
തിരുവനന്തപുരം: പരാജയത്തിന്റെ ഉത്തരവാദിത്വം ഏതെങ്കിലും വ്യക്തിയിലേക്ക് കെട്ടിവയ്‌ക്കുന്ന തിൽ അർത്ഥമില്ലെന്ന് കെ പി സി സി വർക്കിംഗ് പ്രസിഡന്റ് കെ സുധാകരൻ എം പി. കുറേ കാലമായി പാർട്ടിക്കകത്തും സംഘടനാ രംഗത്തുമുളള പോരായ്‌മയുടെ ഫലമാണ് തോൽവി. അതിനൊരു വ്യക്തിയെ വിമർശിക്കുന്നതിൽ കാര്യമില്ല. പൂർണമായ തലമുറമാറ്റമല്ല വേണ്ടത്. പരിചയമ്പന്നരായ നേതാക്കളും പുതിയ നേതാക്കളും സംഘടനാ തലപ്പത്ത് വേണമെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനം ഭംഗിയായി നടത്തിയെന്നും ഇനിയുളള നടപടികൾ സമയമെടുത്ത് ആലോചിച്ച് കൈക്കൊളളുമെന്നും സുധാകരൻ പറഞ്ഞു. പരാജയത്തിന്റെ അടിസ്ഥാന കാരണം കണ്ടെത്തുക എന്നതാണ് അനിവാര്യം. പരാജയത്തിന് നിരവധി കാരണങ്ങളുണ്ട്. അവ കണ്ടെത്തി തിരുത്തുന്ന നടപടിയല്ലാതെ വ്യഗ്രതപ്പെട്ട് ഒരു നടപടി സ്വീകരിക്കുന്നത് ഗുണകരമാകില്ല. അതിന് അതിന്റേതായ സമയമെടുക്കും. രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നടക്കുന്ന ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

നേതൃസ്ഥാനത്തിരിക്കുന്ന ആരും പാർട്ടി വിരുദ്ധ നടപടികൾ സ്വീകരിക്കും എന്ന് വിശ്വസിക്കാൻ സാദ്ധ്യമല്ല. ഈ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യം സി പി എമ്മിന് അനുകൂലമായിരുന്നു. ശക്തിപ്രാപിച്ചുവരുന്ന കൊവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായി മാറി എന്നതാണ് യാഥാർത്ഥ്യം. കോൺഗ്രസ് പ്രവർത്തകർക്ക് ഇറങ്ങി പ്രവർത്തിക്കാനുളള സാഹചര്യം കൊവിഡ് ഇല്ലാതാക്കി. സി പി എമ്മിന് ഇതിന് ബദൽ സംവിധാനം ഉണ്ടാക്കാൻ സാധിച്ചുവെന്നും സുധാകരൻ പറഞ്ഞു.