിൻറെ നേതൃത്വത്തിനാണ് പരിശോധന നടക്കുന്നത്.

എക്സാലോജിക്-സിഎംആർഎൽ ഇടപാടിൽ എട്ട് മാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ആറംഗ സംഘമാണ് അന്വേഷണം നടത്തുക. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഡിസിയും അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ രജിസ്റ്റാർ ഓഫ് കമ്പനീസ് നടത്തുന്ന അന്വേഷണം എസ്എഫ്ഐയ്ക്ക് കൈമാറുകയായിരുന്നു. കേന്ദ്ര കോർപ്പറേറ്റ്കാര്യ മന്ത്രാലയമാണ് ഉത്തരവിറക്കിയത്.
കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണ ഏജൻസി കളിലൊന്നാണ് എസ്എഫ്ഐഒ. വീണാ വിജയന്റെ കമ്പനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. എക്സാലോജിക്-സിഎംആർഎൽ ഇടപാടെന്താണെന്നും എന്ത് സേവനത്തിനായിരുന്നു പണമിടപാട് നടന്നത് എന്നതുൾ പ്പെടെ എസ്എഫ്ഐഒ പരിശോധിക്കും. മുൻപ് രജിസ്റ്റാർ ഓഫ് കമ്പനീസ് ഇടപാടുക ളുടെ വിശദാംശങ്ങൾ തേടിയപ്പോൾ ജിഎസ്ടി അടച്ച വിവരങ്ങൾ മാത്രമാണ് എക്സാലോജിക് കൈമാറിയിരുന്നത്. ഫെബ്രുവരി 12ന് കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സുപ്രധാന നീക്കമുണ്ടായിരിക്കുന്നത്. ഷോൺ ജോർജ് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ മുമ്പിലുള്ളത്.
രജിസ്ട്രാർ ഓഫ് കമ്പനീസ് ബെംഗളൂരു നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നേരത്തെ വിശദമായ അന്വേഷണ ത്തിന് ഉത്തരവായത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എക്സാലോജിക്കിന് സിഎംആർഎൽ 1.72 കോടി രൂപ അനധികൃതമായി നൽകിയെന്ന് നേരത്തേ ആദായ നികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. എന്നാൽ തുക കൈപ്പറ്റിയത് നൽകിയ സേവനത്തി നാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു എക്സാലോജിക്ക്.