
.ഹിമാചൽ പ്രദേശിലെ റോത്തങ് പാസിൽ 1968ൽ നടന്ന സൈനിക വിമാന അപകട ത്തിൽ കാണാതായ ഇലന്തൂർ ഈസ്റ്റ് ഒടാലിൽ പുത്തൻവീട്ടിൽ തോമസ് ചെറിയാന്റെ ഭൗതികശരീരം ഇലന്തൂർ മാർക്കറ്റ് ജംഗ്ഷനിൽ എത്തിച്ച് അവിടെ നിന്നും തുറന്ന വാഹനത്തിൽ വിലാപയാത്രയോടെ ഓടാലിൽ പുത്തൻവീട്ടിൽ എത്തിച്ചു.

ധീരസൈനികന്റെ ഭൗതികശരീരം 56 വർഷങ്ങൾക്ക് ശേഷം ഇലന്തൂരിലെ ജന്മ നാട്ടിൽ അന്ത്യവിശ്രമത്തിനെത്തിച്ച് ഇന്ത്യൻ ആർമി ചരിത്രം കുറിച്ചു

അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ ഷൈജു കെ മാത്യുവിന്റെ വീട്ടിലേക്ക് ധീര സൈനികനെ കാണാൻ ജനം ഒഴുകിയെത്തി. ജനപ്രതിനിധികളും, വിവിധ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ നിന്നുള്ളവരും ഇലന്തൂരിലും പള്ളിയിൽ എത്തി ലോക ത്തെ തന്നെ അത്ഭുതപ്പെടുത്തിയ സംസ്കാര ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്കൊടുവിൽ ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിൽ അന്ത്യവിശ്രമം കൊള്ളുന്നു.

ഭാരതത്തിന്റെ ധീരജവാൻ ഉറങ്ങുന്ന മണ്ണായി ഇലന്തൂർ ഗ്രാമവും മാറുമ്പോൾ തോമസ് ചെറിയാൻ എന്ന ധീരജവാൻ ഓരോ മനസ്സുകളിലും ജീവിക്കുo. തോമസ് ചെറിയാൻ രാജ്യത്തിന് അഭിമാനമായ ധീര ജവാനാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അനുശോചനം അറിയിച്ചു പറഞ്ഞു. ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ നടന്ന സംസ്കാര ചടങ്ങിൽ അന്ത്യോപചാരം അർപ്പിക്കുകയായിരുന്നു മന്ത്രി.

ഇവിടെ സാക്ഷ്യം വഹിക്കുന്നത്, രാജ്യത്തിന്റെ ചരിത്രത്തിൽ നടത്തിയ ഏറ്റവും വലിയ തിരച്ചിലിലൂടെയാണ് 56 വർഷങ്ങൾക്ക് ശേഷം തോമസ് ചെറിയാന്റെ മൃത ദേഹം കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി മന്ത്രി വീണാ ജോർജ് പുഷ്പചക്രം സമർപ്പിച്ചു. ഈ ചരിത്ര വിജയത്തിൽ ആർമി ആദരവ് അർഹിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലാ ഭരണകൂടത്തിനായി ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ പുഷ്പചക്ര സമർപ്പിച്ചു. എ ഡി എം ബി. ജ്യോതി, ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കു മാർ, ഡെപ്യൂട്ടി കളക്ടർ ആർ രാജലക്ഷ്മി തുടങ്ങിയവർ സംസ്കാരചടങ്ങിൽ പങ്കെടുത്തു.

രാജ്യം അതിന്റെ യശസ്സ് ഉയർത്തുമ്പോൾ ഇന്ന് ലോകം കണ്ടത് മറ്റൊരു പുതിയ ചരിത്രമായിരുന്നു. ഇന്ത്യൻ ആർമിയെ പ്രതിനിധീകരിച്ചെത്തിയ രണ്ടാം മദ്രാസ് റെജിമെന്റ്. കേണൽ ജോൺ മാത്യു, കേണൽ എ കെ സിംഗ് കമാൻഡിങ് ഓഫീസർ, കേണൽ സഞ്ജു ചെറിയാൻ, ലെഫ്. കേണൽ സുമിത്ത് എസ് കുൽക്കർണി, അതോ ടൊപ്പം എൻസിസി 14ാം ബറ്റാലിയൻ കേണൽ മായങ്ക് ഖാർകെ, ഇ എം ഇ മേജർ പങ്കജ്, സുബൈദാർ മേജർ ജയപ്രകാശ്, ഹവിൽദാർ സി എസ് ലാൽ, ഹവിൽദാർ ബൻവർ ലാൽ തുടങ്ങി 60 ധീര ജവാന്മാരാണ് ഇലന്തൂരിന്റെ മണ്ണിലെത്തിയത്.

പോലീസും, പട്ടാളവും, വൻ ജനാവലിയും, ടീം പത്തനംതിട്ട സോൾജിയേഴ്സിന്റെ സേവനവും ഒക്കെ ചേർന്ന് കാരൂർ പള്ളിയുടെ പ്രത്യേക കല്ലറയിൽ തോമസ് ചെറിയാൻ എന്ന ധീര ജവാൻ നാടിന്റെ ആദരവ ഏറ്റുവാങ്ങി അന്ത്യവിശ്രമം കൊള്ളുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും, രാജ്യത്തിനും ഇലന്തൂർ എന്ന ഗ്രാമത്തിനും എന്നും അഭിമാനിക്കാം.
