
തുമ്പയും തുളസിയും കുടമുല്ലപ്പൂവും പാടാൻ കോഴഞ്ചേരി പുല്ലാട്ടുള്ള വീട്ടിലേക്കിനി രഞ്ജിത ആർ നായർ വരില്ലെന്ന സത്യം ഉൾക്കൊള്ളാൻ കഴിയാതെ നിലവിളിച്ചു കരയുന്ന മുത്തശ്ശിയും അതിലും അലമുറയിട്ട് കരയുന്ന എഴുo പത്തും വയസ്സുള്ള രണ്ടു കുഞ്ഞു മക്കൾ . അമ്മയെ എനിക്കിപ്പോൾ കാണണം… പെൺകുഞ്ഞിന്റെ നിലവിളി ചുറ്റിനും നിൽക്കുന്നവരയും കണ്ണീരിൽ ആഴ്ത്തി.
മക്കൾക്ക് നല്ലൊരു വീട് വേണം. അവരെ നന്നായി വളർത്തണം. നല്ല വിദ്യാഭ്യാസം കൊടുfത്ത് നന്നായി വളർത്തണം. രോഗിയായ അമ്മയെ വാർദ്ധക്യ കാലത്ത് നന്നായി സംരക്ഷിക്കണം. അങ്ങനെ നിറമുള്ള നിരവധി സ്വപ്നങ്ങൾ കണ്ടാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പുല്ലാട് കുറുങ്ങഴ, കോഞ്ഞോൻ വീട്ടിൽ 39 വയസ്സുകാരിയായ രഞ്ജിത ആർ നായർ കോഴഞ്ചേരി ജില്ലാ ഹോസ്പിറ്റലിലെ ജോലിയിൽ നിന്ന് ലീവെടുത്ത് വർഷങ്ങൾക്കു മുമ്പ് ആദ്യമായി ഒമാനിലേക്ക് വിമാനം കയറുന്നത്.

സലാലയിലെ എസ്. ക്യൂ. യുവിൽ നഴ്സ് ആയിരുന്നു രഞ്ജിത. സ്വന്തമായി ഒരു വീടെന്ന സ്വപ്നം എത്രയും വേഗം നിറവേറാൻ വേണ്ടിയാണ് അവിടെനിന്ന് പരീക്ഷയെഴുതി വിജയിച്ച യുകെയിൽ ജോലി തേടിയത്. കഴിഞ്ഞ ശനിയാഴ്ച നാലു ദിവസത്തെ അവധിക്ക് നാട്ടിലെത്തിയ രഞ്ജിത തന്റെ മക്കൾക്കും അമ്മ യ്ക്കും ഒപ്പം സന്തോഷത്തോടെ കഴിഞ്ഞു. തുടർന്ന് വീടിന്റെ മുൻപോട്ടുള്ള പണിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വളരെവേഗം തീർക്കാനായി വേണ്ടുന്ന കാര്യങ്ങൾ ചെയ്യണമെന്ന് വീടുപണിയുന്നവരുമായി സംസാരിച്ചെന്നു ബന്ധുക്കൾ പറയുന്നു.
ഉടൻതന്നെ പുതിയ വീട്ടിലേക്ക് കുഞ്ഞുങ്ങളും അമ്മയുമായി താമസം മാറണമെന്നും വേഗം തിരികെ യെത്തി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കണമെന്നും അധികനാൾ ലണ്ടനിൽ നിൽക്കാൻ താല്പര്യം ഇല്ലെന്നും വേഗം മടങ്ങി എത്തുമെന്നും പത്താംതരത്തിൽ പഠിക്കുന്ന മകൻ ഇന്ദു ചൂഡനോടും ഏഴാംതരത്തിൽ പഠിക്കുന്ന മകൾ ഇതികയോടും പറഞ്ഞാണ് മടങ്ങിയത്.

പത്താം ക്ലാസ് വിദ്യാർഥിയായ ഇന്ദുചൂഡൻ, ഏഴാം ക്ലാസ് വിദ്യാർഥിനിയായ ഇതിക എന്നിവർക്ക് ഇപ്പോഴും അമ്മയുടെ വിയോഗവാർത്ത അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. ഇവരെ കൂടി ഉടൻ തന്നെ യുകെയിലേക്ക് കൊണ്ട് പോവാൻ രഞ്ജിത ശ്രമം തുടങ്ങിയിരുന്നു. അതിനിടയിലാണ് അപ്രതീക്ഷി തമായി മരണം വിമാനാപകടത്തിൽ രൂപത്തിൽ വന്നെത്തിയത്. ലണ്ടനിലെ പോർട്‌സ് മൗത്ത് ഹോസ് പിറ്റൽസ് യൂണിവേഴ്‌സിറ്റി എൻഎച്ച്എസ് ട്രസ്‌റ്റിന്റെ ക്വീൻ അലക്‌സാന്ദ്ര ഹോസ്‌പിറ്റലിലാണ് രഞ്ജിത ജോലി ചെയ്‌തിരുന്നത്. 2024 ഓഗസ്‌റ്റിലാണ് ക്വീൻ അലക്‌സാന്ദ്രയിലെ കാർഡിയോളജി സി6 യൂണിറ്റിൽ നഴ്‌സായി രഞ്ജിത ജോലിയിൽ പ്രവേശിക്കുന്നതെങ്കിലും കുറഞ്ഞ കാലം കൊണ്ട് അവിടെ ഉള്ള എല്ലാവരുമായും വളരെ പെട്ടെന്ന് തന്നെ അവർ അടുത്തിരുന്നു.

രഞ്ജിതയുടെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് ഹോസ്‌പിറ്റലിലെ അവരുടെ സഹപ്രവർത്തകർ. ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ സലാല സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശു പത്രിയിലും അവർ നേരത്തെ ജോലി നോക്കിയിരുന്നു. അവിടെയുള്ള മുൻ സഹപ്രവർത്തകരും രഞ്ജി തയുടെ അകാല വേർപാടിന്റെ വേദനയിലാണ്. എല്ലാവരോടും വളരെ നല്ല രീതിയിൽ പെരുമാറുകയും സൗമ്യമായി ഇടപെടുകയും ചെയ്യുന്ന രഞ്ജിതയെ ആരും മറന്നിട്ടില്ല. കഴിഞ്ഞ ദിവസം നാട്ടിലെ വീട് പണിക്കായി വന്ന തൊഴിലാളികളുമായി വരെ സ്നേഹത്തോടെ സംസാരിച്ച് യാത്ര പറഞ്ഞ് പിരിഞ്ഞ രഞ്ജിതയുടെ വിയോഗത്തിൽ കുടുംബത്തിനൊപ്പം നിൽക്കുകയാണ് നാടും നാട്ടുകാരും. നാട്ടില്‍ രഞ്ജിതയുടെ വീട് നിര്‍മ്മാണം പകുതിയിലേറെ പൂര്‍ത്തിയായിരുന്നു. മുഴുവൻ പണിയും തീർത്ത് അമ്മയെ അങ്ങോട്ട് മാറ്റണമെന്നായിരുന്നു രഞ്ജിതയുടെ ആഗ്രഹം. എന്നാൽ അത് പൂർത്തീകരിക്കുന്നത് മുൻപ് അതേവീട്ടിലേക്ക് എത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരമായിരിക്കും. രഞ്ജിതയുടെ വിയോഗത്തിൽ ഒരുപോലെ ദുഃഖിക്കുകയാണ് നാട്ടുകാരും അയൽക്കാരും ഒക്കെ.
കഴിഞ്ഞദിവസം വീട്ടിൽനിന്ന് യാത്രാതിരിച്ച രഞ്ജിത കൊച്ചിയിൽ നിന്നും അഹമ്മദാബാദിലേക്കും അവിടെനിന്നും ലണ്ടൻ ഗ്വാറ്റിക്കിലേക്കും പോകാനുള്ള സ്വപ്നമാണ് പാതിവഴിയിൽ പൊലിഞ്ഞത്. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളെയും രോഗിയായ അമ്മയേയും തനിച്ചാക്കി വീടെന്ന സ്വപ്നം പൂർത്തിയാക്കാതെ വീടിനെയും നാടിനെയും കണ്ണീരിൽ ആഴ്ത്തി മാലാഖ മടങ്ങി. സർക്കാർ സർവീസിൽ ജീവനക്കാരിയായിരുന്ന രഞ്ജിത അതുമായി ബന്ധപ്പെട്ട രേഖകൾ പുതുക്കി നൽകി മടങ്ങുമ്പോഴാണ് ഈ ദുരന്തം ഉണ്ടായത്. അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ എ ഐ 171 വിമാനമാണ് ഉച്ചയ്ക്ക് അപകടത്തിൽ പെട്ടത്.ക്രൂ ഉൾപ്പെടടെ 242 യാത്രക്കാരു മായി സ്വപ്നങ്ങൾക്ക് കൂട്ടാകാൻ പറന്നുയർന്നതും വലിയ ദുരന്തം സൃഷ്ടി ച്ചു നിലംപൊത്തിയത്.