
തൃശൂർ: തൃശൂർ പൂരം കലക്കലിൽ കേസെടുത്ത് പൊലീസ്. ഗൂഡാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്‍റെ പരാതിയിലാണ് തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തത്. എഫ്ഐആറിൽ ആരുടേയും പേരുകളില്ല. അന്വേഷണം അന്വേഷണം പ്രത്യേക സംഘം തന്നെ ഏറ്റെടുത്തു. തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു കേസെടുത്തത്.
പൂരം കലക്കലിൽ അന്വേഷണം വഴിമുട്ടിയെന്ന വിമർശനങ്ങൾക്കിടെയാണ് പൊലീസ് നീക്കം. ഈ മാസം മൂന്നിനാണ് പൂരം കലക്കലിൽ ത്രിതല അന്വേഷണം പ്രഖ്യാപിച്ചത്. പൂരം കലക്കലുമായി ബന്ധപ്പെട്ട് എഡിജിപി എംആർ അജിത് കുമാർ നൽകിയ റിപ്പോ ർട്ട് ഡിജിപിയും ആഭ്യന്തര വകുപ്പും തള്ളിയിരുന്നു. പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അതിനിടെ തൃശൂർ പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ തിരുവമ്പാടി ദേവസ്വം രംഗത്തെത്തി. തൃശൂര്‍ പൂരത്തിന് ഒരു ഘടനയുണ്ട്. രാവിലെ എഴുന്നള്ളിപ്പ് തുടങ്ങുന്ന സമയം മുതല്‍ തടസ്സങ്ങളുണ്ടായി. ജാതിമതഭേദമെന്യേ തൃശൂര്‍കാര്‍ ആഘോഷിക്കുന്ന പൂരം വളരെ ഭംഗിയായി നടത്താന്‍ സര്‍ക്കാര്‍ തലത്തിലും മറ്റു തലത്തിലും സൗകര്യം ഒരുക്കിത്തരികയാണ് വേണ്ടതെന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു.