തൊടുപുഴ: മാസപ്പടി വിവാദത്തില്‍ സിപിഎം നേതാവ് എകെ ബാലന് മറുപടിയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പറഞ്ഞകാര്യങ്ങളില്‍ ഉത്തമബോധ്യമുണ്ട്. പറഞ്ഞതൊന്നും വിസ്മരിച്ചിട്ടില്ല. മാസപ്പടി, ജിഎസ്ടി വിഷയങ്ങളില്‍ ഉന്നയിച്ച കാര്യങ്ങളില്‍ നിന്നും ഒളിച്ചോടില്ലെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
ധനവകുപ്പിന്റെ മറുപടിയും, എന്റെ ഭാഗവും കൂടി കേട്ടിട്ട്, ഞാന്‍ മാപ്പുപറയണമോ എന്നതില്‍ ജനം വിലയിരുത്തട്ടെ എന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഔദ്യോഗികമായി ധനവകുപ്പിന്റെ മറുപടി തനിക്ക് ലഭിച്ചിട്ടില്ല. കേരളത്തിന്റെ പൊതു സമൂഹം വിശദമായി ചര്‍ച്ച വിഷയത്തില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണല്ലോ ധനവകുപ്പ് ഇപ്പോള്‍ കത്ത് നല്‍കിയിട്ടുള്ളത്.

ഇതില്‍ എന്തുമാത്രം വ്യക്തതയുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ട്. വിശദാംശങ്ങളും വിവരങ്ങളും അറിഞ്ഞശേഷം പ്രതികരിക്കാനാണ് ആഗ്രഹിക്കുന്നത്. തന്റെ ഭാഗത്തു നിന്നും തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഒരു മടിയുമില്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. വീണാ വിജയന്‍ കൈപ്പറ്റിയ മാസപ്പടിയാണ് പ്രധാനപ്പെട്ട വിഷയം.
വീണ അഴിമതിപ്പണം വാങ്ങിയെന്നതാണ് പ്രധാന വിഷയം. അതില്‍നിന്ന് ഗോള്‍ പോസ്റ്റ് മാറ്റരുത്. നികുതി വെട്ടിപ്പ് എന്നത് അതിന്റെ ഒരു ഭാഗം മാത്രമാണെന്നും
മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ മകൾ ഐജിഎസ്ടി അടച്ചുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാത്യു കുഴല്‍നാടന്‍ മാപ്പുപറയണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.