ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

തിരുവനന്തപുരം: ഉപയോഗശൂന്യമായ 69MVD വാഹനങ്ങള്‍ക്ക് പകരം സംവിധാനമില്ലാതെ നിരത്തിലെ പരിശോധന കാര്യക്ഷമമാക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം 64 വാഹനങ്ങള്‍ വകുപ്പ് ഉപേക്ഷിച്ചിരുന്നു. ഇതിന് പുറമെ അപകടത്തില്‍പെട്ടതും വെള്ളപ്പൊക്കത്തില്‍ കേടായതുമായി അഞ്ചു വാഹനങ്ങളും ഉപയോഗശൂന്യമാണ്. വാടകയ്ക്ക് എടുത്ത ഇ-വാഹനങ്ങളില്‍ നാലെണ്ണം കട്ടപ്പുറത്താണ്. ശേഷിക്കുന്ന 64 എണ്ണമാണ് നിരത്തിലെ പരിശോധനയ്ക്കുള്ളത്.
വാഹനങ്ങളുടെ കുറവ് പ്രധാനമായും റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളെയാണ് ബാധിക്കുന്നത്. ഇത് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എസ്. ശ്രീജിത്ത് സര്‍ക്കാരിന് കത്ത് നല്‍കി. വാഹനങ്ങള്‍ ഇല്ലാത്തതുകാരണം നിരത്തിലെ വാഹന പരിശോധനയും കുറഞ്ഞു. ഇതുവഴി പിഴത്തുകയിലും സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടാകുന്നുണ്ട്.
പരിശോധനാ സ്‌ക്വാഡുകള്‍ സര്‍ക്കാരിന് വന്‍ നേട്ടമാണ്.
ഒരു വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ മാസം കുറഞ്ഞത് രണ്ടുലക്ഷം രൂപ പിഴ ചുമത്തണമെന്നാണ് വ്യവസ്ഥ. പരിശോധന കാര്യക്ഷമാക്കിയാല്‍ ഒരു സബ് ആര്‍.ടി.ഓഫീസില്‍ നിന്നും മാസം അഞ്ചുലക്ഷം രൂപയെങ്കിലും പിഴയായി സര്‍ക്കാരിന് ലഭിക്കും. ഉള്ള സ്‌ക്വാഡുകള്‍ പങ്കിട്ടാണ് വാഹനം ഉപയോഗിക്കുന്നത്. 24 മണിക്കൂറും റോഡില്‍ നിരീക്ഷണം നടത്താന്‍ ഇറക്കിയ സേഫ് കേരള സ്‌ക്വാഡ് ഇപ്പോള്‍ കടലാസില്‍ മാത്രമാണ്. ഉദ്യോഗസ്ഥരെ ഓഫീസ് ജോലികള്‍ക്ക് നിയോഗിച്ചിരിക്കുകയാണ്. കട്ടപ്പുറത്തായ വാഹനങ്ങള്‍ ഏറെയും സബ് ആര്‍.ടി.ഓഫീസുകളിലേതാണ്. പകരം വാഹനമില്ലാത്തിതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യവാഹനങ്ങളാണ് ഉപയോഗിക്കുന്നത്.
അപകടത്തില്‍പെടുന്ന വാഹനങ്ങളുടെ പരിശോധന വൈകുന്നത് പൊതുജനങ്ങളെയും വലയ്ക്കുന്നുണ്ട്. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വാഹനം പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കിയാല്‍ മാത്രമേ പോലീസ് കസ്റ്റഡിയില്‍ നിന്നും വാഹനം വിട്ടുകിട്ടുകയുള്ളൂ. ടിപ്പര്‍ ലോറികളുടെ ക്രമക്കേട് ഉള്‍പ്പെടെയുള്ള പ്രത്യേക പരിശോധനകളും താളംതെറ്റിയ സ്ഥിതിയാണ്. പരിശോധന തുടങ്ങാന്‍ മേയ് രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ വൈകിയാണ് തുടങ്ങിയത്.
വൈദ്യുത വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തതും ഫലപ്രദമല്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. വാഹനങ്ങള്‍ നേരിട്ട് വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ തുക വാടകയായി നല്‍കിയിട്ടുണ്ട്. ഇടയ്ക്കിടെ ചാര്‍ജ്ജ് ചെയ്യേണ്ടിവരുന്നതിനാല്‍ വൈദ്യുതി വാഹനങ്ങള്‍ റോഡിലെ വാഹന പരിശോധനയ്ക്ക് ഗുണകരമല്ലെന്നാണ് കണ്ടെത്തല്‍. ഇവയുടെ അറ്റകുറ്റപ്പണി നടത്തിയതിലും വന്‍ തുക കുടിശ്ശികയുണ്ട്
