ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും ആക്രമണം ആരംഭിച്ചദിവസം പെൺകുട്ടികൾ പഠിക്കുന്ന സ്കൂളിൽ മിസൈൽ പതിച്ച് നാൽപ്പതിലധികം കുട്ടികളാണ് മരിച്ചത്. അമേരിക്കയുടെ മിസൈലാണ് സ്കൂൾ തകർത്തതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. സ്കൂളിൽ ആക്രമണം നടത്തിയത് ഇറാൻ എന്ന് അമേരിക്ക പറയുകയും ചെയ്തു. ആക്രമിച്ചത് ഇസ്രയേലാണെന്നും പ്രചാരണമുണ്ടായിരുന്നു.

എന്നാലിപ്പോൾ ആക്രമണത്തിന് പിന്നിൽ അമേരിക്കൻ സൈന്യത്തിന് പങ്കുണ്ടെന്നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നത്. സ്കൂളിന് സമീപത്തുള്ള ഇറാൻ റവല്യൂഷണറി ഗാർഡിന്റെ നാവിക താവളത്തിൽ അമേരിക്ക ആക്രമണം നടത്തിയ സമയത്താണ് സ്കൂളിലും മിസൈൽ പതിച്ചത്. ഇക്കാരണത്താലാണ് സ്കൂൾ ആക്രമിച്ചത് അമേരിക്ക തന്നെയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടുചെയ്യുന്നത്. ആക്രമണം അബദ്ധത്തിലായിരിക്കാം എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ പിന്നിൽ ആരാണെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്നായിരുന്നു മാദ്ധ്യമങ്ങൾ നേരത്തേ പറഞ്ഞിരുന്നത്.
ആക്രമണത്തെക്കുറിച്ച് സൈന്യം അന്വേഷണം ആരംഭിച്ചതായി അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അതുകഴിഞ്ഞാലേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നും അമേരിക്കൻ അധികൃതർ പറഞ്ഞിരുന്നു.
തെക്കൻ ഇറാനിലെ ഹോർമുസ്ഗാനിലെ മിനാബ് നഗരത്തിലെ പ്രൈമറി സ്കൂളിനുനേരെയാണ് ആക്രമണമുണ്ടായത്. നിരപരാധികളായ 150ലധികം കുട്ടികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ന്യായീകരിക്കാനാവാത്ത കുറ്റമെന്നാണ് ആക്രമണത്തെ യുഎൻ മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചത്.
