ന്യൂഡൽഹി: ബംഗാൾ ട്രെയിൻ അപകടത്തിൽ കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്. കഴിഞ്ഞ 10 വർഷമായി മോദി സർക്കാരിന് കീഴിൽ റെയിൽവേ മന്ത്രാലയത്തിൽ കെടുകാര്യസ്ഥതയാണ് നടന്നു വന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആരോപിച്ചു. റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി മാറ്റി. ഈ അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരാണെന്നും ഖാർഗെ കുറ്റപ്പെടുത്തി.

ദുരന്തം വേദനാജനകമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ദുഃഖം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദുരന്തത്തിന് ഇരയായവർക്ക് ഉടനടി പൂർണമായ നഷ്ടപരിഹാരം നൽകണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് രാജിവയ്ക്കണമെന്ന് ഇന്ത്യാ സഖ്യനേതാക്കള്‍ ആവശ്യപ്പെട്ടു..
ബംഗാളില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം പതിനഞ്ചായി. മരിച്ചവരില്‍ ചരക്കുവണ്ടിയുടെ ലോക്കോ പൈലറ്റ് ഉള്‍പ്പടെ മൂന്ന് റെയില്‍വേ ജീവനക്കാരും ഉള്‍പ്പെടുന്നു. അസമിലെ സില്‍ചാറില്‍നിന്ന് കൊല്‍ക്കത്തയിലെ സീല്‍ദാഹിലേക്ക് സര്‍വീസ് നടത്തുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസ്, രാവിലെ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു.