
വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസത്തിലെ കാലതാമസം ചൂണ്ടിക്കാട്ടി സമരത്തിന് ഒരുങ്ങി ദുരിതബാധിതർ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നിൽ സമരം ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് ചൂരൽമല ആക്ഷൻ കമ്മിറ്റി. ഇതിന്റെ ആദ്യ പടിയായി കളക്ട്രേറ്റിൽ ധർണ നടത്താനാണ് ആക്ഷൻ കമ്മിറ്റി തീരുമാനിച്ചിരി ക്കുന്നത്.

അടുത്തയാഴ്‌ച കളക്ട്രേറ്റിന് മുന്നിൽ ധർണ നടത്താനാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനാസ്ഥയ്ക്ക് എതിരെ ഇന്നലെ ആക്ഷൻ കമ്മിറ്റി ആഞ്ഞടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യക്ഷ സമരപരിപാടികളിലേക്ക് ദുരന്തബാധിതർ കടക്കുന്നത്. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽപെട്ടവർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് ജനശബ്‌ദം ആക്ഷൻ കമ്മിറ്റി വ്യക്തമാക്കിയിരുന്നു.

വയനാട് സന്ദർശന വേളയിൽ പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന കുട്ടികളുമായി ഡൽഹിയിൽ സമരം നടത്തുമെന്ന് കഴിഞ്ഞ ദിവസം ദുരിതബാധിതർ വ്യക്ത മാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിനെതിരെയും നിലപാട് കടുപ്പിക്കുന്നത്. പുനരധിവാസത്തിൽ ഉടൻ തീരുമാനം ആയിരില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് സമരസമിതിയുടെ തീരുമാനം.
വയനാട് ദുരന്തം കഴിഞ്ഞ് മൂന്ന് മാസം പൂർത്തിയാവാറായിട്ടും പുനരധിവാസം എങ്ങുമെത്തിയിട്ടില്ല. കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏകോപന കുറവ് ഇക്കാര്യത്തിൽ വലിയ രീതിയിൽ തിരിച്ചടിയാവുന്നുണ്ട് എന്നാണ് വിലയിരുത്തൽ. ദുരിതബാധിതരുടെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ ആരംഭിച്ചെങ്കിലും ഇത് പ്രതിസന്ധിയിലാണ്.
മേഖലയിലെ എൽസ്‌റ്റൺ, നെടുമ്പാല എസ്‌റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത് നിയമ കുരുക്കിൽ പെട്ടിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലിന് എതിരെ എസ്‌റ്റേറ്റ് ഉടമകൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നവംബർ നാലിനാണ് ഹർജി പരിഗണിക്കുന്നത്, അത് വരെ കോടതി ഏറ്റെടുക്കൽ തടഞ്ഞിട്ടുമുണ്ട്.’

ഇതിന് പുറമേ വായ്‌പകൾ എഴുതിതള്ളുമെന്ന ബാങ്കുകളുടെ വാഗ്‌ദാനവും പലയിടത്തും പാലിക്കപ്പെടുന്നില്ല എന്ന വിമർശനവും ഉയരുന്നുണ്ട്. ദിവസം മുന്നൂറ് രൂപയുടെ സഹായം മുടങ്ങിയതോടെ ദുരിതബാധിതരിൽ പലരും സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് ഉഴലുകയാണ്. ഇതോടെയാണ് ആക്ഷൻ കമ്മിറ്റി പ്രത്യക്ഷ സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
അതിനിടെ കേന്ദ്രത്തിൽ നിന്ന് മതിയായ സഹായം ലഭ്യമായിട്ടില്ലെന്നാണ് സംസ്ഥാന സർക്കാർ നൽകുന്ന മറുപടി. ഇത്രയും വ്യാപ്‌തിയുള്ള ഒരു ദുരന്തം ഉണ്ടായിട്ടും കേന്ദ്രം ദുരന്തനിവാരണ ഫണ്ടിലേക്ക് നൽകുന്ന വാർഷിക വിഹിതം മാത്രമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്നും, അതിൽ കൂടുതൽ ഒന്നും തന്നെ നൽകിയിട്ടില്ലെന്നുമാണ് സംസ്ഥാന സർക്കാർ ആരോപിക്കുന്നത്.