
തെല്‍അവീവ്: തെഹ്റാനിലെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയ ഇസ്രായിലിന് ഇറാൻ്റെ തിരിച്ചടി. ഇസ്രായിലിൽ ശക്തമായി ഡ്രോണ്‍ ആക്രമണം നടത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡ്രോണുകള്‍ ഇസ്രായിലില്‍ പ്രവേശിക്കുമെന്നാണ് അറിയിപ്പ്. ഇസ്രായില്‍ എയര്‍ഫോയ്‌സ് ഡ്രോണുകള്‍ തകര്‍ക്കാനുള്ള ശ്രമം തുടരുകയാണ്. അതിര്‍ത്തി ക്കപ്പുറത്ത് നിന്ന് സൈന്യത്തിന് ഇവ തകര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു മണിക്കൂറിനുള്ളില്‍ ഇവ ഇസ്രായിലില്‍ പ്രവേശിക്കും. ഇറാനില്‍ നിന്ന് രാവിലെ അയച്ച ഡ്രോണുകള്‍ 7മണിക്കൂറോളം സമയമെടുത്താണ് ഇസ്രായില്‍ എത്തിച്ചേരുന്നതെന്ന് സൈന്യം അറിയിച്ചു.
ഇറാന്റെ പ്രതികാരനടപടികള്‍ ഉണ്ടാവുമെന്ന് ഇസ്രായിലിലെ യു.എസ് എംബസി അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇസ്രായില്‍ പൗരന്മാരോട് ആവശ്യസാധനങ്ങളും ഭക്ഷണവും കരുതി ഷെല്‍ട്ടറില്‍ തന്നെ കഴിയാന്‍ പ്രധാനമന്ത്രി നെതന്യാഹു നിര്‍ദേശം നല്‍കി. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന സംഘര്‍ഷത്തിനാണ് ഇസ്രായില്‍ തയാറെടുക്കുന്നതെന്നാണ് സൂചന. ഇറാനു പുറമെ വ്യോമപാത അടച്ച ഇസ്രായില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതായും ആയിരക്കണക്കിന് സൈനികരെ സജീവ സേവനത്തിനായി തിരിച്ചുവിളിക്കുകയും ചെയ്‌തെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേലിന്റെ തിരിച്ചടി: ഇറാനിലെ ആണവ പ്ലാന്റുകളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം നടത്തിയെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. 200 യുദ്ധവിമാനങ്ങൾ ഈ ആക്രമണത്തിൽ പങ്കെടുത്തതായും ഇസ്രായേൽ പറയുന്നു.
- ഇസ്രായേലിന്റെ ആക്രമണത്തിൽ ഇറാനിലെ റവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി കൊല്ലപ്പെട്ടതായും, രണ്ട് മുതിർന്ന ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായും ഇറാൻ ഭരണകൂടം അറിയിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഇസ്രായേലും ഇറാനും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ആഴത്തിലുള്ള സംഘർഷത്തിലേക്ക് നീങ്ങുന്നത് എന്തു വിലകൊടു ത്തും ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേൽ ഇറാനിൽ ആക്രമണം നടത്തുമെന്ന് നേരത്തെ അറിയാമായിരുന്നു എന്ന് പ്രതികരിച്ചെങ്കിലും, ആക്രമണത്തിൽ അമേരിക്കയ്ക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.
- സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഇറാനിലും ഇസ്രായേലിലുമുള്ള ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.