ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മലയാളിയെ, മലയാള വായനക്കാരെ ചിരിയ്ക്കാനും ചിന്തിയ്ക്കാനും വേണ്ടിടത്ത് കരയാനും പഠിപ്പിച്ച ഒരു സുല്‍ത്താനുണ്ടായിരുന്നു നമുക്ക്. കഥകളുടെ, തമാശകളുടെ, സ്നേഹത്തിന്‍റെ, ലാളിത്യത്തിന്‍റെ സുൽത്താൻ. മൂന്ന് പതിറ്റാണ്ട് മുമ്പ് ഒരു ജൂലൈ 5ന് നമ്മെ വിട്ടുപോയ വൈക്കം മുഹമ്മദ് ബഷീർ. ഒരു വിശ്വ മഹാകാവ്യം രചിയ്ക്കാനു ള്ളത്ര അനുഭവ സമ്പത്ത്. പ്രപഞ്ചത്തിന്‍റെ നന്മയും വൈവിദ്ധ്യവും മനസിന്‍റെ ഗര്‍ഭ ത്തില്‍ എന്നും. രസകരവും സാഹസികവുമായ ജീവിതം.

നമ്മുടെ സാഹിത്യത്തിലെ വർണ്ണവ്യവസ്ഥകൾ അദ്ദേഹം തിരുത്തിക്കുറിച്ചു. പതിനാ ലോളം നോവലുകളിലും പതിമൂന്നോളം ചെറുകഥാസമാഹാരങ്ങളിലും എഴുതിയും പറഞ്ഞുമായി നമുക്ക് തന്ന എണ്ണമില്ലാത്തത്ര കഥകളിലും നിന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീർ ഈ കഥകളൊക്കെ നമ്മോട് പറഞ്ഞതോ, വ്യാകരണത്തിന്‍റെ വേലിക്കെട്ടി ലൊതുങ്ങാത്ത പദങ്ങളും വാക്യങ്ങളും നിറഞ്ഞ വാമൊഴിയോ വരമൊഴിയോ എന്ന് വേർതിരിയ്ക്കാനാവാത്ത ബഷീറിന്‍റെ തന്നെ ഭാഷയിൽ.
നാമൊക്കെ ബഷീറിയൻ ശൈലി എന്ന് വിശേഷിപ്പിയ്ക്കുന്ന രചനാരീതി. വ്യാകര ണനിയമങ്ങള്‍ക്ക് വഴങ്ങാത്ത ഭാഷാശൈലിയുടെ ജനകീയത. സാധാരണക്കാരെ പോലെത്തന്നെ സാഹിത്യരചയിതാക്കളും പുതിയൊരു സാഹിത്യ ശാഖയുടെ ജനനത്തിനും വളര്‍ച്ചയ്ക്കും സാക്ഷികളാവുകയായിരുന്നു. ഹാസ്യത്തില്‍ ഒളിപ്പിച്ച സാമൂഹിക വിമര്‍ശനം, തീക്ഷ്‌ണമായ അനുഭവങ്ങളുടെ തീവ്രത ചോരാത്ത രചനാ വൈഭവം, നാട്ടുമ്പുറത്തിന്‍റെ- പ്രത്യേകിച്ചും മുസ്ലിം ജനസാമാന്യത്തിന്‍റെ- തനതായ ശൈലികളുടെ കൗതുകമാര്‍ന്ന മേളനം. ഇതൊക്കെ തന്നെ ബഷീര്‍ സാഹിത്യം.
എത്രയോ കമിതാക്കൾക്ക് ദിവ്യവചനമായി മാറിയിരുന്ന “ജീവിതം യൗവനതീ ക്ഷണവും ഹൃദയം പ്രേമസുരഭിലവുമായ….” എന്ന് തുടങ്ങുന്ന വരികളുൾക്കൊള്ളുന്ന “പ്രേമലേഖനം” അവരുടെയൊക്കെ വിശുദ്ധഗ്രന്ഥം തന്നെയായിരുന്നു, ഏറെക്കാലം. അന്നോളമുണ്ടായിരുന്ന പ്രണയസങ്കല്‍പങ്ങളെ ‘ആകാശമിഠായി’പോലെ മധുരമുള്ള ഈ കഥ പൊളിച്ചെഴുതി. ‘ബാല്യകാലസഖി’യിൽ മജീദായി ബഷീർ തന്നെ നമ്മോട് സംവദിച്ചു.

യുദ്ധത്തെ വെറുക്കുന്ന എഴുത്തുകാരനെ ‘ശബ്‌ദങ്ങളി’ൽ നാം കേട്ടു. ‘മുച്ചീട്ടുകളി ക്കാരന്‍റെ മകളി’ലൂടെയും ‘ന്‍റുപ്പൂപ്പാക്കൊരാനേണ്ടാർന്നു’ എന്ന കഥയിലൂടെയും ഒറ്റക്കണ്ണൻ പോക്കറും സൈനബയും അവളുടെ മൂത്താപ്പയും കുഞ്ഞിപ്പാത്തുമ്മയും അവളുടെ ഉമ്മയും നമ്മെ ഏറെ രസിപ്പിച്ചു. പ്രപഞ്ചത്തിനോട് മുഴുവൻ സ്നേഹം ചൊരിയുന്ന “പാത്തുമ്മയുടെ ആട്” ഇഷ്‌ടപ്പെടാതിരിയ്ക്കാൻ ആർക്കുകഴിയും? സത്യത്തിൽ ബഷീർ തന്നെ നമുക്കൊരു കഥയാണ്, നോവലാണ്, ഇതിഹാസമാണ്.
1908 ജനുവരി 21 ന് തലയോലപ്പറമ്പിലാണ് ബഷീറിന്‍റെ ജനനം. ഗാന്ധിജിയുടെ ജീവിതദർശനങ്ങളിൽ ആകൃഷ്‌ടനായ കൗമാരക്കാരനായ ബഷീർ 1924 ൽ വൈക്കം സത്യഗ്രത്തിനെത്തിയ ഗാന്ധിജിയുടെ കൈയിൽ തൊട്ടതിന്‍റെ അനുഭവം പലപ്പോഴും അനുസ്‌മരിച്ചിട്ടുണ്ട്. കോഴിക്കോട് നടന്ന ഉപ്പുസത്യഗ്രഹത്തിന്‍റെ ഭാഗമായതിനെ തുടർന്ന് ജയിൽവാസം. മോചിതനായ ശേഷമുള്ള എഴുത്തുകളും ദേശീയവാദത്തിൽ ഊന്നിയുള്ളവയായിരുന്നു. സ്വാഭാവികമായും അറസ്റ്റ് വാറന്‍റുമുണ്ടായി. തുടർന്ന് യാത്രകളായിരുന്നു, കടുത്ത അനുഭവങ്ങൾ ഏറെയുണ്ടായ യാത്രകൾ. തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹത്തിന്‍റെ മികച്ച രചനകൾ പുറത്തുവരുന്നത്.
ഇദ്ദേഹത്തിന്‍റെ എല്ലാ രചനകളും ദൈർഘ്യം കുറഞ്ഞവതന്നെയായിരുന്നു. എന്നാൽ, എല്ലാത്തിലും ഒരു ജീവിതമോ അതിനപ്പുറം എന്തെല്ലാമോ അടങ്ങുന്നു. ഒക്കെയും പ്രമേയത്തിലും ആഖ്യാനത്തിലും വൈവിദ്ധ്യം പുലർത്തുന്നവ. പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെ ബഷീർ സാഹിത്യം ഇന്നും നമുക്ക് ലഹരി തരുന്നു, ജീവിതമെന്തെന്ന് കാട്ടിത്തരുന്നു. നാൽപ്പത്തി ആറാം വയസ്സിലായിരുന്നു വിവാഹം. തുടർന്നാണ് സുൽത്താൻ തന്‍റെ സാമ്രാജ്യത്തിന്‍റെ ആസ്ഥാനം ബേപ്പൂരിലേയ്ക്ക് മാറ്റുന്നത്.
ഒട്ടേറെ പുരസ്‌കാരങ്ങൾ ഈ സുൽത്താനെ തേടിയെത്തി, അക്കാദമികളുടെ ഫെല്ലോഷിപ്പുകൾ ഉൾപ്പെടെ. നേടിയ പുരസ്‌കാരങ്ങളെക്കാള്‍ ബഹുമതിയും അംഗീകാരവും മലയാളവും കേരളീയരും മനസുകൊണ്ട് സമ്മാനിച്ചു കഴിഞ്ഞു..
പദ്‌മ വിഭൂഷണുകളും പദ്‌മ ഭൂഷണുകളും നേടിയ പല രാഷ്‌ട്രീയക്കാരെക്കാളും യാതനകള്‍ സഹിച്ച ഒരു രാഷ്‌ട്രീയ പോരാട്ടത്തിന്‍റെ അനുഭവം ബഷീറിനുണ്ട്. ആദ്യ രചനകളായി ഗണിയ്ക്കാവുന്ന ചില തീപ്പൊരി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത് സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി രൂപപ്പെട്ടെ ഒരു തീവ്രവാദ സംഘടനയുടെ മുഖപത്രത്തിലായിരുന്നു.
മലയാള സാഹിത്യത്തില്‍ നന്മയുടെ സൗരഭ്യം പരത്തിയ പ്രിയ സുല്‍ത്താന്‍ മറഞ്ഞിട്ട് ഇന്ന് മുപ്പത് കൊല്ലം തികയുന്നു. എങ്കിലും മാങ്കോസ്റ്റിന്‍ മരത്തണലില്‍ നിന്ന് മലയാള സാഹിത്യത്തിന്‍റെ അടിവേരുകളിലേക്ക് ആഴ്‌ന്നിറങ്ങിയ ആ കഥാമരം ഇപ്പോഴും മധുരമുള്ള പഴങ്ങള്‍ കൊണ്ട് നമ്മുടെ ജീവിതം സമ്പന്നമാക്കുന്നു.
