
റിയാദ്: കമ്പനിയുടെ നിരുത്തരവാദിത്വത്തെ തുടർന്ന് ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ മൂന്ന് മലയാളി വനിതകളെ എംബസിയുടെ ഇടപെടലി ലൂടെ നാട്ടിലേക്കെത്തിച്ചു.
ആറ് മാസങ്ങൾക്ക് മുൻപാണ് റിയാദിലെ ഒരു കോൺട്രാക്റ്റിങ്ങ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ, പത്തനംതിട്ട ജില്ലക്കാരികളായ മൂന്ന് പേർക്ക് ജോലി നഷ്ടമായത്.
ഇവരടക്കം നേപ്പാൾ, ശ്രീലങ്ക, പാകിസ്ഥാന്‍ എത്തിവിടങ്ങളിൽ നിന്നുള്ള ഏകദേശം നാൽത്തഞ്ചോളം പേർക്കാണ് ജോലി നഷ്ടപെട്ടത്. മികച്ച രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരുന്ന കമ്പനിയിൽ നിന്ന് കുറച്ച് പേരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റിയതോടെ യാണ് ജോലി നഷ്ടപ്പെട്ടതും ശമ്പളം കിട്ടാതെയായതും. നിലവിലെ മുഴുവൻ ശമ്പള കുടിശ്ശിക കൈപ്പറ്റിയിട്ടുണ്ടെന്നും നൽകിയതിന്ന് തെളിവുണ്ടെന്നും പറഞ്ഞ് കമ്പനിയധികൃതർ രംഗത്ത് വന്നതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.
കൂട്ടത്തിലെ മിക്കയാളുകളുടെയും ഇഖാമയുടെ കാലാവധി കഴിയുകയും പുറത്തിറ ങ്ങാൻ പറ്റാത്ത അസ്ഥയിലുമായി. മുൻ മാസങ്ങളിലെ ശമ്പളം കൂടി കിട്ടാതായപ്പോൾ നിത്യചെലവിന്ന് പോലും വകയില്ലാതെയിതിരിക്കുമ്പോഴാണ് റിയാദിലെ സാമൂഹിക പ്രവർത്തകരുമായി ഇവർ ബന്ധപ്പെടുന്നത്. നിസാം കായംകുളം, സിറാജുദ്ദീൻ കൊല്ലം എന്നിവരുടെ നേതൃത്വത്തില്‍ ആവശ്യമായ പച്ചക്കറികളും ഭക്ഷണ സാധനങ്ങളും ക്യാമ്പിൽ ഇവർക്ക് എത്തിച്ച് നൽകി.
തുടർന്ന് ഇവരുടെ നിലവിലെ കമ്പനിയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകി. ഇവരുടെ യാത്രാ സംബന്ധമായ രേഖകളും നിയമ നടപടികളും സംബന്ധിച്ച് ഇന്ത്യൻ എംബസി യുമായി നടത്തിയ പ്രവർത്തനങ്ങൾക്ക് അസ്‌ലം പാലത്ത്, നിഹ്മത്തുള്ള തുടങ്ങിയവർ നേതൃത്വം നൽകി.
എംബസി ഉദ്യോഗസ്ഥൻ ഷറഫുദീന്റെ കൃത്യമായ ഇടപെടലുകൾ എംബസിയുടെ നടപടി ക്രമങ്ങൾ വേഗത്തിലാക്കി. കഴിഞ്ഞ ദിവസം എംബസിയിൽ നിന്നുള്ള ഔട്ട്പാസ് കിട്ടി നാട്ടിലേക്ക് യാത്ര തിരിച്ചു. മൂന്ന് പേർക്കുമുള്ള വിമാന ടിക്കറ്റുകൾ സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റ് നൽകി. സലീം വാലില്ലപ്പുഴ, നമിഷ അസ്‌ലം, ഫൗസിയ നിസാം തുടങ്ങിയവർ യാത്ര നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി.