സ്വർണ്ണക്കടത്ത് കേസില്‍ പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി  സംരക്ഷിക്കുന്നത്. നവ കേരളയാത്രയിൽ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ പടക്കമായി; യുപിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോൾ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരന്റി മാത്രം: കെ സുധാകരന്‍


കൊച്ചി; സ്വർണ്ണക്കടത്ത് ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് പറയുന്ന പ്രധാനമന്ത്രി, കൊള്ളക്കാരനെതിരേ എന്തു നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സ്വർണക്കള്ളക്കടത്തു കേസ് ഉണ്ടായപ്പോൾ കേന്ദ്രത്തിന്റെ അഞ്ച് അന്വേഷണ ഏജൻസികളാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരമ്പിക്കയറിയത്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ ഏജൻസികളെല്ലാം വന്നതിലും സ്പീഡിൽ തിരിച്ചുപോയെന്നു മാത്രമല്ല, ബിജെപി വോട്ടുമറിച്ച് പിണറായി വിജയനെ രണ്ടാമതും മുഖ്യമന്ത്രിയാക്കുകയും ചെയ്തു.

സ്വർണക്കടത്ത്, ഡോളർ കടത്ത്, കുഴൽപ്പണം, വിദേശനാണ്യ വിനിമയചട്ട ലംഘനം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരേ ഒരു ഘട്ടത്തിൽ ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ ബലിയാടാക്കി ജയിലിലടയ്ക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് കേരളത്തെ കൊള്ളയടിച്ചതെന്ന് കേസിലെ പ്രധാനപ്പെട്ട പ്രതി ചൂണ്ടിക്കാട്ടി. ഇപ്പോൾ അവരെ വേട്ടയാടുന്ന തിരക്കിലാണ് ഭരണകൂടമെന്നു സുധാകരൻ പറഞ്ഞു.

ഇല്ലാത്ത കേസുകളിൽ പോലും കുടുക്കി പ്രതിപക്ഷ നേതാക്കളെ രാജ്യമാകെ മോദി ഭരണകൂടം വേട്ടയാടുകയാണ്. കേന്ദ്രസർക്കാർ ഏജൻസികളുടെ പ്രധാന ജോലി തന്നെ ഇപ്പോൾ അതാണ്. എന്നാൽ കേരള മുഖ്യമന്ത്രിക്കെതിരേ വ്യക്തമായ തെളിവുകളും മൊഴികളും നിലനില്‌ക്കെയാണ് എല്ലാ കേസുകളും തേച്ചുമാച്ചത്. സ്വർണക്കടത്തു കേസ് നിർജീവമാക്കിയതിനോടൊപ്പം ലാവ്‌ലിൻ കേസ് 28 തവണ മാറ്റിവച്ചതും കൂട്ടിവായിക്കേണ്ടതാണ്.

പിണറായി വിജയനെ കണ്ണിലെ കൃഷ്ണമണിപോലെയാണ് പ്രധാനമന്ത്രി  സംരക്ഷി ക്കുന്നത്. നവകേരളയാത്രയിൽ മോദിക്കെതിരേ ഒരക്ഷരം പോലും മുഖ്യമന്ത്രി ഉരിയാടിയില്ല. ഇത്രയും ജനദ്രോഹകരമായ യാത്രയിൽ ഒരു കീറത്തുണിപോലും ഉയർത്തി പ്രതിഷേധിക്കാൻ ബിജെപി തയാറായതുമില്ല. കോൺഗ്രസ് പ്രവർത്തകർ വഴിനീളെ ആക്രമിക്കപ്പെട്ടപ്പോൾ അതു കണ്ടു രസിച്ചവരാണ് ബിജെപിക്കാർ. ബിജെപി നേതാക്കൾ കുടുങ്ങുമെന്ന് ഉറപ്പുള്ള  കൊടകര കുഴൽപ്പണക്കേസും ഒത്തുതീർന്നു.  

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സന്ദർശനം വെറും നനഞ്ഞ പടക്കമായി. അയോധ്യക്ഷേത്രം ഉയരുന്ന യുപിക്ക് 15,700 കോടി രൂപ കഴിഞ്ഞ ആഴ്ച അനുവദിച്ചപ്പോൾ കേരളത്തിന് മോദിയുടെ ഒരുകെട്ട് ഗ്യാരന്റി മാത്രമാണ് ലഭിച്ചത്. കേരളത്തിന് അർഹതപ്പെട്ടതു ചോദിച്ചുവാങ്ങാൻ മുഖ്യമന്ത്രിക്കും ഭയമാണ്. സുരേഷ് ഗോപിക്കുവേണ്ടിയുള്ള ഒരുക്കങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെങ്കിൽ ആ പരിപ്പ് തൃശൂരിൽ  വേകില്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.


Read Previous

കാരുണ്യ ഇന്‍ഷ്വറന്‍സ് പദ്ധതി; ഭീമമായ തുക കുടിശിക, കേരളത്തിലെ 140 സ്വകാര്യ ആശുപത്രികള്‍ പിന്മാറി. പദ്ധതിയുമായി സഹകരിച്ചിരുന്നത് കേരളത്തിലെ 400ഓളം സ്വകാര്യ ആശുപത്രികള്‍

Read Next

മോദി പ്രസംഗിച്ച വേദിയില്‍ ചാണകവെള്ളവുമായി യൂത്ത് കോണ്‍ഗ്രസ്; ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു; തൃശൂരില്‍ സംഘര്‍ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »