കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നിർമ്മാതാവ് ഹസീബ് മലബാർ രംഗത്ത്. സിനിമ സെറ്റിൽ ശ്രീനാഥ് ഭാസി നിരന്തരം ലഹരി ആവശ്യപ്പെട്ടുവെന്നാണ് ഹസീബ് മലബാർ പറയുന്നത്. ‘നമുക്ക് കോടതിയിൽ കാണാം’ സിനിമയുടെ ലോക്കേഷനിലാണ് ഈ സംഭവമെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.

പുലർച്ചെ മൂന്നിന് ഫോണിൽ വിളിച്ച് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ടുവെന്നും ശ്രീനാഥ് ഭാസിയെക്കൊണ്ട് മടുത്തെന്നും നിർമാതാവ് പറയുന്നു. നടൻ സ്ഥിരമായി വരാത്തതിനാൽ സിനിമയുടെ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും ഹസീബ് മലബാർ പറഞ്ഞു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടനെതിരെ നേരത്തെയും ചില വെളിപ്പെടുത്തൽ വന്നിരുന്നു. പിന്നാലെയാണ് ഒരു സിനിമയുടെ നിർമ്മാതാവ് തന്നെ രംഗത്തെത്തുന്നത്.
ദിവസങ്ങൾക്ക് മുമ്പ് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതിയും ശ്രീനാഥ് ഭാസിക്കെതിരെ മൊഴി നൽകിയിരുന്നു. ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലീന സുൽത്താന എന്ന നാൽപ്പത്തിമൂന്നുകാരിയാണ് നടന്മാർക്കും ലഹരി നൽകിയെന്ന് എക്‌സൈസിന് മൊഴി നൽകിയത്. ശ്രീനാഥ് ഭാസിക്കും ഷൈൻ ടോം ചാക്കോയ്ക്കും ലഹരി മരുന്ന് നൽകിയിട്ടുണ്ടെന്നാണ് യുവതി പറഞ്ഞത്.
വിപണിയിൽ മൂന്ന് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് യുവതിയിൽ നിന്ന് പിടികൂടിയത്. യുവതിയെക്കൂടാതെ സഹായിയായ കെ ഫിറോസിനെയും (26) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പത്തരയോടെ ഒരു റിസോർട്ടിൽ നിന്നാണ് ഇവരെ പിടികൂടിയത്. തസ്ലീന കണ്ണൂർ സ്വദേശിയാണ്. ബംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. ഓൺലൈൻ വഴിയാണ് ലഹരി ഇടപാട് നടത്തിയത്. സിനിമാ മേഖലയിലുള്ളവരെക്കൂടാതെ ആലപ്പുറയിലെ ടൂറിസം മേഖലയിലുള്ള ചിലർക്കും ലഹരിമരുന്ന് കൈമാറാൻ ഇവർക്ക് പദ്ധതിയുണ്ടായിരുന്നു.