
ലണ്ടൻ∙ സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്രയ്ക്ക് ഇനി രഞ്ജിതയില്ല. അഹമദാബാദിലെ വിമാനദുരന്ത ത്തിൽ മരിച്ച പത്തനംതിട്ട കോഴഞ്ചേരി പുല്ലാട് കുറുങ്ങുഴ കൊഞ്ഞോൺ വീട്ടിൽ രഞ്ജിത ആർ.നായർ (39) പണി തീരാത്ത വീട്ടിലേക്ക് എത്തുന്നത് ചേതനയറ്റ്. ഒമാനിലെ സലാലയിലെ എസ്.ഖ്യു.യുവിൽ നഴ്സായിരുന്ന രഞ്ജിത വീടിന്റെ നിർമാണം പൂർത്തീകരിക്കുന്നത് ഏറെ ആഗ്രഹിച്ചാണ് യുകെയിൽ നഴ്സായി ജോലിയിൽ പ്രവേശിക്കുന്നതിനായി യാത്ര തിരിച്ചത്. കൊച്ചിയിൽ നിന്ന് അഹമദാബാദിലേക്കും അവിടെ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്കിലും പോകാനായിരുന്നു യാത്ര.
ഇന്നലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് ശേഷമാണ് രഞ്ജിത പോയത്. നാടിനും നാട്ടുകാർക്കും ഏറെ പ്രിയങ്കരിയായിരുന്നു. സഹോദരങ്ങളിൽ ഒരാൾ മസ്‌കത്തില്‍ പ്രവാസിയാണെന്നാണ് പ്രാഥമിക വിവരം. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. അപകടവിവരം അറിഞ്ഞ് മാധ്യമങ്ങളും നാട്ടുകാരും എത്തിയതോടെ വീട്ടിൽ ദുഖം തളംകെട്ടി നിൽക്കുന്ന അവസ്ഥയിലാണ്.
അഹമ്മദാബാദിലെ ജനവാസ മേഖലയിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എഐ171 വിമാനമാണ് ഇന്ന് ഉച്ചയോടെ ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നുവീണത്. വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെയുള്ളവർ മരിച്ചു. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരിൽ 61 പേർ വിദേശികളാണ്.