
പാലക്കാട്: 1991ല്‍ പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം എസ് ഗോപാലകൃഷ്ണന്‍ പിന്തുണ അഭ്യര്‍ത്ഥിച്ച് ബിജെപി ജില്ലാ പ്രസിഡന്റിന് അയച്ച കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍. കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്തുവിട്ടത്.
ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഎമ്മിന്റെ എം എസ് ഗോപാലകൃഷ്ണന്‍ ബിജെപി ജില്ലാ പ്രസിഡന്റ് ടി ചന്ദ്രശേഖരന് നല്‍കിയ കത്താണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്. 199195 വരെ പാലക്കാട് മുന്‍സിപ്പാലിറ്റി സിപിഎം ഭരിച്ചത് ബിജെപി പിന്തുണയോടെയായിരുന്നു എന്നാണ് ചര്‍ച്ചയില്‍ സന്ദീപ് അഭിപ്രായപ്പെട്ടത്.
എന്നാല്‍ അത്തരമൊരു കത്തില്ല എന്നാണ് സിപിഎം നേതാവ് നിതിന്‍ കണിച്ചേരി അഭിപ്രായപ്പെട്ടു. തെളിവുണ്ടെങ്കില്‍ പുറത്തു വിടണമെന്നും നിതിന്‍ കണിച്ചേരി വെല്ലുവിളിച്ചിരുന്നു. ഇതിനു മറുപടിയായാണ് സന്ദീപ് വാര്യര്‍ കത്ത് പുറത്ത് വിട്ടത്. പറഞ്ഞ വാക്ക് പാലിക്കുമെങ്കില്‍ നിതിന്‍ കണിചേരി സിപിഎമ്മില്‍ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം അണിചേരണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു.
സന്ദീപ് വാര്യരുടെ കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞദിവസം ചാനൽ ചർച്ചയിൽ സിപിഎം പ്രതിനിധി ഒരു വെല്ലുവിളി നടത്തി യിരുന്നു . 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർത്ഥിച്ച് കത്തു നൽകിയിരുന്നതായി ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇത് കള്ളമാണെന്നും കത്തുണ്ടെങ്കിൽ പുറത്തുവിടണമെന്നും അങ്ങനെ കത്ത് പുറത്ത് വിട്ടാൽ സന്ദീപ് വാര്യർ പറയുന്ന എന്തു പണി വേണമെങ്കിലും ചെയ്യാമെന്നും എം ബി രാജേഷിന്റെ അളിയൻ കൂടിയായ സിപിഎം നേതാവ് നിതിൻ കണിചേരി വെല്ലുവിളിക്കുകയുണ്ടായി. ആ വെല്ലുവിളി ഏറ്റെടുത്ത് 1991 ൽ സിപിഎം പാർലമെ ൻററി പാർട്ടി നേതാവ് എംഎസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡണ്ട് ടി ചന്ദ്രശേഖരന് നൽകിയ കത്ത് പുറത്തുവിടുന്നു.
പറഞ്ഞ വാക്ക് പാലിക്കുമെങ്കിൽ നിതിൻ കണിചേരി സിപിഎമ്മിൽ നിന്ന് രാജിവച്ച് ഞങ്ങളോടൊപ്പം അണിചേരണം.