റിയാദ്: സൗദിയില്‍ നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തി നാടുകടത്തുന്നതി നായുള്ള പരിശോധനകള്‍ വ്യാപകമാക്കി പോലിസ്. താമസം, തൊഴില്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ നടത്തിയ പരിശോധനകളില്‍ 19,817 പ്രവാസികള്‍ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ നിരവധി ഇന്ത്യക്കാരും ഉൾപ്പെടും.

നേരത്തേ വിവിധ നിയമ ലംഘനത്തിന് പോലിസ് പിടിയിലായ 14,471 പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ നാടുകടത്തിയതായും പോലിസ് അറിയിച്ചു. പുതുതായി അറസ്റ്റിലായവരില്‍ കൂടുതല്‍ പേരും താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് പിടിയിലായത്- 12,436 പേര്‍. 4,881 അതിര്‍ത്തി സുരക്ഷയുമായി ബന്ധപ്പെട്ടും 2,500 തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിയിലായി. കൂടാതെ, 1,389 വ്യക്തികള്‍ രാജ്യത്തേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് അതിര്‍ത്തികളില്‍ വച്ച് പിടിക്കപ്പെട്ടു,
അവരില്‍ 53 ശതമാനം പേര്‍ എത്യോപ്യക്കാരും 45 ശതമാനം പേര്‍ യെമനികളും രണ്ടു ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ഇതോടൊപ്പം ആവശ്യമായ രേഖകളില്ലാതെ സൗദിയില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിച്ച 48 പേരും അറസ്റ്റിലായി. നിയമലംഘകര്‍ക്ക് വാഹന സൗകര്യം നല്‍കുകയും അവരെ താമസിപ്പിക്കുകയും ജോലി നല്‍കുകയും ചെയ്തതിന് ഒമ്പത് പേരെയും പോലിസ് അറസ്റ്റ് ചെയ്തു
പുതുതായി അറസ്റ്റിലായവരെ കൂടാതെ 15,394 പുരുഷന്മാരും 1,673 സ്ത്രീകളും ഉള്‍പ്പെടെ 17,067 പ്രവാസികള്‍ താല്‍ക്കാലിക ഷെല്‍ട്ടറുകകളില്‍ നിയമ നടപടികള്‍ കാത്തുകഴിയുകയാണെന്നും പോലിസ് വെളിപ്പെടുത്തി. ഇവരെ നാടുകടത്തുന്നതി നുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നിയമം ലംഘിച്ച് രാജ്യത്ത് താമസിക്കുന്ന വര്‍ക്കെതിരായ റെയിഡുകള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് പോലിസ് അറിയിച്ചു. നിയമവിരുദ്ധ താമസക്കാരെയും അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് എത്തുന്നവരെയും സഹായിക്കുന്നത് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും അവരെ താമസിപ്പിച്ച വീടുകളും കെട്ടിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും.