
കോഴിക്കാട്: ‘മലയാള സാഹിത്യത്തിലെ മഹാ പ്രതിഭയായാണ് എം ടി വാസുദേവൻ നായരെ താൻ കണ്ടിട്ടുള്ളതെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. എം ടി യെ ജ്യേഷ്ഠ സഹോദരനായാണ് താൻ കണ്ടത്. എം ടിയുടെ വേർപാട് മലയാളത്തിനും വ്യക്തിപരമായി തനിക്കും നഷ്ടമാണെന്നും അടൂർ പറഞ്ഞു.
വിശാലമായ എഴുത്തായിരുന്നു എംടിയുടേത്. പത്രാപധിപർ എന്ന തരത്തിൽ മലയാളത്തിലെ പുതിയ പല ധാരകളെയും കണ്ടെത്തുകയും പുതുമയെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത ദീർഘ വീക്ഷണം ഉള്ളയാളായിരുന്നു എം ടി. ഏതൊക്കെ വേഷത്തിൽ നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാലും ആ മേഖലയിൽ മറ്റുള്ളവരെ അദ്ദേഹം അതിശയിപ്പിച്ചു.
നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണങ്ങളും അദ്ദേഹം രചിച്ചു. സാധാരണ കാഴ്ചക്കാരൻ ശ്രദ്ധിക്കാതെ പോകുമായിരുന്ന ഇടത്തരം സിനിമകൾ എം ടിയുടെ രചനയുടെ ഭംഗി കൊണ്ട് ശ്രദ്ധിക്കാൻ തുടങ്ങിയെന്നും അടൂർ ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.