ലാഹോർ: ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തിൽ 150 റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യ ക്രിക്കറ്റ് താരമായി ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പർ-ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ് കെ. പാകിസ്ഥാനില്‍ ന്യൂസിലാൻഡിനെതിരെ നടക്കുന്ന ത്രിരാഷ്ട്ര ഏകദിന പരമ്പര യിലെ രണ്ടാം മത്സരത്തിലാണ് ബ്രീറ്റ്‌സ്‌കെ 148 പന്തിൽ 11 ഫോറുകളുടെയും അഞ്ച് സിക്‌സറുകളുടെയും സഹായത്തോടെ 150 റൺസ് നേടിയത്. 128 പന്തുകളിലാണ് ബ്രീറ്റ്‌സ്‌കെ തന്‍റെ കന്നി ഏകദിന സെഞ്ച്വറി തികച്ചത്.

വെസ്റ്റ് ഇൻഡീസ് വലംകൈയ്യൻ ഓപ്പണിങ് ബാറ്റര്‍ ഡെസ്മണ്ട് ലിയോ ഹെയ്ൻസിന്‍റെ 47 വർഷം പഴക്കമുള്ള റെക്കോർഡാണ് മാത്യു ബ്രീറ്റ്‌സ്‌കെ തകർത്തത് . 1978 ൽ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന അരങ്ങേറ്റത്തിൽ ഹെയ്ൻസ് 148 റൺസ് നേടിയിരുന്നു. ഏകദിന ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലെ ഏറ്റവും ഉയർന്ന സ്കോർ 47 വർഷമായി താരത്തിന്‍റെ പേരിലായിരുന്നു. ഏകദിന അരങ്ങേറ്റത്തിൽ സെഞ്ചുറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരവും ലോകത്തിലെ 20-ാമത്തെ ബാറ്ററുമാണ് ബ്രീറ്റ്‌സ്‌കെ.
14 വയസ്സുള്ളപ്പോഴാണ്, ഗ്രേ ഹൈയുടെ ആദ്യ ടീമിലേക്ക് ബ്രീറ്റ്‌സ്‌കെ തിരഞ്ഞെടുക്ക പ്പെട്ടത്. 2018 ലെ അണ്ടർ-19 ലോകകപ്പിൽ ശ്രദ്ധേയ പ്രകടനമായിരുന്നു താരം കാഴ്ചവച്ചത്. 16 -ാം വയസില്‍ ദക്ഷിണാഫ്രിക്കൻ അണ്ടർ 19 ടീമിൽ സ്ഥിരം അംഗമായി മാറി, 25 യൂത്ത് ഏകദിനങ്ങളിൽ നിന്ന് 1000-ത്തിലധികം റൺസ് നേടി.
2018 ലെ അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ കളിക്കാരനായിരുന്നു മാത്യു ബ്രീറ്റ്‌സ്‌കെ. ഇന്ത്യന്‍ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 ൽ ബ്രീറ്റ്‌സ്‌കെ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സിന് (എൽഎസ്‌ജി) വേണ്ടി കളിക്കും.
പാകിസ്ഥാൻ ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ന്യൂസിലൻഡിനെതിരായ മത്സരത്തി നുള്ള ദക്ഷിണാഫ്രിക്കൻ ടീമിൽ 4 പുതിയ കളിക്കാരാണ് അരങ്ങേറ്റം കുറിച്ചത്. മിഹ്‌ലാലി എംപോങ്‌വാന, സെനുരൻ മുത്തുസാമി, ഏഥൻ ബോഷ്, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവർഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചു.