ആലപ്പുഴ : വിവാഹ വാഗ്ദാനം നൽകി നിയമവിദ്യാർത്ഥിനിയെ സോഷ്യൽ മീഡിയ താരം പീഡിപ്പിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിൽ തൃക്കണ്ണൻ എന്നറിയപ്പെടുന്ന ആലപ്പുഴ നഗരസഭ ഇരവുകാട് വാർഡിൽ തിരുവമ്പാടി ഹാഫിസ് മൻസിലിൽ മുഹമ്മദ് ഹാഫിസിനെ (25) ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ഇൻസ്റ്റഗ്രാമിൽ മൂന്നരലക്ഷത്തിലധികം ഫോളോവേഴ്സ് ഇയാൾക്കുണ്ട്. സമൂഹത്തിലെ അനീതികൾക്കെതിരെയുള്ളതാണ് ഇയാളുടെ പല വീഡിയോകളും. എന്നാൽ റിയൽ ലൈഫിൽ ഇയാൾക്ക് വളരെ മോശം സ്വഭാവമാണത്രേ. റീൽസ് എടുക്കാമെന്ന് പറഞ്ഞ് പെൺകുട്ടികളെ വശത്താക്കി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്നാണ് പുറത്തുവരുന്ന വിവരം. മുമ്പും ഇയാൾക്കെതിരെ പീഡന പരാതി ഉയർന്നിരുന്നു. എന്നാൽ പെൺകുട്ടികൾ പരാതി പിൻവലിച്ചതോടെയാണ് അന്ന് കേസിൽ നിന്ന് ഊരിപ്പോന്നത്.
കഴിഞ്ഞ ദിവസം പരാതി നൽകിയ 23കാരിയായ നിയമവിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴിയാണ് ഇയാൾ പരിചയപ്പെട്ടത്. 2024 ഡിസംബറിൽ റീൽസ് ചിത്രീകരണത്തിനെന്ന വ്യാജേന ഇരവുകാടുള്ള തന്റെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ യുവതിയെ ഇയാൾ കടന്നു പിടിച്ചു. ഒഴിഞ്ഞുമാറിയ യുവതിയെ പിന്നീട് പ്രേമം നടിച്ച് 2025 ജനുവരി ഒന്നിന് വീണ്ടും വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു.
വിവാഹിതരും അല്ലാത്തവരുമായ നിരവധി സ്ത്രീകളെ വീട്ടിൽ വിളിച്ചു വരുത്തി ഇയാൾ ലൈംഗികമായി ഉപയോഗിച്ചിട്ടുള്ളതായി വിവരം ലഭിച്ച യുവതി ഇതേപ്പറ്റി മുഹമ്മദ് ഹാഫിസിനോട് ചോദിച്ചു. ഇരുവരും തമ്മിൽ തർക്കത്തിലായതിനുശേഷം യുവതി ആലപ്പുഴ സൗത്ത് പൊലീസിൽ പരാതി നൽകുകയായിരുന്നു. സി.ഐ കെ.ശ്രീജിത്ത്, എസ്.ഐ സി.എസ്.അശോകൻ, എസ്.സി.പി.ഒമാരായ വിപിൻദാസ്, രാഖി, സി.പി.ഒമാരായ അനു ആനന്ദ്, ശ്യാം എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.