ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഗുരുവായൂർ: രാജ്യത്ത് വർദ്ധിച്ചുവരുന്ന വിദ്വേഷ-വിഭജന രാഷ്ട്രീയത്തിനെതിരെ സാംസ്കാരിക കേരളത്തിന്റെ ശക്തമായ താക്കീതായി ‘വേക് അപ് കേരളം’ സംഘടിപ്പിച്ച സഹവർത്തിത്വ സത്യഗ്രഹം. ഗുരുവായൂർ പി. കൃഷ്ണപ്പിള്ള സ്ക്വയറിൽ നടന്ന ചടങ്ങ് പ്രമുഖ എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യ-സാംസ്കാരിക-പരിസ്ഥിതി മേഖലകളിലെ പ്രമുഖർ സത്യഗ്രഹത്തിൽ അണിനിരന്നു.

മനുഷ്യർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന രാഷ്ട്രീയ നീക്കങ്ങളെ സാംസ്കാരിക പ്രതിരോധം കൊണ്ട് നേരിടണമെന്ന് സാറാ ജോസഫ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പ്രമുഖ കവി പ്രൊഫ. സച്ചിദാനന്ദൻ അയച്ച ഐക്യദാർഢ്യ സന്ദേശം വായിച്ചു. ഡോ. സ്മിത പി. കുമാർ ‘സഹവർത്തിത്വ സത്യഗ്രഹ പ്രഖ്യാപനം’ (ഗുരുവായൂർ ഡിക്ലറേഷൻ) അവതരിപ്പിച്ചു.
“വിദ്വേഷത്തിന് സ്ഥാനമില്ല, വിഭജനത്തിന് മാപ്പില്ല!” ✊
സാംസ്കാരിക കേരളം ഗുരുവായൂരിൽ ഒന്നിച്ചു. വിഭജന രാഷ്ട്രീയത്തിനെതിരെ ‘വേക് അപ് കേരളം’ സംഘടിപ്പിച്ച സഹവർത്തിത്വ സത്യഗ്രഹം സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ ഐക്യദാർഢ്യം. സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും ‘ഗുരുവായൂർ പ്രഖ്യാപനം’ മുഴങ്ങുന്നു.

ഡോ. ഖദീജ മുംതാസ്, ഗാന്ധിയൻ ചിന്തകൻ പ്രൊഫ. കെ.പി. ശങ്കരൻ, കവി പി.എൻ. ഗോപികൃഷ്ണൻ, ഷീല ടോമി, സി.ആർ. നീലകണ്ഠൻ, മുതിർന്ന മാധ്യമപ്രവർത്തകൻ പി.ജെ. മാത്യു, കെ.എ. മോഹൻദാസ്, പി.എൻ. പ്രൊവിൻ്റ്, കെ. ശിവരാമൻ, ടി.കെ. വാസു, എം. സുൾഫത്ത്, നെജു ഇസ്മയിൽ എന്നിവർ സംസാരിച്ചു.

സത്യഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ സൂഫി ഗായകൻ സമീർ ബിൻസി അവതരിപ്പിച്ച സൂഫി കവിതകളും ജയശ്രീ, വിനീഷ് ആരാധ്യ എന്നിവരുടെ നാടൻ പാട്ടുകളും കവിതാലാപനവും നടന്നു. ശരത് ചേലൂർ സ്വാഗതം ആശംസിച്ചു. കേരളത്തിലുടനീളമുള്ള സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ‘വേക് അപ് കേരള’ത്തിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും സമാനമായ പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
