
ബുധനാഴ്ച പാകിസ്ഥാൻ ഭീകര ക്യാമ്പുകളിൽ നടത്തിയ ആക്രമണത്തിൽ 100 ഭീകരർ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സർവകക്ഷി യോഗത്തിൽ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു അവകാശപ്പെട്ടു .
“ഇത് ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ഓപ്പറേഷനാണെന്ന് പ്രതിരോധ മന്ത്രി നേതാക്കളെ അറിയിച്ചു. അതിനാൽ സാങ്കേതിക വിശദീകരണം നൽകാൻ കഴിയില്ലെന്ന് സർവകക്ഷി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച മന്ത്രി റിജിജു പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൻ്റെ വിജയ ത്തിൽ പാർട്ടി ഭേദമില്ലാതെ നേതാക്കൾ ഏകകണ്ഠമായി സായുധ സേനയെ അഭിനന്ദിക്കുകയും സർക്കാ രിന് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് റിജിജു പറഞ്ഞു.
അതേസമയം, പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (പിഒകെ) ഒമ്പത് തീവ്രവാദ ഒളിത്താവളങ്ങൾക്ക് നേരെയുണ്ടായ കൃത്യമായ ആക്രമണങ്ങളിൽ 100 തീവ്രവാദികൾ കൊല്ലപ്പെട്ടതായി സർവകക്ഷി യോഗത്തിൽ രാജ്‌നാഥ് സിംഗ് പറഞ്ഞു.
“ഏകദേശം 100 ഭീകരർ കൊല്ലപ്പെട്ടു. ഇതുവരെ കൃത്യമായ വിവരങ്ങളൊന്നുമില്ല. കണക്കെടുപ്പ് ഇപ്പോഴും തുടരുകയാണ്. വിഷയം കൂടുതൽ വഷളാക്കാൻ നാം ആഗ്രഹിക്കുന്നില്ല. പാകിസ്ഥാൻ തിരിച്ചടിച്ചാൽ നമ്മൾ പിന്നോട്ട് പോകില്ല,” സിംഗ് സർവകക്ഷി യോഗത്തിൽ പറഞ്ഞതായി വൃത്തങ്ങൾ അറിയിച്ചു.