കാറുടമയുടെ നാടകം; സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ് 40 ലക്ഷം രൂപ കവര്‍ന്നെന്നു പരാതി


കോഴിക്കോട്: പൂവാട്ടുപറമ്പില്‍ നിറുത്തിയിട്ട കാറില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നെന്ന പരാതി കാറുടമയുടെ നാടകം. സംഭവത്തിലെ ദുരൂഹത പൊളിച്ച പൊലീസ്, കാറുടമയും പരാതിക്കാരനുമായ യുവാവിനെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തു. പരാതിക്കാരന്‍ ആനക്കുഴിക്കര മായങ്ങോട്ടുചാലില്‍ സ്വദേശി പി.എം.റഹീസ് (35), സുഹൃത്തുക്കളായ ആനക്കുഴിക്കര സ്വദേശി മേലെതെക്കുവീട്ടില്‍ എം. സാജിദ് (37), പൂവാട്ടുപറമ്പിലെ മായങ്ങോട്ടുംതാഴം ജംഷിദ് (42) എന്നിവരെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

ബംഗളൂരുവിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഭാര്യ പിതാവ് കേരളത്തില്‍ സ്ഥാപനത്തിന്റെ ശാഖകളിലേക്ക് കൊടുക്കാനായി പലപ്പോഴായി അയച്ചുകൊടുത്ത 40 ലക്ഷം രൂപ റഹീസ് ധൂര്‍ത്തടിച്ചു. പണം മടക്കി നല്‍കാന്‍ കഴിയാതെ വന്നതോടെ കവര്‍ച്ച നടന്നതായി വരുത്തുകയായിരുന്നി പ്രതിയെന്ന് എ.സി.പി ഉമേഷ് അറിയിച്ചു. മോഷണനാടകം നടത്താന്‍ സുഹൃത്തുക്കളായ രണ്ടു പേര്‍ക്ക് 90,000 രൂപയാണ് റഹീസ് ക്വട്ടേഷന്‍ നല്‍കിയത്. കാറിനകത്ത് പണമില്ലായിരുന്നെന്നും പകരം ചാക്കില്‍ പേപ്പര്‍ നിറച്ചായിരുന്നു നാടകമെന്നും തുകയുടെ ഉറവിടം പരിശോധിച്ച് വരുകയാണെന്നും പൊലീസ് വ്യക്തമാക്കി.


ആസൂത്രിത നാടകം

കഴിഞ്ഞ ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പ് കെയര്‍ ലാന്റ് ആശുപത്രിയുടെ പാര്‍ക്കിംഗ് ഏരിയയില്‍ നിറുത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് ചാക്കില്‍ സൂക്ഷിച്ചിരുന്ന 40 ലക്ഷം രൂപയും ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 25,000 രൂപയും ഉള്‍പ്പെടെ 40,25,000 രൂപ കവര്‍ന്നെന്നായിരുന്നു റഹീസ് പൊലീസില്‍ പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസിന് സി.സി.ടിവി ദൃശ്യങ്ങള്‍ നിര്‍ണായകമായി. സ്‌കൂട്ടറില്‍ രണ്ടുപേര്‍ വന്ന് കാറിന്റെ ചില്ല് അടിച്ചു പൊട്ടിക്കുന്നതായും കാറില്‍ നിന്ന് എന്തോ സാധനം എടുത്ത് ഓടിപ്പോകുന്നതായും കണ്ടു. പ്രതികള്‍ ഹെല്‍മെറ്റ് ധരിച്ചതിനാലും ക്ലാരിറ്റി കുറവും പ്രതികളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുണ്ടാക്കി.


നമ്പര്‍ പ്ലേറ്റ് വ്യാജം

സിറ്റി ഡി.സി.പി. അരുണ്‍ കെ. പവിത്രന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്താനുപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് വാഹനം കണ്ടെത്തി, പണം കവര്‍ന്ന സാജിദ് എന്ന ഷാജിയെയും ജംഷിദിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് നാടകം പൊളിഞ്ഞത്.

പരാതിക്കാരനായ റഹീസ് പറഞ്ഞ പ്രകാരം സാജിദ് എടുത്ത ക്വട്ടേഷനാണെന്നും ചാക്കില്‍ പണമൊന്നും ഇല്ലായിരുന്നെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചു. വ്യാജ പരാതി നല്‍കിയതിനും വിശ്വാസവഞ്ചന നടത്തിയതിനും പ്രതികള്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


Read Previous

സിഎസ്‌കെയുടെ ജയം അവസാന ഓവറില്‍ വീണ്ടും തോറ്റ് തുടങ്ങിയ മുംബയ്ക്കായി തിളങ്ങി മലയാളി താരം വിഘ്‌നേഷ്;

Read Next

ജമ്മു കശ്മീരിലെ കത്വയിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ പ്രത്യേക ഓപ്പറേഷൻ രഹസ്യവിവരത്തെ തുടർന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »