
ന്യൂഡൽഹി: ശശി തരൂർ എംപിയ്ക്ക് താക്കീതുമായി കോൺഗ്രസ് നേതൃത്വം. ഇന്ത്യ – പാക് സംഘർ ഷത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായി പ്രതികരിച്ചതോടെയാണ് കോൺഗ്രസ് നേതൃത്വം ശശി തരൂരിന് താക്കീത് നൽകിയത്. ഇന്ത്യ – പാക് സംഘർഷത്തിൽ പല തവണ ശശി തരൂർ സ്വന്തം അഭിപ്രായം വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനകൾ പാർട്ടിക്ക് ഗുണകരമല്ലെന്നും പാർട്ടിക്ക് ഗുണപരമായി ഇടപെടണമെന്നുമാണ് തരൂരിനോട് നേതൃത്വം ആവശ്യപ്പെട്ടിരിക്കുന്നത്.
വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത്. പാർട്ടിയുടെ അഭിപ്രായം പൊതുസ മൂഹത്തിൽ അവതരിപ്പിക്കണമെന്നും പ്രവർത്തക സമിതി യോഗം ശശി തരൂരിനോട് ആവശ്യപ്പെട്ടു. ശശി തരൂർ പരിധി മറികടന്നെന്നും ഡൽഹിയിൽ ഇന്ന് ചേർന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ വിമർശനമുയർന്നു.
യോഗത്തിൽ ശശി തരൂരും പങ്കെടുത്തിരുന്നു. ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ ധാരണയി ലെത്തിയ സാഹചര്യത്തെ 1971 ലെ ഇന്ദിര ഗാന്ധിയുടെ കാലഘട്ടവുമായി താരതമ്യം ചെയ്യേണ്ടതില്ലെന്ന് ശശി തരൂർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 1971 ലെ ഇന്ദിര ഗാന്ധിയുടെ നടപടിയില്‍ ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ താന്‍ ഒരുപാട് അഭിമാനിക്കുന്നു.
നിലവിലെ സാഹചര്യം 1971 ല്‍ നിന്ന് വ്യത്യസ്തമാണ്. ഇന്നത്തെ പാകിസ്ഥാന്‍ വ്യത്യസ്തമായ ഒരു സാഹചര്യമാണ്. അവരുടെ സൈനിക ഉപകരണങ്ങള്‍, അവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന നാശനഷ്ടങ്ങള്‍, എല്ലാം വ്യത്യസ്തമാണ്,’- ശശി തരൂർ പറഞ്ഞു.