
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ തര്‍ക്കം തുടരുന്നതിടെ നിലമ്പൂരില്‍ പി വി അന്‍വറിനായി കൂറ്റന്‍ ബോര്‍ഡുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പേരിലാണ് നിലമ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മലയോര ജനതയുടെ പ്രതീക്ഷ ‘നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും’ എന്ന ക്യാപ്ഷനോടെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളിലാണ് ഇപ്പോൾ ബോർഡ് സ്ഥാപിച്ചി രിക്കുന്നത്.
പിവി അന്‍വറിനെ യുഡിഎഫിന്റെ ഭാഗമാക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍ പൊട്ടി ത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നതിനിടെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍. യുഡിഎഫ് പ്രവേശനം സംബന്ധിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മത്സര രംഗത്തുണ്ടാകും എന്ന സൂചനയും നേരത്തെ അന്‍വര്‍ നല്‍കിയിരുന്നു.
യുഡിഎഫ് പ്രവേശനം സംബന്ധിച്ച തീരുമാനം നീളുന്നതിനിടെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ ത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍ ബുധനാഴ്ച രാവിലെ മാധ്യമങ്ങളെ കണ്ടിരുന്നു. കോണ്‍ഗ്രസ് നിരന്തരം അവഗണിച്ചു എന്നും തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷി ആക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് കത്തു നല്‍കിയിട്ട് നാലുമാസമായി. ഇതുവരെ തീരുമാനമായില്ല. കാലു പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി കാലുപിടിക്കാനില്ലെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. താന്‍ അഹങ്കാരിയാണെന്ന പ്രചാരണം നടക്കുന്നു. അന്‍വര്‍ അധികപ്രസംഗിയാണെന്നാണ് പറയുന്നത്. എവിടെയാണ് താന്‍ അധികപ്രസംഗം നടത്തിയതെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ഉയര്‍ത്തിയിരുന്നു.
അന്‍വര്‍ മുന്നണിയില്‍ വേണ്ടെന്ന തീരുമാനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിന് എതിരെ മുതിര്‍ന്ന നേതാവ് കെ സുധാകരന്‍ രംഗത്തെത്തിയതോടെയാണ് വിഷയം പൊട്ടിത്തെറിയി ലേക്ക് എന്ന സൂചന സജീവമായത്. പിന്നാലെ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ ഇടപെടലിന്‍ പ്രതീക്ഷയുണ്ടെന്ന് അന്‍വറും വ്യക്തമാക്കിയി രുന്നു. ഇതിനിടെ മുസ്ലീം ലീഗ് ഇടപെട്ടും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.