ഹരിപ്പാട് : പക്ഷിപ്പനിയെത്തുടർന്ന് താറാവ് ഉൾപ്പെടെയുള്ളവയുടെ വളർത്തലിനും വിപണനത്തിനും ജില്ലയിൽ സർക്കാർ ഏർപ്പെടുത്തിരുന്ന നിരോധനം അവസാനിച്ചതിനെത്തുടർന്ന് അപ്പർ കുട്ടനാട് മേഖലയിൽ താറാവ് കൃഷി വീണ്ടും സജീവമായി തുടങ്ങി. ഇതോടെ ഹാച്ചറികളിലും തിരക്ക് വർദ്ധിച്ചു.
നിരവധി കർഷകരാണ് താറാവ് കുഞ്ഞുങ്ങൾക്കായി ഹാച്ചറികളെ സമീപിക്കുന്നത്. നേരത്തെ കരാർ നൽകി കുഞ്ഞുങ്ങളെ വാങ്ങുന്നവരും കരാർനൽകാതെ നേരിട്ടെത്തി വാങ്ങുന്ന കർഷകരുമുണ്ട്. കൂടുതൽ താറാവുകളെ വാങ്ങുന്ന കർഷകർക്ക് മുൻഗണന നൽകിയാണ് കുഞ്ഞുങ്ങളെ വിരിയിക്കുന്നത്. ഹാച്ചറികളിൽ വിരിയിക്കാൻ വെച്ചാൽ 28 -ാമത്തെ ദിവസം മുട്ടവിരിഞ്ഞ് കുഞ്ഞാവും. വിരിയിച്ചിറക്കുന്ന ദിവസം തന്നെ കുഞ്ഞുങ്ങളെ കർഷകർക്ക് കൈമാറും.
കുട്ടനാട്ടിൽ ചാത്തങ്കരിയിലും അപ്പർ കുട്ടനാടിൽ പള്ളിപ്പാട്, ചെന്നിത്തല എന്നിവിടങ്ങളിലുമാണ് താറാവ് കുഞ്ഞുങ്ങളുടെ ഉത്പാദനം നടക്കുന്നത്.
ഹാച്ചറികളും സജീവമായി
1.പക്ഷിവളർത്തലിന് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് അടഞ്ഞു കിടന്നിരുന്ന ഹാച്ചറികൾ ഇപ്പോൾ പ്രവർത്തനസജ്ജമായി
2.ഒരേസമയം പതിനഞ്ചു മുതൽ 30,000 കുഞ്ഞുങ്ങളെ വരെ വിരിയ്ക്കാൻ ശേഷിയുള്ളതാണ് ഹാച്ചറികളിൽ അധികവും
3.പള്ളിപ്പാട്, ചെന്നിത്തല,വീയപുരം,ചെറുതന,എടത്വാ,തലവടി തുടങ്ങിയ പ്രദേശങ്ങളിലെ താറാവ് കർഷകരാണ് വീണ്ടും സജീവമായത്
4.പക്ഷിപ്പനിയെത്തുടർന്ന് ജില്ലയിലെ താറാവ് വിപണി തീർത്തും ശുഷ്കിച്ച അവസ്ഥയിലായിരുന്നു
