
എറണാകുളം: കൊച്ചിയിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ പിടിയിലായത്. ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ നടത്തിയ പരിശോധനയിൽ കറുകുറ്റി ഭാഗത്ത് നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
2017ൽ ആണ് ഇവർ അതിർത്തി കടന്ന് ബംഗാളിലെത്തിയത്. തുടർന്ന് വ്യാജ ആധാർ കാർഡ്, മറ്റു രേഖകൾ എന്നിവ നിർമിച്ചു. മൊബെൽ കണക്ഷനും, താമസത്തിനും മറ്റു കാര്യങ്ങൾക്കുമായി ഈ വ്യാജ രേഖകളാണ് ഉപയോഗിച്ചിരുന്നത്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു.
വിവിധ ജോലികള്‍ ചെയ്‌തു വരികയായിരുന്നു ഇവർ. തങ്ങൾക്ക് ജോലി ചെയ്‌ത് ലഭിക്കുന്ന പണം ബംഗാളിലുള്ള ഏജൻ്റിന് അയച്ചു കൊടുക്കുകയും അവിടെ നിന്ന് ഏജൻ്റ് മുഖാന്തിരം ബംഗ്ലാദേശിലെ തങ്ങളുടെ കുടുംബത്തിന് എത്തിക്കാറായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. ഇവർക്ക് സൗകര്യം ചെയ്‌തു കൊടുത്തവരെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇതോടെ ജില്ലയിൽ നിന്നും ഈ വർഷം പൊലീസ് പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം നാൽപ്പതായി.