
കൊച്ചി: എറണാകുളം പറവൂരിൽ കത്രിക വയറ്റിൽ കുത്തി യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. വടക്കേക്കര കുഞ്ഞിത്തൈയിൽ താമസിക്കുന്ന പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശി സിബിനാണ് കഴിഞ്ഞ ദിവസം മരിച്ചത്. കൊല്ലപ്പെട്ട സിബിനും ഭാര്യയും തമ്മിലുണ്ടായ വാക്ക് തർക്കത്തെ തുടര്‍ന്ന് സിബിന്റെ വയറ്റിൽ ഭാര്യ കത്രിക കൊണ്ട് കുത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യ രമണി (38) യെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂൺ രണ്ടിനാണ് വാടക വീട്ടിൽ വെച്ച് സിബിന് വയറ്റിൽ കത്രികവെച്ച് കുത്തേൽ ക്കുന്നത്. തന്നോടുള്ള ദേഷ്യത്തിൽ സിബിൻ ഭിത്തിയിലേക്ക് എറിഞ്ഞ കത്രിക താഴേക്ക് വന്ന് വയറ്റിൽ കുത്തിക്കയറിയെന്നാണ് രമണി ബന്ധുക്കളോട് പറഞ്ഞത്. ആദ്യം പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിബിന് പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടറോടും സിബിനും പറഞ്ഞത് ഇതുതന്നെയാണ്.
മുറിവ് ഗുരുതരമായതിനാൽ പറവൂർ ഗവ. ആശുപത്രി, എറണാകുളം മെഡിക്കൽ കോളേജ്, ആലുവയിലെ സ്വകാര്യ ആശുപത്രി, തൃശൂർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയിരുന്നു. തൃതൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ സിബിൻ മരിക്കുകയായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ സിബിന്റെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. വിശദമായ അന്വേഷണത്തിൽ സിബിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
സിബിനും രമണിയും തമ്മിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. സംഭവദിവസം ഉച്ചയോടെ വീട്ടിലെത്തിയ സിബിനും രമണിയുമായി വാക്കുതർക്കമുണ്ടായി. അതി നിടെ കയ്യിൽ കിട്ടിയ കത്രിക എടുത്ത് സിബിൻ രമണിയെ അക്രമിക്കാനൊരുങ്ങി. രമണി മുറിയിൽ കയറി വാതിൽ അടയ്ക്കാൻ ശ്രമിച്ചെങ്കിലും സിബിൻ വാതിൽ തള്ളിത്തുറന്നു. സിബിന്റെ കയ്യിൽ നിന്ന് കത്രിക തട്ടിയെടുത്ത രമണി പ്രാണര ക്ഷാർഥം സിബിന്റെ വയറ്റിൽ ആഞ്ഞുകുത്തി. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് രമണിക്കെതിരെ വടക്കേക്കര പൊലീസ് കേസെടുത്തത്.
കത്രിക ഭിത്തിയിൽ തട്ടിയ ശേഷം തെറിച്ച് വയറിൽ കൊണ്ടാൽ ഉണ്ടാകുന്നതരം മുറിവല്ലയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. ഇതേ തുടർന്നാണ് പോലീസ് രമണിയെ അറസ്റ്റ് ചെയ്തത്.ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. സ്‌കൂൾ വിദ്യാർത്ഥികളായ രണ്ട് മക്കളുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.