
ന്യൂഡൽഹി: ഇന്തോനേഷ്യയിൽ ബാലി വിമാനത്താവളത്തിനടുത്ത് അഗ്നിപർവത സ്ഫോടനം. എയർ ഇന്ത്യയുടെ ബാലിയിലേക്ക് പുറപ്പെട്ട വിമാനം ഡൽഹിയിൽ തിരിച്ചിറക്കിയതായി എയര്‍ ഇന്ത്യ അറിയി ച്ചു. എല്ലാ യാത്രക്കാരും സുരക്ഷിതരെന്നും എയർലൈൻ അറിയിച്ചു.
ജൂൺ 18- നാണ് ഡൽഹിയിൽ നിന്ന് ബാലിയിലേക്ക് എയർ ഇന്ത്യയുടെ AI2145 വിമാനം പുറപ്പെട്ടത്. എന്നാൽ ബാലിയിൽ ലാൻഡ് ചെയ്യേണ്ട വിമാനത്താവളത്തിന് സമീപം അഗ്നിപർവത സ്ഫോടനം ഉണ്ടായതായി റിപ്പോർട്ടുകൾ ലഭിച്ചു. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഹോട്ടലിൽ താമസ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സർവീസ് റദ്ദാക്കുന്നതിനോ റീഷെഡ്യൂൾ ചെയ്യുന്നതിനോ ആവശ്യമായ മുഴുവൻ തുകയും തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഇന്തോനേഷ്യൻ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള 24-ലോളം വിമാനങ്ങൾ റദ്ദാക്കിയതായും അന്താരാഷ്ട്ര വിമാനത്താവള വെബ്‌സൈറ്റ് അറിയിച്ചു.
ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലേക്കുള്ള ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ വിമാനങ്ങള്‍ റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. എയർ ഇന്ത്യ, എയർ ന്യൂസിലാൻഡ്, സിംഗപ്പൂരിലെ ടൈഗർ എയർ, ചൈനയുടെ ജുനിയാവോ എയർലൈൻസ് എന്നിവയും അഗ്നിപർവത സ്ഫോടനം കാരണം സർവീസ് റദ്ദാക്കിയതായി ബാലി അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
കിഴക്കൻ ടൂറിസ്റ്റ് ദ്വീപായ ഫ്ലോറസിലെ 1,703 മീറ്റർ (5,587 അടി) ഉയരമുള്ള ഇരട്ട കൊടുമുടികളുള്ള അഗ്നിപർവ്വതമായ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് പൊട്ടിത്തെറിച്ചത്. ആകാശത്തേക്ക് 10 കിലോമീറ്ററോളം ഉയരത്തിൽ സ്‌ഫോടനം ഉണ്ടായതായാണ് റിപ്പോർട്ടുകള്‍. സ്ഫോടനത്തെ തുടർന്ന് സമീപത്തെ പല ഗ്രാമങ്ങളും ഒഴിപ്പിക്കേണ്ടി വന്നതായി രാജ്യത്തെ ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാശനഷ്‌ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല.