കണ്ണൂർ: കണ്ണൂർ ഉളിക്കലിൽ വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന. എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി.

ഉളിക്കൽ സ്വദേശി മുബഷീർ, കർണാടക സ്വദേശികളായ കോമള, അബ്ദുൽ ഹക്കീം എന്നിവരാണ് അറസ്റ്റിലായത്. അഞ്ച് ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ലഹരി വിൽപ്പനക്കുള്ള കവറുകളും അളവ് യന്ത്രവും കണ്ടെടുത്തു. പൊലീസിനെ കണ്ടപ്പോൾ മയക്കുമരുന്ന് ടോയ്‌ലെറ്റിൽ ഇട്ട് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും തടയുകയായിരുന്നു.
വെള്ളിയാഴ്ച അഞ്ച് മണിയോടെ കോട്ടേഴ്സിൽ എത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിയെങ്കിലും പ്രതികൾ വാതിൽ തുറന്നില്ല. ഒടുവിൽ വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് സംഘം അകത്ത് കയറിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലാണ് അഞ്ച് ഗ്രാം എംഡിഎംഎ പിടികൂടിയത്. പ്രതികൾ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ സംയോജിത ഇടപെടൽ കൊണ്ട് ബാക്കി വന്ന എംഡിഎംഎ ഇവരുടെ കയ്യിൽ നിന്ന് പിടികൂടാൻ സാധിച്ചു. ഒരുപാട് കുടുംബങ്ങൾ ഒന്നിച്ച് താമസിക്കുന്ന ക്വാട്ടേഴ്സിൽ ലഹരി വില്പന നടക്കുന്നെന്നറിഞ്ഞ ആശങ്കയിലാണ് നാട്ടുകാർ. ലഹരിക്കെതിരെയും ലഹരി വില്പനക്കാർക്കെതിരെയും കൂട്ടായ പ്രവർത്തനം നടത്തണമെന്ന് നാട്ടുകാർ പറഞ്ഞു.