
കണ്ണൂർ: ഏവർക്കും കൗതുകക്കാഴ്‌ചയായി ചൊക്ലിയിലെ പറക്കുന്ന അണ്ണാന്‍. നെടുമ്പ്രത്തെ പി സുകു മാരന്‍റെ പറമ്പിലാണ് പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്. പറമ്പിലെ മരം മുറിക്കവെയാണ് മരത്തിൽ നിന്ന് ഗ്ളൂക്കോമിസ് സാബ്രിനസ് എന്ന ശാസ്ത്ര നാമത്തിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാനെ കണ്ടെത്തിയത്.
വലത്തേ കണങ്കാലിനു പരിക്കേറ്റ് അനങ്ങാൻ കഴിയാത്ത നിലയിലാണ് അണ്ണാന്‍. വന്യജീവി സംരക്ഷണ സംഘടനയായ മാർക്ക് പ്രവർത്തകനായ ബിജിലേഷ് കൊടിയേരിയുടെ നേതൃത്വത്തിൽ ജിഷ്‌ണുവും ചേർന്നാണ് പറക്കും അണ്ണാനെ ചൊക്ളിയിലെ വീട്ടിലെത്തി രക്ഷപ്പെടുത്തിയത്. 2 വയസുണ്ട് ഈ അപൂർവ അതിഥിക്ക്.
വെറ്റിനറി ഡോക്‌ടറുടെ പരിശോധനയിൽ അണ്ണാന്‍റെ കാലിലെ എല്ലിന് പൊട്ടലുള്ളതായി കണ്ടെത്തി. അണുബാധയ്ക്ക് സാധ്യത ഉള്ളതിനാൽ മൂന്ന് ആഴ്‌ചയെങ്കിലും ചികിത്സ വേണ്ടി വരുമെന്ന് ചീഫ് വെറ്റിനറി ഓഫിസർ പി ബിജു പറഞ്ഞു. ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് വിട്ടയക്കാനാണ് മാർക്കിന്‍റെ തീരുമാനം.
പാറാനുകൾ എന്ന പേരിലറിയപെടുന്ന ഇവ വർഷങ്ങൾക്ക് മുൻപ് നാടുകളിൽ സുലഭമായി കണ്ടുവന്നി രുന്നു. ഇവ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വംശനാശ ഭീഷണിയിലാണ്. പക്ഷികളെപ്പോലെ ദീർഘ ദൂരം പറക്കാനുള്ള കഴിവ് ഇവക്കില്ല. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ആണ് പറക്കൽ നടത്തു ന്നത്. 90 മീറ്റർ ( 295 അടി) ആണ് ഇവയുടെ പറക്കൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാലും ഇതിനോടു ചേർന്നുള്ള ത്വക്ക് ഭാഗവുമാണ് ഇവയ്ക്ക് സന്തുലിതാവസ്ഥ നൽകുന്നത്. ജൂൺ മധ്യത്തോടെയാണ് ഇവയുടെ പ്രജനനകാലം.