ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: തിരുവാലി പഞ്ചായത്തിലെ പത്തിരിയാൽ എന്ന സ്ഥലത്തിൻ്റെ പേരിന് പിന്നിൽ മധുരവും സ്വാദുമുള്ള ഒരു കഥയുണ്ട്. റമദാൻ മാസത്തിൽ നാവിൽ കപ്പലോടുന്ന പത്തിരിയും ആലും ചേർന്നാണ് ‘പത്തിരിയാൽ’ എന്ന പേരുണ്ടായത്. പണ്ട് മഞ്ചേരിയിൽ നിന്ന് എടക്കരയിലെ ചന്തയിലേക്ക് കാളകളെ കൊണ്ടുപോയിരുന്നത് പത്തിരിയാൽ, തിരുവാലി കോട്ടോല വഴിയായിരുന്നു.
കാളികാവ്, കരുവാരകുണ്ട് തുടങ്ങിയ ഉൾപ്രദേശങ്ങളിലെ കച്ചവടക്കാർക്കും കാളകൾ എത്തിയിരുന്നത് ഇതുവഴി തന്നെയായിരുന്നു. നൂറുകണക്കിന് കാളകളെ നടത്തിയാണ് കൊണ്ടുപോയിരുന്നത്. കൂടെ കാൽനടയായി തെളിക്കുന്നവരും ഉണ്ടാകും.
വലുതും ചെറുതുമായ സംഘങ്ങളായി വരിവരിയായി അങ്ങനെ പോയിരുന്ന കാഴ്‌ച മാഞ്ഞിട്ട് അധികം വർഷങ്ങളൊന്നുമായിട്ടില്ല. റമദാൻ വ്രതാരംഭത്തിന് മൂന്നുമാസം മുൻപുതന്നെ കാളകളുടെ എണ്ണവും കാളക്കാരന്മാരുടെ എണ്ണവും കൂടും. അതോടെ വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കും.
ഇന്നത്തെ പത്തിരിയാലിലും സമീപ പ്രദേശങ്ങളിലും അന്ന് ധാരാളം കൂറ്റൻ ആൽമരങ്ങൾ ഉണ്ടായിരുന്നു. ഇടക്കാലത്തുണ്ടായ ചുഴലിക്കാറ്റിലും പ്രളയത്തിലും മിക്കതും നശിച്ചു. പത്തിരിയാലിൽ മാത്രം മുപ്പതിലേറെ ആൽമരങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു.
പാതയോരത്ത് നീണ്ടു കിടന്നിരുന്ന ഈ തണലായിരുന്നു കാളയെ തെളിക്കുന്നവരുടെ ഇടത്താവളം. ഇവിടെയുണ്ടായിരുന്ന വലിയ ഒരു ആൽമരത്തിന് ചുവട്ടിലിരുന്ന് പ്രദേശവാസിയായ സ്ത്രീ വീട്ടിൽ നിന്നുണ്ടാക്കിക്കൊണ്ടുവന്നിരുന്ന പത്തിരി വിറ്റിരുന്നു. ക്രമേണ ഈ സ്ഥലം പത്തിരിയാൽ എന്നറിയപ്പെട്ടു. പത്തിരിയോടൊപ്പം അൽപം കോഴിക്കറി വേണമെങ്കിലോ അതിനും വഴിയുണ്ട്.
പത്തിരിയാലിന് കരിഞ്ചീരിയാൽ എന്നുകൂടി വിളിപ്പേരുണ്ടായിരുന്നു. തിരുവാലി കഴിഞ്ഞാൽ പിന്നെ കോഴിപ്പറമ്പാണ്. മേലേ കോഴിപ്പറമ്പും താഴേ കോഴിപ്പറമ്പും പണ്ട് കുറ്റിക്കാട് നിറഞ്ഞ പ്രദേശമായി രുന്നു. അവിടെ ധാരാളം കാട്ടുകോഴികളും വീടുകളിലെല്ലാം വളർത്തു കോഴികളും ഉണ്ടായിരുന്നതു കൊണ്ടാണ് ആ പേരു കിട്ടിയതെന്നും പറയുന്നു.
