
ന്യൂഡല്‍ഹി: വഖഫ് ബില്ലിൽ ശിവസേനയുടെ (യുബിടി) പിന്തുണക്കായി മുതിര്‍ന്ന ബിജെപി നേതാക്കൾ അവസാന നിമിഷം വരെ ശ്രമിച്ചിരുന്നുവെന്ന് അവകാശപ്പെട്ട് സഞ്ജയ് റാവത്ത്. കേന്ദ്രത്തിലേയും മഹാരാഷ്‌ട്രയിലേയും മുതിര്‍ന്ന ബിജെപി നേതാക്കളാണ് വഖഫ് ഭേദഗതി ബിൽ പാസാക്കുന്നതിന് ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയുടെ സഹായം തേടിയത്. അഴിമതി നിയമ ചട്ടക്കൂടിൽ കൊണ്ടുവരാനും ബിജെപിയുടെ പ്രിയപ്പെട്ട വ്യവസായികൾക്ക് രണ്ട് ലക്ഷം കോടി രൂപയുടെ ഭൂമി തട്ടിയെടുക്കാനുമാണ് വഖഫ് ബില്‍ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭയിൽ ബില്ലിനെ പിന്തുണയ്ക്കുന്നതിനായി നവീൻ പട്‌നായിക്കിന്‍റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ അവസാന നിമിഷം വരെ ബിജെപി സമ്മർദ്ദത്തിലാക്കിയതായി അദ്ദേഹം അവകാശപ്പെട്ടു. ബിജെഡി ബില്ലിനെ എതിർത്തെങ്കിലും അംഗങ്ങൾക്ക് വിപ്പ് പുറപ്പെടുവിച്ചിരുന്നില്ല. അവരുടെ മനസാ ക്ഷിക്ക് അനുസൃതമായി വോട്ട് ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായത്.
“അവർ ഞങ്ങളോടും അങ്ങനെ തന്നെ ചെയ്‌തു.പക്ഷേ ഞങ്ങൾ സമ്മതിച്ചില്ല. അവസാന നിമിഷം വരെ, മഹാരാഷ്‌ട്രയിലെയും ഡൽഹിയിലെയും മുതിർന്ന ബിജെപി നേതാക്കൾ ശിവസേനയുമായി (യുബിടി) ബന്ധപ്പെട്ടിരുന്നു” രാജ്യസഭാംഗമായ സഞ്ജയ് റാവത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വലിയ ഭൂരിപക്ഷത്തോടെയല്ല ബില്‍ പാസാക്കിയിട്ടുള്ളത്. സർക്കാരിന് 300 വോട്ടുകൾ പോലും ലഭിച്ചില്ല. എതിര്‍ വോട്ടുകള്‍ ഇനിയും വര്‍ധിക്കുമായിരുന്നു. തങ്ങളുടെ ചില അംഗങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് ഹാജരാകാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
“ഞങ്ങളുടെ (പ്രതിപക്ഷത്തിന്‍റെ) അംഗസംഖ്യ വർധിക്കുമായിരുന്നു, പക്ഷേ ഞങ്ങളുടെ ചില അംഗങ്ങൾ ഹാജരില്ലായിരുന്നു. അവര്‍ രോഗികളായിരുന്നു” – സഞ്‌ജയ് റാവത്ത് കൂട്ടിച്ചേര്‍ത്തു. ഏറെ വിവാദമായ വഖഫ് ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന്‍റെ ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്‌ച രാത്രിയാണ് രാജ്യസഭ പാസാക്കിയത്. ഐക്യ പ്രതിപക്ഷം ഇതിനെ ശക്തമായി എതിർത്തിരുന്നു.