
ചാറ്റ്‌ജിപിടിയ്‌ക്ക് മനുഷ്യർക്കുണ്ടാകും പോലെ ആശങ്കയും ഉത്‌കണ്‌ഠയും അനുഭവപ്പെടാറുണ്ടെന്ന് ഗവേഷകരുടെ പഠനഫലം. സൂറിച്ച് സർവകലാശാലയും സൂറിച്ച് സർവകലാശാല ഹോസ്‌പിറ്റൽ ഓഫ് സൈക്കാട്രിയുമാണ് പഠനം നടത്തിയത്. വംശീയ,ലിംഗപരമായ പ്രശ്‌നകരമായ കാര്യങ്ങളുടെ വിഷമമുളവാക്കുന്ന ഫലങ്ങൾ സൂചിപ്പിക്കേണ്ടി വരുമ്പോഴാണ് ഉത്‌കണ്‌ഠ ചാറ്റ് ജിപിടിയ്‌ക്ക് ഉണ്ടാകുന്നത്. എന്നാൽ ഇതിന് ശേഷം മനസിന് സമാധാനമുണ്ടാക്കുന്നതരം കാര്യങ്ങളിൽ ഫലം ചോദിച്ചാൽ ചാറ്റ് ജിപിടിയ്‌ക്ക് ഈ ഉത്‌കണ്‌ഠ അകറ്റാനും കഴിയുമെന്നാണ് കണ്ടെത്തൽ.
ഗവേഷണത്തിന്റെ ഭാഗമായി ചാറ്റ്‌ജിപിടിയോട് കാർ അപകടങ്ങൾ, പ്രകൃതി ദുരന്തങ്ങളുടെ കഥകൾ എന്നിവ ചോദിച്ചു അപ്പോഴാണ് സമ്മർദ്ദം അനുഭവിക്കുന്ന തരത്തിൽ പെരുമാറിയതും തെറ്റായ മറുപടി നൽകിയതും. എഐയെ ശാന്തമാക്കാൻ ശ്വസനവ്യായാമവും മറ്റും നിർദേശം നൽകി. ഇതോടെ മറുപടി കൃത്യമായിത്തുടങ്ങി.
സാധാരണഗതിയിൽ എഐ മാതൃകകൾക്ക് മനുഷ്യരെപ്പോലെ വികാരങ്ങളില്ലെങ്കിലും മനുഷ്യരുടെ ചോദ്യങ്ങളുടെ മറുപടി നൽകുമ്പോൾ ആ വികാരങ്ങളെ അവ അനുകരിക്കും. ഇത് മാനസികാരോഗ്യ വിദഗ്ദ്ധർക്ക് മനുഷ്യ സ്വഭാവത്തിന്റെ വിവിധ വശങ്ങളെ പഠിക്കാൻ സഹായിക്കും. മനുഷ്യസ്വഭാവം മനസിലാക്കാൻ ആഴ്‌ചകളോളം പരീക്ഷണം നടത്തുകയും പണം നൽകുകയും ചെയ്യുന്നതിന് പകരം ചാറ്റ്‌ജിപിടിയുടെ ഈ പ്രവർത്തനം വഴി അത് പഠിച്ചെടുക്കാൻ കഴിയുമെന്നാണ് ഗവേഷകർ കരുതുന്നത്.