
ജിദ്ദ: സൗദി വിമാനത്താവളങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വാർഷിക പ്രവർത്തന നിരക്ക് രേഖപ്പെടുത്തി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ട്. 2024-ൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് നേട്ടമാണ് എയർപോർട്ട് കൈവരിച്ചത്. 2023 നെ അപേക്ഷിച്ച് 14 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിമാനത്താവളം വഴി സർവീസ് നടത്തിയ യാത്രക്കാരുടെ എണ്ണം 49.1 ദശലക്ഷത്തിലധികമാണെന്ന് അധികൃതർ അറിയിച്ചു.
മൊത്തം ഫ്ലൈറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധനയും എയർപോർട്ട് റിപ്പോർട്ട് ചെയ്തു, 278,000 ത്തില ധികം പറക്കലുകളാണ് വർഷം നടത്തിയത്. മുൻ വർഷത്തേക്കാൾ 11 ശതമാനം വർധനവ് ഇക്കാര്യത്തി ലുണ്ടായി. കൂടാതെ, 21 ശതമാനം പ്രവർത്തന വളർച്ചയോടെ 47.1 ദശലക്ഷം ബാഗുകൾ വിമാനത്താവളം കൈകാര്യം ചെയ്തു.
174,600-ലധികം യാത്രക്കാർക്ക് സേവനം നൽകിയ 2024 ഡിസംബർ 31-നാണ് വിമാനത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ഡിസംബർ മാസം വിമാനത്താവള ത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും തിരക്കേറിയ മാസമായും മാറി. എണ്ണം 4.7 ദശലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷം അവസാന മാസത്തിൽ എയർപോർട്ട് ഉപയോഗിച്ചത്.
രാജ്യത്തിൻ്റെ ഭരണാധികാരികളുടെ അചഞ്ചലമായ പിന്തുണയും ഗതാഗത, ലോജിസ്റ്റിക് മന്ത്രാലയ ത്തിൻ്റെ സൂക്ഷ്മമായ മേൽനോട്ടവുമാണ് ഈ റെക്കോഡ് നേട്ടങ്ങൾക്ക് അവസരമൊരുക്കിയതെന്ന് ജിദ്ദ എയർപോർട്ട് സിഇഒ എൻജിനീയർ മാസൻ ജോഹർ പറഞ്ഞു. വിമാനത്താവളത്തെ ആഗോള ഹബ്ബാക്കി മാറ്റാനുള്ള കമ്പനിയുടെ കാഴ്ചപ്പാടിന് ഊന്നൽ നൽകിക്കൊണ്ട് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന ശ്രമങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് വിശുദ്ധ മസ്ജിദുകളിലേക്കുള്ള കവാട മായും വിനോദസഞ്ചാരത്തിൻ്റെയും വ്യാപാരത്തിൻ്റെയും നട്ടെല്ലായും പ്രവർത്തിക്കുമ്പോൾ തന്നെ, യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിലാണ് വിമാനത്താവളം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നുള്ള എല്ലാ പങ്കാളികൾക്കും അവരുടെ സഹകരണത്തിന് ജോഹർ നന്ദി അറിയിച്ചു. രാജ്യത്തിൻ്റെ പദവിയോട് ചേർന്ന് നിൽക്കുന്ന ലോകോത്തര സേവനങ്ങൾ നൽകുന്നതിന് അവരുടെ കൂട്ടായ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു. വിമാനത്താവ ളത്തി ന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിന് വലിയ സൗകര്യങ്ങൾ ആണ് ഒരുക്കിയിരുന്നത്. അതിന്റെ ഫലം കണ്ടെന്ന് അധികൃതർ വിശദീകരിക്കുന്നു. ഉംറ നിയമങ്ങൾ ലഘൂകരിച്ചതിലൂടെ രാജ്യത്തേക്ക് കൂടുതൽ ആളുകൾക്ക് എത്താൻ സാധിച്ചു.