ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
എറണാകുളം: കെപിസിസിയുടെ പ്രിയദർശിനി പബ്ലിക്കേഷൻസ് ഏർപ്പെടുത്തിയ പ്രിയദർശിനി സാഹിത്യ പുരസ്കാരം പ്രമുഖ സാഹിത്യകാരി പ്രൊഫസർ എം ലീലാവതിക്ക് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിച്ചു. തൃക്കാക്കരയിലെ ലീലാവതി ടീച്ചറുടെ വസതിയിൽ വച്ചായിരുന്നു പുരസ്കാര സമർപ്പണ ചടങ്ങ് നടന്നത്. വീട്ടിലെത്തിയ രാഹുൽ ഗാന്ധി ഏകദേശം പത്ത് മിനിറ്റോളം ലീലാവതി ടീച്ചറുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പുരസ്കാര കൈമാറ്റം നിർവഹിച്ചത്.

എറണാകുളത്ത് നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു രാഹുൽ ഗാന്ധി. തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച പതിനയ്യായിരത്തിലധികം യുഡിഎഫ് ജനപ്രതിനിധികളെ അനുമോ ദിക്കുന്ന ചടങ്ങിന് മുന്നോടിയായി അദ്ദേഹം ലീലാവതി ടീച്ചറെ സന്ദർശിക്കാൻ സമയം കണ്ടെത്തുക യായിരുന്നു. മികച്ച എഴുത്തുകാരി എന്ന നിലയിലുള്ള ടീച്ചറുടെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പ്രിയദർശിനി പബ്ലിക്കേഷൻസ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്. സണ്ണി ജോസഫ് ഉൾപ്പെടെയുള്ള കോൺഗ്രസിൻ്റെ ദേശീയ, സംസ്ഥാന നേതാക്കൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ടീച്ചറുടെ ജീവിതം പ്രചോദനം
പുരസ്കാരം സമ്മാനിച്ച ശേഷം ലീലാവതി ടീച്ചറുടെ വായനയെയും എഴുത്തിനെയും രാഹുൽ ഗാന്ധി പ്രശംസിച്ചു സംസാരിച്ചു. 98-ാം വയസ്സിലും ലീലാവതി ടീച്ചർ പുലർത്തുന്ന ജീവിതചര്യകളും വായനാ ശീലവും എല്ലാവർക്കും വലിയ ആത്മവിശ്വാസവും പ്രചോദനവുമാണ് നൽകുന്നത്. ഈ പ്രായത്തിലും ദിവസവും പുലർച്ചെ മൂന്ന് മണിക്ക് എഴുന്നേറ്റ് ടീച്ചർ വായനയിലും എഴുത്തിലും മുഴുകുന്നത് വലിയൊരു കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൻ്റെ തനതായ ആത്മവിശ്വാസവും ഊർജസ്വലതയു മാണ് ടീച്ചറുടെ വ്യക്തിത്വത്തിൽ കാണാൻ സാധിക്കുന്നത്. പ്രായത്തിൻ്റെ അവശതകൾക്കിടയിലും സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യാനുള്ള ടീച്ചറുടെ മനക്കരുത്ത് മാതൃകാപരമാണ്. ലീലാവതി ടീച്ചർ പുലർത്തുന്ന ലാളിത്യത്തെയും കുലീനതയെയും അദ്ദേഹം അഭിനന്ദിച്ചു. നമുക്കെല്ലാം ഊര്‍ജമാണ് ടീച്ചറുടെ ജീവിതമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
നിശബ്ദത ആർത്തിയുടെ രാഷ്ട്രീയം
ടീച്ചറുടെ കൃതികളെക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പരാമർശിച്ച രാഹുൽ ഗാന്ധി, നിശബ്ദതയുടെ സംസ്കാരം എന്ന ടീച്ചറുടെ ആശയത്തെ പ്രത്യേകമായി എടുത്തുപറഞ്ഞു. എന്നാൽ ഈ നിശബ്ദത എന്നത് യഥാർഥത്തിൽ ഭീരുത്വത്തിൻ്റെ നിശബ്ദത കൂടിയാണെന്നാണ് തൻ്റെ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടി ച്ചേർത്തു. നിശബ്ദതയുടെ സംസ്കാരം രാജ്യമെങ്ങും വ്യാപിച്ചിരിക്കുകയാണെന്നും എതിർക്കേണ്ട കാര്യ ങ്ങളിൽ പോലും ശബ്ദം ഉയരുന്നില്ലെന്നും ആർത്തിയുടെ രാഷ്ട്രീയമാണ് നിശബ്ദതയുടെ രാഷ്ട്രീയ മെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തെമ്പാടും പല കാര്യങ്ങളിലും വിശ്വസിക്കുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും അത് തുറന്നുപറയാനുള്ള ധൈര്യം പലർക്കും ഉണ്ടാകുന്നില്ല.
വലിയൊരു രാജ്യവും മികച്ച വ്യക്തിത്വങ്ങളും കെട്ടിപ്പടുക്കപ്പെടുന്നത് നിശബ്ദതയിലല്ല, മറിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ ഭയമില്ലാതെ തുറന്നു പ്രകടിപ്പിക്കുമ്പോഴാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം താത്പര്യങ്ങൾ മാത്രം നോക്കി മറ്റുള്ളവർ അപമാനിക്കപ്പെടുമ്പോഴോ കൊല്ലപ്പെടുമ്പോഴോ നിശബ്ദത പാലിക്കുന്നത് ആർത്തിയിൽ അധിഷ്ഠിതമായ ഒരു ശൈലിയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. ടീച്ചറുടെ നേട്ടങ്ങളിലും അവർ കേരളത്തിനും രാജ്യത്തിനും നൽകിയ അറിവിലും രാജ്യം മുഴുവൻ അഭിമാനിക്കുന്നു. ടീച്ചറുടെ നൂറാം ജന്മദിനം ആഘോഷിക്കുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നു വെന്നും ലീലാവതി ടീച്ചറെ പോലുള്ള ഒരു മഹത് വ്യക്തിത്വത്തെ ആദരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രാഹുൽ ഗാന്ധി സൂചിപ്പിച്ചു.
അപൂർവ നിമിഷം
ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള അംഗീകാരം വിലപിടിച്ചതാണെന്നും അതിൽ നന്ദിയുണ്ടെന്നും പുരസ്കാരം ഏറ്റുവാങ്ങിയശേഷം പ്രൊഫ. എം ലീലാവതി പറഞ്ഞു. രാഹുലിൽ നിന്ന് പുരസ്കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നെഹ്റു കുടുംബത്തിൽ നിന്ന് രാജ്യത്തിനുവേണ്ടി രണ്ട് പേർ രക്തസാക്ഷികളായി. ചെറുപ്പം മുതൽ രാജ്യത്തിന് വേണ്ടി പലതും ഉപേക്ഷിച്ചയാളാണ് ഇന്ദിരയെന്നും ലീലാവതി പറഞ്ഞു. തനിക്ക് ലഭിച്ച ഈ അംഗീകാരത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള നന്ദി അവർ രേഖപ്പെടുത്തി. ഇന്ദിരാഗാന്ധിയുടെ പേരിൽ ഏർപ്പെടുത്തിയ ഈ പുരസ്കാരത്തിനായി തന്നെ തെരഞ്ഞെടുത്തത് ഒരുപക്ഷേ ഇന്ദിരാഗാന്ധിയെക്കുറിച്ച് താൻ എഴുതിയ ജീവചരിത്രം പരിഗണിച്ചായിരിക്കാമെന്ന് ടീച്ചർ പറഞ്ഞു.
1981ൽ കേരള സാഹിത്യ അക്കാദമി അവാർഡ് തനിക്ക് നേരിട്ട് സമ്മാനിച്ചത് ഇന്ദിരാഗാന്ധിയായിരുന്നു. വർഷങ്ങൾക്കിപ്പുറം അവരുടെ കൊച്ചുമകൻ്റെ കൈകളിൽ നിന്ന് മറ്റൊരു പുരസ്കാരം സ്വീകരിക്കുന്നത് അത്യപൂർവമായ ഒരു നിമിഷമാണെന്നും ടീച്ചർ അനുസ്മരിച്ചു. ഇന്ദിരാഗാന്ധിയുടെ കൊച്ചുമക്കളായ രാഹുൽ ഗാന്ധിയിലും പ്രിയങ്കാ ഗാന്ധിയിലും താൻ വലിയ പ്രതീക്ഷകൾ പുലർത്തിയിരുന്നുവെന്നും അവർ രാഷ്ട്രീയ നേതൃത്വത്തിലേക്ക് എത്തിയതോടെ ആ പ്രതീക്ഷകൾ സഫലമായെന്നും ടീച്ചർ പറഞ്ഞു. രാജ്യസേവനത്തിനിടയിൽ ഒരു കുടുംബത്തിലെ തന്നെ രണ്ട് അംഗങ്ങൾ രക്തസാക്ഷികളായ സംഭവം ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയം നീണ്ടുനിന്ന ചടങ്ങിന് ശേഷം രാഹുൽ ഗാന്ധി മറൈൻ ഡ്രൈവിലെ പൊതുപരിപാടിയിൽ പങ്കെടുക്കാനായി യാത്രതിരിച്ചു.
