
തിരുവനന്തപുരം: ഹേമ കമ്മീഷൻ റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇങ്ങനെയൊരു റിപ്പോർട്ട് നാലര വർഷം പുറത്തു വിടാതെ സർക്കാർ അതിനു മേൽ അടയിരുന്നത് ആരെ രക്ഷിക്കാനാണെന്നു സതീശൻ ചോദിച്ചു.
സ്ത്രീപക്ഷ വർത്തമാനം മാത്രം പറയുന്ന ആളുകൾ അധികാരത്തിലിക്കുമ്പോൾ ഇത്രമാത്രം വലിയ സ്ത്രീ വിരുദ്ധത നടന്നിട്ടു അതുസംബന്ധിച്ച് ഒരു നടപടിയും സ്വീകരിച്ചില്ല. റിപ്പോർട്ട് പുറത്തു വിടാതിരിക്കുന്നത് ആരെ രക്ഷിക്കാനാണ്. ആർക്കു വേണ്ടിയാണ്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി വ്യക്തമാക്കണം.
റിപ്പോർട്ടിലെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകണം. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനും ക്രിമിനൽവത്കരണത്തിനും ലഹരി ഉപയോഗങ്ങൾക്കുമെതിരെ അന്വേഷണം നടക്കണം. ലൈംഗിക ചൂഷണം സംബന്ധിച്ച പരാതികൾ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വച്ച് അന്വേഷിക്കണം.
ലൈംഗിക ചൂഷണം നടത്തിയത് എത്ര വലിയ ഉന്നതനായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടു വരേണ്ടത് സർക്കാരിന്റെ ചുമതലയാണ്. പോക്സോ കേസടക്കം എടുക്കാനുള്ള ക്രിമിനൽ കുറ്റങ്ങൾ റിപ്പോർട്ടിലുണ്ട്. കുറ്റക്കാർക്കെതിരെ അടിയന്തര മായി നടപടി എടുക്കണം. ഏതു തൊഴിൽ മേഖലയിലും ഇത്തരത്തിൽ ചൂഷണം പാടില്ലെന്നും സതീശൻ വ്യക്തമാക്കി